ഒട്ടാവ: ദൽഹി കാർ ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഇന്ത്യൻ അന്വേഷണ ഏജൻസികളെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രശംസിച്ചു. യുഎസ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഉദ്യോഗസ്ഥർ അസാധാരണമായ പ്രൊഫഷണലിസത്തോടെയാണ് അന്വേഷണം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച നടന്ന ജി-7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം കാനഡയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഷിംഗ്ടൺ ന്യൂദൽഹിക്ക് പൂർണ പിന്തുണ നൽകിയതായി അദ്ദേഹം പറഞ്ഞു. ” ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് അഭിനന്ദനങ്ങൾ. ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഈ അന്വേഷണങ്ങളിൽ അവർ വളരെ കഴിവുള്ളവരാണെന്ന് ഞാൻ കരുതുന്നു. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല, അവർ നന്നായി ജോലി ചെയ്യുന്നു,” – റൂബിയോ പറഞ്ഞു.
വളരെ ചിന്താപൂർവ്വവും ശ്രദ്ധാപൂർവ്വവും വളരെ പ്രൊഫഷണലായും അവർ അന്വേഷണം നടത്തുന്നുണ്ടെന്ന് റൂബിയോ പറഞ്ഞതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഫോടനത്തെ ഒരു ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ചു. ഉയർന്ന സ്‌ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ പൊട്ടിത്തെറിച്ച് നിരവധി പേർ മരിച്ചതായും അദ്ദേഹം തന്റെ പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം ജി-7 യോഗത്തിനിടെ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി ദൽഹി സ്ഫോടനങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. ഇതിനു പുറമെ വ്യാപാരം, വിതരണ ശൃംഖലകൾ, പ്രാദേശിക സുരക്ഷ എന്നിവയുൾപ്പെടെ നിരവധി ഉഭയകക്ഷി, ആഗോള വിഷയങ്ങളും ജയ്ശങ്കറുമായി ചർച്ച ചെയ്തു.
നേരത്തെ ന്യൂദൽഹിയിലെ യുഎസ് എംബസിയും ദൽഹിയിലെ സ്ഫോടനത്തെ തുടർന്ന് ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.
















