ന്യൂദൽഹി: തിങ്കളാഴ്ച വൈകുന്നേരം രാജ്യതലസ്ഥാനമായ ദൽഹിയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തെ സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് മണിക്കൂറുകളുടെ ഇടവേളകളിൽ പുറത്ത് വരുന്നത്. ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ഒരു കാറിലാണ് സ്ഫോടനം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് നിരവധി സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. സ്ഫോടനം നടന്ന ഹ്യുണ്ടായ് ഐ20 കാർ മൂന്ന് മണിക്കൂറിലധികം ചരിത്രപ്രസിദ്ധമായ ഗോൾഡൻ മോസ്ക് എന്നറിയപ്പെടുന്ന സുനേരി മസ്ജിദിന് സമീപം പാർക്ക് ചെയ്തിരുന്നതായി ഈ പുതിയ സിസിടിവി ദൃശ്യങ്ങളിൽ കാണാം. സ്ഫോടനത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഈ കാർ ഇവിടെ നിന്ന് പോകുന്നതും വീഡിയോയിൽ വ്യക്തമാണ്.
ചെങ്കോട്ടയ്‌ക്കടുത്തുള്ള സുനേരി മസ്ജിദിലായിരുന്നു കാർ. സിസിടിവി ദൃശ്യങ്ങൾ പ്രകാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:19 ന് സിൽവർ ഐ20 കാർ പള്ളിക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് പ്രവേശിച്ചു. വൈകുന്നേരം 6:48 വരെ അത് അവിടെ പാർക്ക് ചെയ്തിരുന്നു. തൊട്ടുപിന്നാലെ, വൈകുന്നേരം 7 മണിയോടെ, ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപമുള്ള സുഭാഷ് മാർഗിൽ ശക്തമായ സ്ഫോടനത്തിൽ കാർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിന് മിനിറ്റുകൾക്ക് മുമ്പ് കാർ മോസ്കിൽ നിന്നും സ്ഥലം വിട്ടതായി കാണപ്പെട്ടു. അതേസമയം സ്ഫോടനത്തിന് മുമ്പ് പുറത്തുവന്ന മറ്റ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നിരവധി വെളിപ്പെടുത്തലുകൾ പുറത്തുവന്നു കഴിഞ്ഞു.
സിസിടിവിയിൽ കാണുന്ന ആൾ ഡോ. ഉമർ
കാറിന്റെ സിസിടിവി ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ച ഒരാളെ കാണാം. ഇത് സ്ഫോടനത്തിന് ചുക്കാൻ പിടിച്ച ഡോ. മുഹമ്മദ് ഉമർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചെങ്കോട്ടയ്‌ക്ക് സമീപമുള്ള കാർ ബോംബാക്രമണവും നവംബർ 9 ന് രാത്രി കണ്ടെത്തിയ ഫരീദാബാദ് ഭീകര സംഘവും തമ്മിൽ ഏറെ ബന്ധമുണ്ടെന്ന് ദൽഹി പോലീസ് സ്പെഷ്യൽ സെല്ലിലെ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംശയിക്കപ്പെടുന്ന തീവ്രവാദി ഡോ. ഉമർ ഉമർ തന്നെയാണ് ഐ-20 കാറിൽ സഞ്ചരിച്ചിരുന്നത്.
















