കേരള സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക ജാതീയമായി ആക്ഷേപിച്ചെന്ന പരാതിയില്‍ ശ്രീകാര്യം പോലീസ് കേസെടുത്തിരിക്കുകയാണ്. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് പരാതിക്കാരനായ വിപിന്‍ വിജയന്‍. സര്‍വകലാശാലയിലെ ഓറിയന്റല്‍ വിഭാഗം ഡീനും സംസ്‌കൃത വിഭാഗം മേധാവിയുമായ ഡോ. സി.എന്‍. വിജയകുമാരിക്കെതിരെയാണ് പരാതി. കാള പെറ്റെന്ന് കേട്ടയുടന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു കയറുമായി പുറപ്പെട്ടു. ‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കാകെ കളങ്കമുണ്ടാക്കിയ സംഭവ’ത്തില്‍ സമഗ്ര അന്വേഷണത്തിന് വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും മന്ത്രി നിര്‍ദേശിച്ചു. ഗൗരവതരമായ ഈ പരാതി നല്‍കിയത് നവംബര്‍ അഞ്ചിനാണ്. ദീര്‍ഘകാലമായി സര്‍വകലാശാലയിലെ എസ്എഫ്‌ഐ ഗവേഷക യൂണിയന്‍ നേതാവ് കൂടിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ നവംബര്‍ എട്ടിന് ശ്രീകാര്യം പോലീസ് അദ്ധ്യാപികയ്‌ക്കെതിരെ പട്ടിക ജാതി / പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
ചട്ടമ്പിസ്വാമികളെക്കുറിച്ച് രചിച്ച ‘സദ്ഗുരു സര്‍വസ്വം’ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി നടത്തിയ പഠനമാണ് വിപിന്‍ വിജയന്റെ ഗവേഷണ വിഷയം. പിഎച്ച്ഡി ബിരുദത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായ ഓപ്പണ്‍ ഡിഫന്‍സ് ഒക്ടോബര്‍ 15നായിരുന്നു. സംസ്‌കൃത ഭാഷയില്‍ പിഎച്ച്ഡി നേടുന്നതിനുള്ള പ്രബന്ധം ഇംഗ്ലീഷ് ഭാഷയില്‍ തയാറാക്കി നല്‍കിയ വിദ്യാര്‍ത്ഥിയോട് നിരവധി പേര്‍ ചോദ്യങ്ങളുന്നയിച്ചു. ചട്ടമ്പിസ്വാമികളെ സംബന്ധിച്ച ലളിതമായ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം നല്‍കാന്‍ ഗവേഷകന് കഴിഞ്ഞില്ലെന്ന് ഓപ്പണ്‍ ഡിഫന്‍സില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇംഗ്ലീഷിലോ സംസ്‌കൃതത്തിലോ ഉത്തരം നല്‍കാനാവാതെ വന്നപ്പോള്‍ മലയാളത്തില്‍ ഉത്തരം നല്‍കാനുള്ള അവസരവും പ്രയോജനപ്പെടുത്താന്‍ ഗവേഷകന് സാധിച്ചില്ലത്രെ. ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലെന്ന് മാത്രമല്ല; ഓണ്‍ലൈനില്‍ പങ്കെടുത്ത് ചോദ്യങ്ങള്‍ ചോദിച്ചവരെ അപമാനിച്ചിറക്കിവിട്ടതായും ആക്ഷേപമുണ്ട്. ഇതേത്തുടര്‍ന്ന് സംവാദം വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ നിലവില്‍ ഗവേഷകന് പിഎച്ച്ഡി നല്‍കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഡീന്‍ തന്റെ അഭിപ്രായം പിന്നീട് വൈസ് ചാന്‍സലറെ അറിയിക്കുകയായിരുന്നു.
നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് യോഗ്യതയും എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ അഞ്ചാമത് സ്ഥാനവുമുണ്ട് കേരള സര്‍വകലാശാലയ്‌ക്ക്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല, പ്രത്യേകിച്ച് ഗവേഷണ പ്രബന്ധങ്ങള്‍ വലിയ തോതിലുള്ള ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. പല ‘പ്രമുഖ’രുടെയും ഗവേഷണ പ്രബന്ധങ്ങള്‍ സംബന്ധിച്ച പരിഹാസം ഇപ്പോഴും അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സര്‍വകലാശാലയുടെ അക്കാദമിക നിലവാരം കാത്തു സൂക്ഷിക്കാന്‍ ചുമതലയുള്ള ഡീനിന്റെ ഭാഗത്തുനിന്ന് അരുതാത്തത് എന്തെങ്കിലും നടന്നതായി അക്കാദമിക് താല്പര്യം മുന്‍നിര്‍ത്തി പരിശോധിച്ചാല്‍ കാണാന്‍ കഴിയില്ല. ഗവേഷണ പ്രബന്ധത്തിന് അംഗീകാരം നല്‍കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത ഡീനിന്റെ നടപടി വ്യക്തിവിരോധത്തിന്റെ പേരിലാണെന്നായിരുന്നു മാധ്യമ വാര്‍ത്തകളില്‍ ഗവേഷകന്റെ ആദ്യ പ്രതികരണം. അതിന്റെ നിജസ്ഥിതി അവര്‍ക്കു മാത്രമേ അറിയൂ. തൊട്ടടുത്ത ദിവസം തന്നെ എസ്എഫ്‌ഐയുടെ പേരില്‍ കാര്യവട്ടം കാമ്പസില്‍ ഡീനിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ സംഭവങ്ങളുടെ പിന്നീടുള്ള പോക്കിനെ സൂചിപ്പിക്കുന്നതായിരുന്നു. ആദ്യപടിയായി ഗവേഷകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വന്നത്. ‘ജീവിതം വഴുതിപ്പോകുന്നു. ജാതിവിവേചനത്തിന്റെ അട്ടഹാസങ്ങള്‍ കേള്‍ക്കാം. രോഹിത് വെമുലയുടെ രോദനം കേള്‍ക്കുന്നു.’ തുടങ്ങിയ പരിദേവനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഗവേഷക വിദ്യാര്‍ത്ഥി കുറിച്ചത്.
15 വര്‍ഷമായി ഡോ. സി.എന്‍. വിജയകുമാരിയില്‍ നിന്ന് ജാതി അധിക്ഷേപം സഹിക്കേണ്ടി വരുന്നു എന്നാണ് വിപിന്‍ വിജയന്‍ പറയുന്നത്. എംഎ, ബി.എഡ്, എംഎഡ്, എം.ഫില്‍ എന്നീ ബിരുദങ്ങള്‍ സമ്പാദിച്ച ഒരു ഗവേഷക വിദ്യാര്‍ത്ഥി ഒന്നര പതിറ്റാണ്ടുകാലം ജാതി അധിക്ഷേപം സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്നതില്‍ തര്‍ക്കമില്ല. ഓപ്പണ്‍ ഡിഫന്‍സില്‍ ചോദ്യങ്ങളോട് പ്രതികരിക്കാനാവാതെ വന്നപ്പോഴാണ് ജീവിതം വഴുതിപ്പോകുന്നു എന്ന ചിന്തയുണ്ടായതും ജാതിവിവേചനത്തിന്റെ അട്ടഹാസവും വെമുലയുടെ രോദനവും ഒക്കെ കേള്‍ക്കാന്‍ തുടങ്ങിയതും എന്നത് അതിനേക്കാള്‍ അപകടകരമാണ്. പട്ടികജാതി വിഭാഗത്തില്‍ പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ ഡോ. സി.എന്‍. വിജയകുമാരിയുടെ മേല്‍നോട്ടത്തില്‍ ഗവേഷണം ചെയ്യുന്നുണ്ട്. ഈ അദ്ധ്യാപിക ഈ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥിനികളെ സ്വന്തം വീട്ടില്‍ താമസിപ്പിച്ച് ഗവേഷണത്തിന് സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്ന വസ്തുത കൂടി ദളിത് പീഡനത്തിന്റെ പേരില്‍ വാളോങ്ങുന്നവര്‍ മനസിലാക്കിയാല്‍ നന്നായിരിക്കും.
ഡോ. എ. പി. ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ എം ടെക് പാസാകാത്ത ആഷിഖ് ഇബ്രാഹിം കുട്ടി എന്ന വിദ്യാര്‍ത്ഥി പിഎച്ച്ഡിക്ക് പ്രവേശനം നേടിയ വാര്‍ത്ത ഒരു മാസം മുമ്പാണ് കേരളം ചര്‍ച്ച ചെയ്തത്. മുന്‍ സിന്‍ഡിക്കേറ്റംഗം കൂടിയായ ആഷിഖിനെ, മുന്‍ വിസി ഡോ. സജി ഗോപിനാഥിന്റെ പ്രത്യേക ഉത്തരവിലൂടെയാണ് തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പാള്‍ പിഎച്ച്ഡി പ്രവേശന പരീക്ഷ എഴുതിച്ച് ഗവേഷണപഠനത്തിന് പ്രവേശിപ്പിച്ചത്. സാങ്കേതിക സര്‍വകലാശാലയുടെ ചട്ടങ്ങള്‍ പ്രകാരം എല്ലാ സെമസ്റ്ററുകളും പാസായ, അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പിഎച്ച്ഡി പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാന്‍ കഴിയുക. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ ഒന്നാം സെമസ്റ്റര്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥിക്ക് അനധികൃതമായി പിഎച്ച്ഡി പ്രവേശനം നല്‍കിയ നടപടി ഒടുവില്‍ കെടിയു വിസി റദ്ദ് ചെയ്തു. സാങ്കേതിക സര്‍വകലാശാലാ റിസര്‍ച്ച് വിഭാഗം ജോയിന്റ് ഡയറക്ടറുടെ സൂക്ഷ്മപരിശോധനയിലാണ് ആഷിഖിന്റെ അനധികൃത പിഎച്ച്ഡി പ്രവേശനം കണ്ടെത്തിയത്. ഇതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയതായി റിസര്‍ച്ച് ജോയിന്റ് ഡയറക്ടര്‍ ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ക്ക് ശേഷം ഐഎച്ച്ആര്‍ഡിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ സാങ്കേതിക സര്‍വകലാശാലയിലെത്തിയ ഇതേ ജോയിന്റ് ഡയറക്ടറെ മാതൃ സ്ഥാപനത്തിലേക്ക് മടക്കി അയച്ചാണ് പാര്‍ട്ടി പക തീര്‍ത്തത്. കായംകുളം എംഎസ്എം കോളജില്‍ ബി കോമിന് പഠിച്ച എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് അതേ കോളജില്‍ കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോമിന് പ്രവേശനം നേടിയ സംഭവവും ആരും മറന്നിട്ടുണ്ടാവില്ല. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുത്ത എ.എസ്. അനഘയ്‌ക്ക് പകരം എസ്എഫ്‌ഐ ഏരിയ സെക്രട്ടറി എ. വിശാഖിന്റെ പേര് സര്‍വകലാശാലയ്‌ക്ക് നല്‍കിയതിന്റെ പേരില്‍ കോളജ് പ്രിന്‍സിപ്പാള്‍ നടപടി നേരിടുകയാണ്. കോണ്‍ഗ്രസ് അദ്ധ്യാപക സംഘടനയില്‍ അംഗമായിരുന്ന പ്രിന്‍സിപ്പാള്‍ തന്നിഷ്ടപ്രകാരം ചെയ്ത ഒരു കുസൃതിയായി ഇതിനെ ആരും കാണാനിടയില്ല.
മുപ്പത് വര്‍ഷത്തെ അദ്ധ്യാപനത്തിന് ശേഷം പാലക്കാട് ഗവ. വിക്ടോറിയാ കോളജ് പ്രിന്‍സിപ്പാളായി വിരമിച്ച ഡോ. ടി.എന്‍. സരസു ടീച്ചറെയും മലയാളി മറന്നിട്ടില്ല. തന്റെ സര്‍വീസ് ജീവിതത്തിലെ അവസാന ദിവസം കുഴിമാടമൊരുക്കിയാണ് ഇക്കൂട്ടര്‍ ടീച്ചറിന് യാത്രയയപ്പ് നല്കിയത്. അന്ന് സരസു ടീച്ചറിന്റെ കണ്ണീര്‍ കാണാത്തവരുടെ ഇപ്പോഴത്തെ ദളിത് സ്‌നേഹത്തിന് നല്ല നമസ്‌കാരം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ ഇറങ്ങിയില്ല എന്ന കാരണത്താല്‍ കാസര്‍കോഡ് ദേലംപാടി കക്കപ്പടിയിലെ അറുപതുകാരിയായ രത്‌നമ്മ എന്ന ദളിത് സ്ത്രീയെ വെട്ടിപ്പരിക്കല്‍പ്പിച്ചവരുടെയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അരുണ്‍ എന്ന ദളിത് വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ചവരുടേയും ചെയ്തികള്‍ വിളിച്ചുപറയുന്നുണ്ട് ഇവരുടെ ദളിത് സ്‌നേഹം കാപട്യം മാത്രമാണെന്ന്.
വിപിന്‍ വിജയന്റെ ജാത്യധിക്ഷേപ പരാതി നിയമപരമായ പരിശോധനയ്‌ക്ക് വിധേയമായിരിക്കുന്നു. എന്നാല്‍ അതിനപ്പുറം സംഘടനാശക്തി ഉപയോഗിച്ച് ബിരുദങ്ങള്‍ നേടിയെടുക്കാമെന്ന ധാരണ തിരുത്തേണ്ടത് തന്നെയാണ്. വൈജ്ഞാനിക പാപ്പരത്തം മറികടക്കാന്‍ ജാതി കാര്‍ഡിറക്കിറയുള്ള കളി അത്യന്തം ഹീനമാണ്. വിദ്യാര്‍ത്ഥികളുടെ ധിഷണാ പരിശോധനയില്‍ അദ്ധ്യാപകനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കും. ഉന്നത വിദ്യാഭ്യാസ മേഖല ഇരുട്ടിലാണ്ടു പോകാതിരിക്കാന്‍ സത്യസന്ധവും നീതിപൂര്‍വകവുമായ ചിന്ത ബന്ധപ്പെട്ട എല്ലാവരിലും പ്രകാശിക്കട്ടെ.
( കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമാണ് ലേഖകന്‍)















