ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ എത്തിച്ചു. ഗദഗ്-ബെറ്റാഗേരിയിലാണ് സംഭവം.ഗദഗ്-ബെറ്റാഗേരി സ്വദേശി നാരായൺ വന്നാൾ എന്ന 38 കാരനെയാണ് വീണ്ടും ആശുപത്രിയില്‍ എത്തിച്ചത്.
ധാർവാഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് യുവാവ് വിധേയനായിരുന്നു. ശേഷം നില ഗുരുതരമാകുകയും പിന്നീട് അബോധാവസ്ഥയിലാകുകയും ചെയ്തു. താമസിയാതെ യുവാവ് മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
സംസ്കാരത്തിനായി കുടുംബാംഗങ്ങൾ യുവാവിന്റെ ശരീരം ആംബുലൻസിൽ വീട്ടിലേക്ക് എത്തിച്ചു. എന്നാൽ സംസ്കരിക്കാനായി കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് ശ്വസിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ബെറ്റഗേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ യുവാവ് ചികിത്സയിലാണ്.
















