അവാര്‍ഡ് നിര്‍ണയങ്ങള്‍, പ്രത്യേകിച്ച് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിവാദമാകാറുണ്ട്. ഇതിന് കാരണങ്ങള്‍ പലതായിരിക്കും. അവാര്‍ഡ് പ്രതീക്ഷിക്കുന്നവര്‍ക്ക് അത് ലഭിക്കാതിരിക്കുക. അവാര്‍ഡ് ലഭിച്ച സിനിമയുടെ രാഷ്‌ട്രീയം. അവസാന റൗണ്ടുവരെ ഒപ്പം മത്സരിച്ചവര്‍ പുറത്താവുക. ബഹുമതിക്ക് അര്‍ഹരും യോഗ്യരുമായവര്‍ കലാബാഹ്യമായ കാരണങ്ങളാല്‍ തഴയപ്പെടുക. അവാര്‍ഡ് നിര്‍ണയത്തിലെ പക്ഷപാതവും ചരടുവലികളും ജൂറി അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തുക. കലാപരമായ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ജാതിയും മതവുമൊക്കെ പരിഗണിച്ച് അവാര്‍ഡുകള്‍ നല്‍കുക. സ്വന്തം സ്വാധീനം ഉപയോഗിച്ച് പ്രാഞ്ചിയേട്ടന്മാര്‍ ബഹുമതികള്‍ വിലക്കു വാങ്ങുക. ഇവയൊക്കെ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇത്തരം രീതികള്‍ ഏറെക്കുറെ എല്ലാം തന്നെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്രം അവാര്‍ഡ് നിര്‍ണയത്തില്‍ കാണാന്‍ കഴിയും. കൃത്യമായ ഒരുതരം വീതംവയ്‌പ്പാണ് നടന്നിട്ടുള്ളത്. അര്‍ഹതയും യോഗ്യതയും ഒരു മറയുമില്ലാതെ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സി നടത്തിയ അന്വേഷണം പോലും അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിച്ചു എന്നുവേണം കരുതാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേടന്‍ പാട്ടെഴുതിയിട്ടുള്ളതും ഇതില്‍ ഒരു ഘടകമാണ്. ജിഹാദികളും സന്തോഷിക്കട്ടെയെന്നാവും.
ചുരുക്കത്തില്‍ ഇടതു സര്‍ക്കാരിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ രാഷ്‌ട്രീയ താല്പര്യങ്ങള്‍ മാത്രം പരിഗണിച്ചു കൊണ്ടുള്ള അവാര്‍ഡ് നിര്‍ണയമാണ് ഓരോ മേഖലയിലും നടന്നിട്ടുള്ളത്. ഇടതുപക്ഷ സഹയാത്രികനും, രാജ്യദ്രോഹത്തെപ്പോലും വെള്ളപൂശുകയും ചെയ്യുന്ന തമിഴ് നടന്‍ പ്രകാശ് രാജ് ആയിരുന്നല്ലോ ജൂറി ചെയര്‍മാന്‍. സാംസ്‌കാരിക മന്ത്രി വച്ചു നീട്ടിയ ലിസ്റ്റ് ഈ മഹാന്‍ അതേപടി അംഗീകരിച്ചു എന്നുവേണം മനസ്സിലാക്കാന്‍.
ശബരിമലയുടെ പാരമ്പര്യത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി നിര്‍മ്മിച്ച വ്യാജ ചെമ്പോല ആധികാരികമാണെന്ന് സാക്ഷ്യപ്പെടുത്തിയ എം. രാഘവ വാര്യര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ പുരസ്‌കാരമായ കേരളശ്രീ നല്‍കിയതിന്റെ തുടര്‍ച്ചയാണ് സിനിമാ അവാര്‍ഡ് നിര്‍ണയമെന്ന് നിസ്സംശയം പറയാം. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അതുകൂടി നീക്കുന്നതാണ് വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം സമ്മാനിച്ചത്. ബലാല്‍സംഗ കേസുകളിലും മയക്കുമരുന്ന് കേസിലും നിയമവിരുദ്ധമായി പുലിനഖം കൈവശം വച്ച കേസിലും പ്രതിയായ വേടനെ ഇതൊന്നും കണ്ടില്ലെന്നു നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സമ്പൂര്‍ണ്ണമായി ന്യായീകരിക്കുകയുണ്ടായി. സിപിഎമ്മിന്റെ രാഷ്‌ട്രീയ താല്‍പര്യമായിരുന്നു ഇതിനുപിന്നില്‍. ഇതുതന്നെയാണ് മികച്ച ഗാനരചയിതാവായി വേടനെ തെരഞ്ഞെടുത്തതിന് പിന്നിലും.
