തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അടുത്ത അന്വേഷണം മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിലേക്ക്. സ്വർണം പൊതിഞ്ഞ കട്ടിളപാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിട്ടതും വാസുവിന്റെ നേതൃത്വത്തിലാണെന്ന് അന്വേഷണം സംഘം കോടതിയെ അ റിയിച്ചിരുന്നു. ഈ സമയത്ത് പ്രസിഡൻ്റ് ആയിരുന്നത് എ പത്മകുമാർ ആയിരുന്നു.
പത്മകുമാറിനോട് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയച്ചു. നേരത്തെ ഒരു തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും പത്മകുമാർ ഹാജരായിരുന്നില്ല. കമ്മീഷണറായിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകൾ പത്മകുമാർ അംഗീകരിച്ചതായി അന്വേഷണ സംഘത്തിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. അടിയന്തരമായി ഹാജരാകണമെന്നാണ് എസ്ഐടി എ. പത്മകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പത്മകുമാറിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറിയെ ചോദ്യം ചെയ്തതായാണ് സൂചന. രണ്ടാം തവണയാണ് എസ്ഐടി പത്മകുമാറിന് നോട്ടീസ് അയക്കുന്നത്. നേരത്തേ ആവശ്യപ്പെട്ടിട്ടും ഹാജരായിരുന്നില്ല. കേസിൽ അറസ്റ്റുചെയ്ത മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. കസ്റ്റഡി അപേക്ഷ പിന്നീട് നൽകാനാണ് എസ്ഐടിയുടെ നീക്കം. എൻ. വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
വാസുവിനെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ പത്മകുമാറിനെതിരെ മൊഴി ലഭിക്കുമോ എന്നതും നിർണായകമായിരിക്കും.
















