പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മിഷണറും പ്രസിഡന്റുമായ എന്‍. വാസു നടത്തിയ ആസൂത്രിത നീക്കങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് സുപ്രധാന വിവരങ്ങള്‍ കിട്ടിയെന്ന് സൂചന.
1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിച്ച ശ്രീകോവില്‍ ഭാഗങ്ങളിലെ പാളികള്‍ ചെമ്പാണെന്ന് രേഖകളിലൂടെ വരുത്തിത്തീര്‍ക്കാനാണ് വാസു കരുക്കള്‍ നീക്കിയത്. ഇതിനായി എക്‌സിക്യുട്ടീവ് ഓഫീസര്‍ സമര്‍പ്പിച്ച നോട്ടിലെ ‘സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍’ എന്നത് ‘ചെമ്പ്’ എന്ന് മാത്രമാക്കി വാസുവിന്റെ ഓഫീസ് തിരുത്തുകയായിരുന്നു.
സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാനുള്ള വൈദഗ്ധ്യം ഇല്ലെന്ന് കാട്ടി നോട്ടെഴുതിയ തിരുവാഭരണം കമ്മിഷണറെ തുടര്‍ന്നുള്ള നടപടികളില്‍ നിന്നും മാറ്റി നിര്‍ത്തി. ശ്രീകോവില്‍ കതകുകള്‍ ഇളക്കി പുതിയത് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതിനൊപ്പം തന്നെ കട്ടിളപ്പാളികളും ഇളക്കി സ്വര്‍ണം പൂശാന്‍ ഉത്തരവിട്ടതു വാസു ആണ്. പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ ശുപാര്‍ശ ചെയ്തതും വാസു ആണ്. ഇത്രയും ചെയ്ത ശേഷമാണ് 2019 മാര്‍ച്ച് 31-ന് വാസു പടിയിറങ്ങിയത്.
മാസങ്ങള്‍ക്ക് ശേഷം 2019 നവംബറിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വാസു വീണ്ടും പടിയേറിയത്. ഡിസംബര്‍ 9-ന് പ്രസിഡന്റിന്റെ ഇ-മെയിലിലേക്ക് വന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സന്ദേശമാണ് അതിസമര്‍ത്ഥനായ വാസുവിന്റെ ക്രിമിനല്‍ ആസൂത്രണങ്ങള്‍ കണ്ടെത്താന്‍ എസ്‌ഐടി യെ സഹായിച്ചത്. ദ്വാരപാലക ശില്‍പത്തില്‍ പൂശിയ സ്വര്‍ണത്തില്‍ അല്‍പം ബാക്കിയുണ്ടെന്നും അത് സാധു പെണ്‍കുട്ടിയുടെ വിവാഹത്തിനായി ഉപയോഗിക്കുന്നതിനെപ്പറ്റി അഭിപ്രായം ആരാത്തുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സന്ദേശം. എന്നാല്‍ ഈ സന്ദേശത്തില്‍ ഒരു സംശയവും ഉന്നയിക്കാതെ വാസു എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് വാസു കുടുങ്ങിയത്. ദ്വാരപാലക ശില്‍പ പാളികളുടെ പീഠങ്ങളും ചെന്നൈയ്‌ക്ക് കടത്തി സ്വര്‍ണം പൂശിയത് വാസു പ്രസിഡന്റ് ആയിരുന്നപ്പോഴാണ്.
















