ഫരീദാബാദ്: ദൽഹി സ്ഫോടന കേസിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയുടെ പേര് ഉയർന്നുവന്നതിന് ശേഷം തങ്ങളുടെ സ്ഥാപനത്തിനെതിരായ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിച്ചുകൊണ്ട് വൈസ് ചാൻസലർ രംഗത്ത്. ഇത് സംബന്ധിച്ച് അവർ ഔദ്യോഗിക പ്രസ്താവന ഇറക്കി. അന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്ത രണ്ട് ഡോക്ടർമാരുമായി സർവകലാശാലയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ഭൂപീന്ദർ കൗർ ആനന്ദ് പറഞ്ഞു.
1997 മുതൽ അൽ-ഫലാഹ് ഗ്രൂപ്പ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും 2014 ൽ ഒരു സർവകലാശാലയായി സ്ഥാപിതമായ ഇത് യുജിസി നിയമത്തിലെ സെക്ഷൻ 2(എഫ്), 12(ബി) പ്രകാരം അംഗീകരിക്കപ്പെട്ടതാണെന്നും അവർ പറഞ്ഞു. 2019 മുതൽ സർവകലാശാല എംബിബിഎസ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ വൈസ് ചാൻസലർ ഇവിടെ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രശസ്ത ആശുപത്രികളിൽ ജോലി ചെയ്യുന്നതായി പറഞ്ഞു.
കൂടാതെ ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സർവകലാശാലയുടെ പ്രതിച്ഛായ തകർക്കാൻ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഇത് സ്ഥാപനം ശക്തമായി നിഷേധിക്കുന്നു. സർവകലാശാലാ കാമ്പസിൽ ഒരു തരത്തിലുള്ള സ്ഫോടകവസ്തുക്കളോ രാസവസ്തുക്കളോ സൂക്ഷിച്ചിട്ടില്ലെന്നും എല്ലാ ലബോറട്ടറികളും വിദ്യാഭ്യാസ, പരിശീലന ആവശ്യങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അവർ വ്യക്തമാക്കി.
എന്നാൽ ബോംബ് സ്‌ഫോടനത്തെത്തുടർന്ന് ഫരീദാബാദിലെ ധൗജ് പ്രദേശത്ത് 800-ലധികം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലമായ തിരച്ചിൽ പോലീസ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. അൽ-ഫലാഹ് സർവകലാശാലയിലെ ലബോറട്ടറികൾ ആർഡിഎക്സ് അല്ലെങ്കിൽ മറ്റ് നൂതന സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച് അൽ ഫലാഹ് സർവകലാശാലയിൽ പഠിപ്പിച്ചിരുന്ന കശ്മീരി മെഡിക്കൽ പ്രൊഫസർ ഡോ. മുസമിൽ ഷക്കീലിന്റെ അറസ്റ്റിന് ശേഷമാണ് റെയ്ഡ് ആരംഭിച്ചതെന്നാണ്.
യൂണിവേഴ്സിറ്റി കാമ്പസിനടുത്തുള്ള ഡോ. മുസമിലിന്റെ വാടക വീട്ടിൽ നിന്ന് 360 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെത്തി. ഇതിന് പുറമെ സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ബാറ്ററികൾ, ടൈമറുകൾ, എകെ-56 റൈഫിൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു. തുടർന്നാണ് ഡോ. മുസാമിലിനെ അറസ്റ്റ് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് സർവകലാശാല ലാബിൽ അന്വേഷണം നടത്തുകയും ലാബ് ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തത്.
സർവകലാശാല അധ്യാപകനെയടക്കം തീവ്രവാദവുമായി അറസ്റ്റ് ചെയ്തതാണ് വിദ്യാഭ്യാസ സ്ഥാപനത്തെ സംശയത്തിന്റെ നിഴലിൽ നിർത്താൻ കാരണം. എന്നാൽ ഇപ്പോൾ ഈ ഡോക്ടർമാരുമായി യാതൊരു തരത്തിലുള്ള ബന്ധവും തങ്ങൾക്കില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് സർവകലാശല അധികൃതർ.
















