ന്യൂദല്‍ഹി: ഇത് പുതിയ ഇന്ത്യയാണെന്നും ഭീകരവാദത്തിനറങ്ങിയാല്‍ അവന്റെ വീട് തകര്‍ക്കുമെന്നുമുള്ള ശക്തമായ മുന്നറിയിപ്പാണ് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ നല്‍കുന്നത്. ഇസ്ലാമിക ഭീകരവാദത്തില്‍ നിന്നും യുവാക്കളെ പിന്തിരിപ്പിക്കുക എന്നതാണ് ലക്ഷ്യം. നഷ്ടപ്പെടാന്‍ ഒരു വീടുണ്ട് എങ്കില്‍ പലരും ഭീകരവാദത്തിലേക്ക് എടുത്തുവെയ്‌ക്കുന്ന കാല്‍ പിന്‍വലിച്ചേക്കും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. കുടുംബത്തിലെ ഒരാള്‍ മതമൗലികവാദത്തിലേക്കും ഭീകരവാദത്തിലേക്കും നീങ്ങിയാല്‍ വീട് നഷ്ടപ്പെടുമെന്നതിനാല്‍ കുടുംബാംഗങ്ങള്‍ തന്നെ നേരത്തെ കണ്ടെത്തി ഇയാളെ പിന്തിരിപ്പിച്ചേക്കുമെന്നും കരുതുന്നു.
നവമ്പര്‍ 10ന് ദല്‍ഹിയില്‍ 13 പേരുടെ മരണത്തിന് കാരണമായ കാര്‍ സ്ഫോടനം നടത്തിയത് ഡോക്ടര്‍ ഉമര്‍ നബി എന്ന കശ്മീരിലെ പുല്‍വാമ സ്വദേശിയാണ്. പുല്‍വാമയിലെ കോയില്‍ എന്ന പ്രദേശത്താണ് ഇയാളുടെ കുടുംബ വീട്. പൊട്ടിത്തെറിച്ച കാറില്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്നത് ഡിഎന്‍എ പരിശോധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തിയിരുന്നു. ഇതോടെ ഇയാളുടെ കുടുംബവീട് ശനിയാഴ്ച സൈന്യം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. ഡോക്ടര്‍ ഉമര്‍ നബിയുടെ കുടുംബാംഗങ്ങളെ മുഴുവന്‍ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് ശേഷമായിരുന്നു ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. ഇതിന് പിന്നാലെ ജമ്മു കശ്മീരില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഉമര്‍നബിയുടെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു.
രണ്ട് നില വീടാണ് തകര്‍ത്തത്. വീട് തകര്‍ക്കാന്‍ സ്ഫോടകവസ്തുക്കളുമായി സൈന്യം എത്തിയപ്പോള്‍ അവിടെ പരിസരപ്രദേശത്തുള്ളവരെല്ലാം ഒത്തുചേര്‍ന്നിരുന്നു. നവമ്പര്‍ 13ന് അര്‍ധരാത്രിയായിരുന്നു സ്ഫോടനത്തിലൂടെ വീട് സൈന്യം തകര്‍ത്തത്. പാകിസ്താനിലെ ജെയ്ഷ് എ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ പ്രേരണയാല്‍ ഭീകരവാദത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന കശ്മീരിലെ യുവാക്കള്‍ക്ക് ഒരുൂ മുന്നറിയിപ്പ് എന്ന രീതിയിലാണ് ഡോക്ടര്‍ ഉമര്‍ നബിയുടെ വീട് തകര്‍ത്തത്.
















