ന്യൂദല്‍ഹി:ചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണമല്ലെന്ന് റിപ്പോര്‍ട്ട്. ബോംബ് നിര്‍മ്മാണം പൂര്‍ണമായിരുന്നില്ല.വാഹനം ഓടിച്ചയാള്‍ പരിഭ്രാന്തിയില്‍ സ്‌ഫോടനം ഉണ്ടാക്കുകയായിരുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോംബ് പൂര്‍ണമായി വികസിപ്പിച്ചിട്ടില്ലാത്തതായിരുന്നതിനാലാണ് സ്‌ഫോടന സ്ഥലത്ത് ഗര്‍ത്തം രൂപപ്പെടാതിരുന്നത്.
ദല്‍ഹിയിലും ഹരിയാനയിലും പുല്‍വാമിയിലും നടന്ന പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതാണ് ആക്രമണത്തിന് പ്രേരണയായത്. ചാവേറായിട്ട് പൊട്ടിത്തെറിക്കണമെന്ന ലക്ഷ്യത്തിലല്ല പ്രതി വാഹനവുമായി എത്തിയതെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്.
സ്ഫോടക വസ്തുക്കള്‍ ഉപേക്ഷിക്കാനോ നശിപ്പിക്കാനോ ശ്രമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൂടെയുണ്ടായിരുന്നവരെ പിടികൂടിയതിന്റെ ആശങ്കയില്‍ ഉണ്ടായ സ്ഫോടനമാണ് ചെങ്കോട്ടയില്‍ സംഭവിച്ചത്.
സ്‌ഫോടന സ്ഥലത്ത് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ അന്വേഷണ ഏജന്‍സികളുടെ പരിശോധന തുടരുന്നു. ഹരിയാന ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് ആറ് ജീവനക്കാരെ ജമ്മുകശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനം ഉണ്ടാക്കിയ ഡോ. ഉമര്‍ മുഹമ്മദ്, ഫരീദാബാദില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോ. മുസമില്‍, ഡോ. ഷഹീന്‍ തുടങ്ങിയവര്‍ ജോലി ചെയ്തിരുന്നത് ഇവിടെയാണ്. ജയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ജമാ അത്തുല്‍ മൊമിനാത്തിന്റെ ചുമതലക്കാരിയെന്ന് കരുതുന്ന ഡോ ഷഹീന്റെ ലക്‌നൗവിലെ വസതി കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.
ഉമറിന്റെയും മുസമിലിന്റെയും കുടുംബാംഗങ്ങളെ അന്വേഷണ സംഘങ്ങള്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
















