കൊച്ചി: തമ്മനത്ത് 1.15 കോടി ലീറ്റര്‍ വെള്ളം ഉണ്ടായിരുന്ന കുടിവെള്ള സംഭരണി തകര്‍ന്ന് അപകടം. പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. മതിലുകൾ തകർന്നുവീണതോടൊപ്പം വാഹനങ്ങൾക്കും കേടുപാടുണ്ടായി. നഗരത്തിൽ ജലവിതരണം മുടങ്ങും. വാട്ടർ അതോറിറ്റിയുടെ 1.35 കോടി ലീറ്റര്‍ ശേഷിയുള്ള ടാങ്കാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്നുവീണത്.വീടുകളുടെ മതിലുകള്‍ തകര്‍ന്നു. ടാങ്കിനു പിന്നിലായുള്ള പത്തോളം വീടുകളില്‍ വെളളം കയറി.
വെള്ളത്തില്‍ ഒഴുകിപ്പോയി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. വീട്ടുപകരണങ്ങളും നശിച്ചു. കോര്‍പറേഷന്‍ 45–ാം ഡിവിഷനിലെ ജലസംഭരണിയാണ് തകര്‍ന്നത്. തകര്‍ന്ന ടാങ്കിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അപകട സമയം 1.15 കോടി ലീറ്റര്‍ വെള്ളം സംഭരണിയില്‍ ഉണ്ടായിരുന്നു. രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്ത്. ഇതില്‍ ഒരു ക്യാബിനിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടര്‍ന്നു പോയത്.
പുലര്‍ച്ചെയായതിനാല്‍ ആളുകള്‍ അറിയാന്‍ വൈകിയതിനാല്‍ ദുരിതം ഇരട്ടിയാക്കി.കൊച്ചി നഗരത്തിന്റെ പലഭാഗത്തേക്കും വെള്ളമെത്തിക്കുന്ന ടാങ്കാണിത്. തൃപ്പൂണിത്തുറ ഭാഗത്തേക്കും നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്കുമുള്ള ജലവിതരണത്തെ കാര്യമായി ബാധിച്ചേക്കും. നാലുമണിയോടെയാണ് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനായത്. കാലപ്പഴക്കമാണോ നിര്‍മാണത്തിലെ അപാകതയാണോ അപകടത്തിന് കാരണമെന്ന് നിലവില്‍ വ്യക്തമല്ല.
















