അഡിഗഡ്: അസംബ്ലിയിൽ “വന്ദേമാതരം” ആലപിക്കുന്നതിനെ എതിർത്തതിന് ഒരു സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത് ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പ്. ഷാപൂർ ഖുതുബ് പ്രദേശത്തെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. രാവിലെ അസംബ്ലിയിൽ ദേശീയഗാനത്തിന് ശേഷം “വന്ദേമാതരം” ഗാനം അവതരിപ്പിച്ചപ്പോൾ അധ്യാപകൻ ഷംസുൽ ഹസൻ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തുകയായിരുന്നു.
സ്കൂൾ അധികൃതരുടെ രേഖാമൂലമുള്ള പരാതിയെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ സ്കൂൾ സന്ദർശിച്ച് ജീവനക്കാരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ശിക്ഷാ നടപടികൾകളിലേക്ക് കടന്നതെന്ന് ജില്ലാ അടിസ്ഥാന ശിക്ഷാ അധികാരി (ബിഎസ്എ) രാകേഷ് കുമാർ സിംഗ് പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വാക്കു തർക്കത്തിനിടെ അധ്യാപകൻ സഹപ്രവർത്തരോട് മോശമായി പെരുമാറിയതായും ആരോപണമുണ്ട്.
വന്ദേമാതരം തന്റെ മതവികാരങ്ങൾക്ക് എതിരാണെന്നാണ് അധ്യാപകൻ ആവർത്തിച്ചിരുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ സുഷ്മ റാണി പറയുന്നു.
















