ടെഹ്റാൻ : ഇറാനിൽ വൻ വരൾച്ച . തലസ്ഥാനമായ ടെഹ്‌റാനിലും മറ്റ് പ്രദേശങ്ങളിലും മഴ റെക്കോർഡ് നിലയിലേക്ക് താഴ്ന്നു . ജലസംഭരണികളും ശൂന്യമാണ് . കടുത്ത ജലക്ഷാമമാണ് രാജ്യം നേരിടുന്നത്. അതേസമയം മഴ ലഭിക്കാത്തതിനും, രാജ്യത്തെ വരൾച്ചയ്‌ക്കും സ്ത്രീകളെ കുറ്റപ്പെടുത്തി മുതിർന്ന ഇറാനിയൻ പുരോഹിതനും വിദഗ്‌ദ്ധരുടെ അസംബ്ലി അംഗവുമായ മൊഹ്‌സെൻ അരാക്കി ഖോം രംഗത്തെത്തി.
‘ ഇന്നത്തെ വരൾച്ചയും പ്രതിസന്ധിയും ദൈവം സമൂഹത്തിന് തന്നിലേക്ക് മടങ്ങാനുള്ള മുന്നറിയിപ്പാണ്. പൊതുജീവിതത്തിലെ പ്രകടമായ പാപവും ധാർമ്മിക അഴിമതിയും ആണ് ഇറാന്റെ പ്രശ്‌നങ്ങൾക്ക് കാരണം. സ്ത്രീകൾ ഹിജാബ് ധരിക്കാത്തതിനാൽ, രാജ്യത്തിന് മുന്നറിയിപ്പ് നൽകാൻ അള്ളാഹു മഴ തടഞ്ഞുവെന്നുമാണ് ‘ മൊഹ്‌സെൻ അരാഖിയുടെ പ്രസ്താവന. പരാമർശത്തെ വിമർശിച്ചും, അനുകൂലിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.
ടെഹ്‌റാനിലെ പ്രധാന ജലവിതരണ സംവിധാനങ്ങളായ ലാറ്റിയൻ, കരാജ് അണക്കെട്ടുകളിൽ 10% ൽ താഴെ വെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂ. അണക്കെട്ട് മാനേജർമാരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മഴ ഏകദേശം 92% കുറഞ്ഞു, ശേഷിക്കുന്ന വെള്ളം കൂടുതലും ഉപയോഗശൂന്യമാണ്.
ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ ടെഹ്‌റാനിൽ ജലവിതരണം പരിമിതപ്പെടുത്തേണ്ടിവരുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി. റേഷനിംഗ് അപര്യാപ്തമാണെങ്കിൽ നഗരം ഒഴിപ്പിക്കുന്നത് പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പിഴ ചുമത്തിക്കൊണ്ടും ഉയർന്ന ഉപഭോഗമുള്ള പ്രദേശങ്ങളിലേക്കുള്ള വിതരണം പരിമിതപ്പെടുത്തിക്കൊണ്ടും ജല ഉപഭോഗം നിയന്ത്രിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. രാത്രിയിൽ ജലപ്രവാഹം കുറയ്‌ക്കാൻ കഴിയണമെന്ന് ഇറാൻ ഊർജ്ജ മന്ത്രി അബ്ബാസ് അലി അബാദി പറഞ്ഞു. കൂടാതെ, സമീപകാല ഇസ്രായേലി സംഘർഷം തലസ്ഥാനത്തെ പഴകിയ ജല അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചു, ഇത് ജല പ്രതിസന്ധി കൂടുതൽ വഷളാക്കി.
അടുത്ത 10 ദിവസത്തേക്ക് മഴ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. തലസ്ഥാനമായ ടെഹ്‌റാനിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ് .
















