ന്യൂദൽഹി: ബീഹാർ തെരഞ്ഞെടുപ്പിന്റെ നടപികളുടെ തുടക്കം മുതൽ എൻഡിഎയും ബിജെപിയും നയിക്കുന്ന നേതാക്കളും അസാമാന്യമായ ആത്മവിശ്വാസത്തിലായിരുന്നു. എൻഡിഎക്ക് വിജയം അവർക്ക് സംശയവുമില്ലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച്, ചർച്ചകളും വിവാദങ്ങളും ഉച്ചകോടിയിലെത്തി ആദ്യഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം സമാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു: ബീഹാറിൽ വീണ്ടും എൻഡിഎ ഭരണം ഉറപ്പാണ്. ഞാൻ വീണ്ടുംവരും, പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക്. മോദിയുടെ പ്രസംഗങ്ങളിൽ പറഞ്ഞത് അധികവും സർക്കാർ ചെയ്ത കാര്യങ്ങളല്ലായിരുന്നു, അധികാരത്തിൽ വന്നുകഴിഞ്ഞ് ബീഹാർ സർക്കാരും കേന്ദ്ര സർക്കാരും ചേർന്ന് ബീഹാറിലെ ജനതയ്‌ക്കുവേണ്ടി ചെയ്യാൻ പോകുന്ന കാര്യങ്ങളായിരുന്നു. അതാണ് ദീർഘ വീക്ഷണം. തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞ് പ്രധാനമന്ത്രി മോദി നടത്തിയ പ്രതികരണത്തിലെ അവസാന ഭാഗവും അതായിരുന്നു, ബീഹാറിന്റെ ഭാവി പദ്ധതികളുടെ സംക്ഷിപ്തം.
പ്രചാരണത്തിന്റെ പ്രചണ്ഡരൂപമായിരുന്നു അമിത് ഷാ. ബീഹാറിലെ ഓരോ ചെറിയ ചെറിയ രാഷ്‌ട്രീയ കാര്യങ്ങളും അതിസൂക്ഷ്മം വീക്ഷിച്ച് അപ്പപ്പോൾ പ്രതികരിച്ച് അമിത് ഷാ ബീഹാർ തെരഞ്ഞെടുപ്പ പ്രചാരണം അവസാനിച്ചപ്പോൾ വൻ ജനക്കൂട്ടത്തോട് പറഞ്ഞു: ”നവംബർ 14 വരും. അന്ന് കാലത്ത് 8 മണിക്ക് വോട്ടെണ്ണാൻ തുടങ്ങും. ഒമ്പതുമണിയോടെ കാര്യങ്ങൾ സുവ്യക്തമാകും. ബീഹാറിനെ ബാധിച്ച ‘ലല്ലു-രാഹുൽ കാലം’ അപ്പാടേ നീങ്ങും.” തെരഞ്ഞെടുപ്പിന്റെ ഭാവിഫലം പ്രവചിക്കാൻ അമിത് ഷാ കാണിച്ച ആത്മവിശ്വാസം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.
















