ഇസ്ലാമാബാദ്: രാഷ്‌ട്രീയപരമായ കാരണങ്ങളാല്‍ അതിര്‍ത്തി അടച്ചുവെന്നാരോപിച്ച് പാകിസ്ഥാനുമായുള്ള എല്ലാവിധ വ്യാപാരബന്ധവും അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായി അവസാനിപ്പിച്ചു. അഫ്ഗാന്‍ സര്‍ക്കാരിലെ സാമ്പത്തികകാര്യ ഉപപ്രധാനമന്ത്രി മുല്ലാ അബ്ദുല്‍ ഘനി ബറാദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരാവശ്യങ്ങള്‍ക്കും ഇനി പാകിസ്ഥാനെ ആശ്രയിക്കേണ്ടെന്നും ചരക്കുനീക്കത്തിനും കച്ചവടത്തിനും ബദല്‍വഴി നോക്കണമെന്നും അദ്ദേഹം വ്യാപാരികളോട് നിര്‍ദേശിച്ചു.
അടിസ്ഥാനമില്ലാതെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കുന്ന നീക്കങ്ങളാണ് പാകിസ്ഥാന്‍ നടത്തുന്നത്. ക്ഷമ നശിപ്പിച്ചു. കാര്‍ഷിക കയറ്റുമതി സീസണില്‍ പോലും പാകിസ്ഥാന്‍ അതിര്‍ത്തി അടച്ചിട്ടത് തിരിച്ചടിയായി. കയറ്റുമതിക്ക് അഫ്ഗാന്‍ വ്യാപാരികള്‍ പാകിസ്ഥാന്‍ തുറമുഖങ്ങളെയാണ് ആശ്രയിച്ചിരുന്നതെന്നും മുല്ലാ അബ്ദുല്‍ ഘനി ബറാദര്‍ പറഞ്ഞു.
ഇനി പാകിസ്ഥാന് പകരം ഇറാന്‍, തുര്‍ക്കി, ചൈന, മധ്യേഷ്യന്‍ രാജ്യങ്ങളായ താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ എന്നിവയെ സമീപിക്കാനും ഉപപ്രധാനമന്ത്രി നിര്‍ദേശിച്ചു.
മരുന്നുകള്‍ക്ക് ഇനി മറ്റു രാജ്യങ്ങളെ ആശ്രയിച്ചാല്‍ മതിയെന്നും പാകിസ്ഥാനില്‍ നിന്നുള്ള മരുന്ന് ഇറക്കുമതി പൂര്‍ണമായും നിരോധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതോടെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി പുതിയ വ്യാപാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അഫ്ഗാനിസ്ഥാന്‍ ശ്രമം ആരംഭിച്ചു.
അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും ബന്ധിപ്പിക്കുന്ന ടോര്‍ഖാം, സ്പിന്‍ ബോള്‍ഡാക്ക് തുടങ്ങിയ പ്രധാനപ്പെട്ട അഞ്ച് അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ ഒരു മാസത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. ഇത് ഇരു രാജ്യങ്ങളുടെയും വ്യാപാരത്തെ സാരമായി ബാധിച്ചു.