മത്സരത്തിനെത്തിയ 128 ചിത്രങ്ങളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 30 ശതമാനം ചിത്രങ്ങളാണത്രേ അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെട്ടത്. മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗാനത്തിന് മികച്ച ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ട വേടനുമായി ഈ വിഭാഗത്തില്‍ ആരൊക്കെയാണ് മത്സരിച്ചതെന്നോ, ഏതൊക്കെയാണ് ഗാനങ്ങളെന്നോ, എന്തൊക്കെയാണ് വേടന്റെ പാട്ടിന്റെ മേന്മയെന്നോ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറഞ്ഞു കേട്ടില്ല. അവാര്‍ഡിന് അര്‍ഹമാകാന്‍ മാത്രമുള്ള മേന്മയൊന്നും ഈ പാട്ടിനില്ലെന്ന് അത് വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ആര്‍ക്കും മനസ്സിലാവും. വേടന്റെ പാട്ടിന്റെ പേര് കുതന്ത്രം എന്നാണ്. ഈ പാട്ടിന് അവാര്‍ഡ് നല്‍കിയതും ഒരുതരം കുതന്ത്രമാണ്. കള്ളക്കളി തിരിച്ചറിയുമെന്നതു കൊണ്ടാവാം, ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിനെക്കൊണ്ട് പിന്നീട് ഒരു വിശദീകരണം പറയിപ്പിച്ചത്.
അധഃസ്ഥിതരായ ദളിത് വിഭാഗങ്ങളുടെ അതിജീവനത്തെയും വിമോചനത്തെയും വേടന്റെ പാട്ടും നൃത്തവും സഹായിക്കുന്നു എന്നു പറയുന്നത് അയഥാര്‍ത്ഥമാണ്, അവിവേകമാണ്. ദളിതര്‍ക്ക് അവരുടെ ചരിത്രവും പാരമ്പര്യവുമൊക്കെ മദ്യപാനത്തിലൂടെയും മയക്കുമരുന്ന് ഉപയോഗിച്ചും വീണ്ടടുക്കാന്‍ കഴിയുമെന്ന് സ്വയം കരുതുന്നതും, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതും ആത്മവഞ്ചനയും പരവഞ്ചനയുമാണ്.
ഇടതുപക്ഷം ഒരുകാലത്തും ദളിത് പക്ഷമായിരുന്നിട്ടില്ല. ദളിത് പക്ഷത്തിന് ഇടതുപക്ഷമാവാനും കഴിയില്ല. യാഥാര്‍ത്ഥ്യബോധമുള്ള ദളിത് ചിന്തകരെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതുമാണ്. വേടനെ മുന്‍നിര്‍ത്തി കേരളത്തില്‍ സിപിഎം പയറ്റുന്നത് വഞ്ചനയുടെ രാഷ്‌ട്രീയമാണ്. വിമോചനത്തിന്റെ പേര് പറഞ്ഞ് ദളിതരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക. അവരുടെ വോട്ടുകള്‍ നേടിയെടുക്കുക. അതേസമയം പാര്‍ട്ടി യജമാനന്മാരെ ദളിതര്‍ ഒരിക്കലും ചോദ്യം ചെയ്യാതിരിക്കുക. ഇടതുപക്ഷ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണിത്.
വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നല്‍കിയതില്‍ വലിയൊരു അധാര്‍മികതയുമുണ്ട്. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളെ സര്‍ക്കാര്‍ ആദരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. വേടന്‍ പ്രതിയായ ലൈംഗിക പീഡന കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കേണ്ട ഉത്തരവാദിത്വമാണല്ലോ സര്‍ക്കാരിനുള്ളത്. കുറ്റാരോപിതനായ ഒരാള്‍ക്കുവേണ്ടി പ്രോസിക്യൂഷന്‍ വാദിക്കുന്നതിന് തുല്യമാണ് വേടന് നല്‍കിയ സര്‍ക്കാര്‍ പുരസ്‌കാരം. കോടതിയില്‍ നിന്ന് വേടന് ജാമ്യം ലഭിച്ചിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല. അതു പക്ഷേ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. പ്രതിയായ വേടന് പുരസ്‌കാരം നല്‍കിയതിലൂടെ താന്‍ കുറ്റക്കാരനല്ലെന്ന ബോധം അയാളില്‍ ശക്തിപ്പെടും. ഇത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരണയുമാകും. ‘ഭയക്കേണ്ട സര്‍ക്കാര്‍ ഒപ്പമുണ്ട്’ എന്ന ഉറപ്പാണ് വേടന് നല്‍കുന്നത്. കലയുടെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും കളങ്കിത വ്യക്തിത്വങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത് നിയമവാഴ്ചയ്‌ക്ക് നിരക്കുന്നതല്ല.
ആനക്കൊമ്പ് കേസില്‍ പ്രതിയായ മോഹന്‍ലാല്‍ കേണല്‍ പദവി മടക്കി നല്‍കണമെന്നും, ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്ന് ആരോപണ വിധേയരായ നടന്മാര്‍ മുന്‍കാല പ്രാബല്യത്തോടെ അവാര്‍ഡുകള്‍ മടക്കി നല്‍കണമെന്നും പറഞ്ഞവരൊന്നും വേടന്റെ കാര്യത്തില്‍ പ്രതികരിച്ചു കണ്ടില്ല. പെണ്‍ കേരളത്തില്‍ വേടനെ വിമര്‍ശിക്കാനും ഇരകള്‍ക്ക് ഒപ്പം നില്‍ക്കാനും ധൈര്യം കാണിച്ചത് ടി. ദാമോദരന്റെ മകളും എഴുത്തുകാരിയുമായ ദീദി ദാമോദരനും കഥാകാരി ഇന്ദു മേനോനും മാത്രമാണ്. ഇന്ദു മേനോന്‍ ‘ഹിന്ദു മേനോന്‍’ ആണെന്ന് ഇനി വിമര്‍ശനമുയരാന്‍ സാധ്യതയുണ്ട്.
ദളിതരെ വിമോചിപ്പിക്കുകയല്ല, അവരെ ചൂഷണം ചെയ്യുകയാണ് വേടന്‍. വേടന്‍ വിമര്‍ശിക്കുന്നവര്‍ മുന്‍കാലങ്ങളില്‍ ദളിതരോട് എന്താണോ ചെയ്തത് അതിന്റെ മറ്റൊരു രൂപമാണ് വേടന്‍ അനുവര്‍ത്തിക്കുന്നത്. കൃത്രിമവും വൈകാരികവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ.
‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്നതുപോലുള്ള വേടന്റെ പാട്ടുകള്‍ ചൂഷണോപാധിയാണ്. ദളിതരുടെ ചെലവില്‍ പണവും പ്രശസ്തിയും നേടുകയും, മദ്യവും മയക്കുമരുന്നും ഉപയോഗിക്കുകയും, ലൈംഗികാതിക്രമങ്ങള്‍ നടത്തുകയുമാണ് വേടന്‍ ചെയ്യുന്നത്. വിയര്‍പ്പല്ല, വിദ്വേഷം തുന്നിയിട്ട കുപ്പായമാണ് വേടന്റെ പാട്ടുകള്‍.
















