ന്യൂദൽഹി : ദൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്‌ക്ക് സമീപം തിങ്കളാഴ്ച ഒരു കാറിൽ ഉണ്ടായ സ്‌ഫോടനം രജ്യത്തെ തന്നെ ഞെട്ടിച്ചതാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസും മറ്റ് രഹസ്യാന്വേഷണ ഏജൻസികളും ഇതുവരെ നിരവധി പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദൽഹി സ്‌ഫോടനത്തിലെ മൂന്ന് പ്രധാന പ്രതികൾ ഡോ. മുസമ്മിൽ, ഡോ. ആദിൽ അഹമ്മദ് ദാർ, ഡോ. ഉമർ എന്നിവരാണ്. സ്‌ഫോടന സമയത്ത് ഡോ. ഉമർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.
അതേസമയം ഡോ. മുസമ്മിൽ, ഡോ. ആദിൽ അഹമ്മദ് ദാർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡോക്ടർ മുസമ്മിലിനെ ചോദ്യം ചെയ്യുന്നതിനിടെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുണ്ട്. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിൽ ഒന്ന് ദൽഹിയിലെ ചെങ്കോട്ടയിൽ കഴിഞ്ഞ ജനുവരി 26 ന് ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടുവെന്നാണ്. ദൽഹി സ്ഫോടന കേസിൽ മുസമ്മിലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇത്രയും പ്രധാന വെളിപ്പെടുത്തൽ പുറത്തുവന്നത്.
ജനുവരി ആദ്യവാരം ഡോ. മുസമ്മിലും ഡോ. ഉമറും ചെങ്കോട്ടയിൽ പരിശോധന നടത്തിയതായി ചോദ്യം ചെയ്യലിൽ നിന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഡോ. മുസമ്മിലിന്റെ ഫോണിലെ ഡംപ് ഡാറ്റയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. ജനുവരി 26 ന് ചെങ്കോട്ടയെ ലക്ഷ്യം വയ്‌ക്കുക എന്നതായിരുന്നു അവരുടെ പദ്ധതിയുടെ ഭാഗമെന്ന് ചോദ്യം ചെയ്യലിൽ അന്വേഷണ ഏജൻസിക്ക് മനസ്സിലായി. ഹൈന്ദവ ഉത്സവമായ ദീപാവലിക്ക് തിരക്കേറിയ ഒരു സ്ഥലവും ഇവർ ലക്ഷ്യമിട്ടതായും ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു.
നേരത്തെ തിങ്കളാഴ്ച ജമ്മു കശ്മീർ, ഹരിയാന പോലീസ് ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ചെങ്കോട്ടയ്‌ക്ക് സമീപം സ്ഫോടനം നടന്നത്. ഡോ. ഉമർ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകര സംഘടനയിലെ അംഗമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ഡോ. മുസമ്മിൽ, ഡോ. ആദിൽ അഹമ്മദ് ദാർ എന്നിവരും ഈ സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.
അതേ സമയം ദൽഹി സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. പരിക്കേറ്റ 21 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
















