ന്യൂദല്‍ഹി: നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരേന്ദ്ര കോലിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് സുരേന്ദ്ര കോലിയുടെ ശിക്ഷ റദ്ദാക്കിയത്. ഇയാളെ ഉടന്‍ മോചിപ്പിക്കും.
2006 ഡിസംബര്‍ 29ന് നോയിഡയിലെ നിതാരി ഗ്രാമത്തിലെ ബിസിനസുകാരനായ മോനിന്ദര്‍ സിങ് പാന്ഥറിന്റെ വീടിന് പിന്നിലുള്ള അഴുക്കുചാലില്‍ നിന്ന് എട്ട് കുട്ടികളുടെ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിതാരി കൊലപാതകങ്ങള്‍ വെളിച്ചത്തുവന്നത്. മോനിന്ദര്‍ സിങ്ങിന്റെ വീട്ടിലായിരുന്നു സുരേന്ദ്ര കോലി ജോലി ചെയ്തിരുന്നത്. ഇയാളുടെ വീട്ടില്‍ വച്ച് നിരവധി കുട്ടികളെ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നുവെന്നാണ് കേസ്.
മോനിന്ദറിന്റെ വീടിനു ചുറ്റും കുഴിച്ചപ്പോള്‍ കൂടുതല്‍ അസ്ഥികൂടാവശിഷ്ടങ്ങള്‍ ലഭിച്ചു. ഈ അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും പ്രദേശത്ത് നിന്ന് കാണാതായ കുട്ടികളുടെയും യുവതികളുടെയും ആയിരുന്നു. കുട്ടികളെ ചോക്ലേറ്റും മിഠായിയും നല്‍കി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 16 കേസുകളാണ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്.
അതില്‍ 15 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2011 ഫെബ്രുവരിയില്‍ സുപ്രീംകോടതി ഇയാളുടെ ശിക്ഷ ശരിവച്ചു. 2014ല്‍ അദ്ദേഹത്തിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളിയിരുന്നു.
ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി 2015 ജനുവരിയില്‍ അലഹബാദ് ഹൈക്കോടതി കോലിയുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. പിന്നീട് 2023 ഒക്ടോബറില്‍, നിതാരി കേസുകളില്‍ കോലിയെയും മോനിന്ദറിനെയും അതേ കോടതി കുറ്റവിമുക്തരാക്കി. കോലിയെ 12 കേസുകളിലും പാന്ഥറിനെ രണ്ട് കേസുകളിലും കുറ്റവിമുക്തനാക്കി.
സിബിഐയും ഇരകളുടെ കുടുംബങ്ങളും ഇതിനെ ചോദ്യം ചെയ്‌തെങ്കിലും, ഈ വര്‍ഷം ജൂലൈ 30ന് സുപ്രീംകോടതി 14 അപ്പീലുകളും തള്ളിക്കളഞ്ഞു. അവസാന കേസിലും കുറ്റവിമുക്തനായതിനാല്‍ ഇനി മുതല്‍ സുരേന്ദ്ര കോലി സ്വതന്ത്രനാണ്.










