ന്യൂദൽഹി: ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുള്ള കാർ സ്ഫോടനത്തെ ‘ഭീകര സംഭവമായി’ അപലപിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ബുധനാഴ്ച പ്രമേയം പാസാക്കി.
‘നവംബർ 10 ന് ചെങ്കോട്ടയ്‌ക്ക് സമീപം ഒരു കാർ സ്ഫോടനത്തിലൂടെ ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഒരു ഭീകര സംഭവത്തിന് രാജ്യം സാക്ഷ്യം വഹിച്ചു,’വെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗത്തിനു ശേഷം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം വിലയിരുത്തുന്നതിനുമായി ചേർന്ന മന്ത്രിസഭാ സുരക്ഷാ സമിതി (സിസിഎസ്) യോഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
‘സംഭവത്തെക്കുറിച്ചുള്ള അന്വേഷണം വളരെ അടിയന്തിരമായും പ്രൊഫഷണലിസത്തോടെയും തുടരണമെന്ന് മന്ത്രിസഭ നിർദ്ദേശിക്കുന്നു, അതുവഴി കുറ്റവാളികളെയും അവരുടെ സഹകാരികളെയും അവരുടെ സ്പോൺസർമാരെയും തിരിച്ചറിയുകയും കാലതാമസമില്ലാതെ നീതിപീഠത്തിലേക്ക് കൊണ്ടുവരികയും ചെയ്യും’ എന്ന് മന്ത്രി പറഞ്ഞു.
ഈ ക്രൂരവും ഭീരുത്വപരവുമായ പ്രവൃത്തിയെ മന്ത്രിസഭ അസന്ദിഗ്ധമായി അപലപിക്കുകയും ‘ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നയത്തോടുള്ള ഭാരതത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു’ എന്ന് അദ്ദേഹം പറഞ്ഞു.
‘നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ഈ നീചവും ഭീരുത്വപരവുമായ പ്രവൃത്തിയെ മന്ത്രിസഭ അസന്ദിഗ്ധമായി അപലപിക്കുന്നു. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയോടും സഹിഷ്ണുതയില്ലാത്ത നയത്തോടുള്ള ഭാരതത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത മന്ത്രിസഭ ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകളിൽ നിന്നുള്ള ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും പ്രസ്താവനകൾക്ക് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി,’ മന്ത്രി പറഞ്ഞു.
















