പത്തനംതിട്ട: എ. പദ്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ഭരണ സമിതിയില്‍ കെ.പി. ശങ്കരദാസ് അംഗമായത് ആസൂത്രിത പരിശ്രമത്തിനൊടുവില്‍. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ എഐഎഡിഎംകെയിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ശങ്കരദാസ് പിന്നീട് ആര്‍എസ്പിയില്‍ എത്തി തൊഴിലാളി സംഘടനയായ യുടിയുസിയുടെ കെഎസ്ആര്‍ടി മെക്കാനിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറിയായി. അന്നു യൂണിയന്‍ പ്രസിഡന്റായിരുന്ന കെ.സി. വാമദേവനുമായി ചേര്‍ന്ന് തമ്പാനൂരില്‍ മോസ്‌ക്ക് ലെയിനിലുള്ള 20 സെന്റ് സ്ഥലം വാങ്ങി യൂണിയന്‍ ഓഫീസ് ഉണ്ടാക്കി. എന്നാല്‍ ഈ സ്ഥലവും കെട്ടിടവും ശങ്കരദാസിന്റെ പേരിലായിരുന്നു. ഇതില്‍ കുറച്ച് സ്ഥലം കെ.സി. വാമദേവന്‍ വിറ്റു കാശാക്കി. ദേവസ്വം ബോര്‍ഡ് അംഗം ആകാന്‍ തന്നെ വാമദേവന്‍ സഹായിക്കണമെന്ന ധാരണയിലാണ് ഈ കച്ചവടത്തിന് ശങ്കരദാസ് കൂട്ടുനിന്നത്.
എന്നാല്‍ വാമദേവന്‍ പിന്നീട് കാലുമാറി. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. ശങ്കരദാസ് പിന്നീട് ആര്‍എസ്പി വിമത വിഭാഗത്തില്‍ ചേര്‍ന്നു. യുഡിഎഫിന്റെ ഭാഗമായി മാറിയ കാലത്ത് ഇടതു സര്‍ക്കാരിനെതിരെ സമരം നയിച്ചു. ദേവസ്വം ബോര്‍ഡ് അംഗം ആകണമെന്ന അതിയായ മോഹം മനസില്‍ ഉള്ളതിനാല്‍ സിപിഎമ്മില്‍ ചേക്കേറാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് കാനം രാജേന്ദ്രന്‍ എഐറ്റിയുസി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കാരുണ്യത്തില്‍ സിപിഐയില്‍ എത്തിയത്. ഇതോടെ തന്റെ പേരില്‍ തമ്പാനൂരിലുള്ള കെഎസ്ആര്‍ടിസി വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസ് എഐറ്റിയുസിക്ക് ദാനം നല്‍കി. പ്രത്യുപകാരമായി കാനം ശങ്കരദാസിന് എഐറ്റിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ സമ്മാനിച്ചു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ന്നെങ്കിലും യൂണിയന് തിരുവനന്തപുരത്തെ കണ്ണായ സ്ഥലത്ത് ലഭിച്ച സ്വത്ത് ചൂണ്ടിക്കാട്ടി കാനം അണികളെ സമാധാനിപ്പിച്ചു.
ഒടുവില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്കും സിപിഐ ശങ്കര ദാസിനെ എത്തിച്ചു. അതോടെ ശങ്കരദാസിന്റെ ഭാവം മാറി. ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കി മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാനായിരുന്നു പിന്നീടുള്ള നീക്കം. ഇതിനായി കോട്ടയം എസ്പി ആയിരുന്ന ഹരിശങ്കറിന്റെ സഹായവും ശങ്കരദാസ് ഉറപ്പാക്കി.
















