ലക്നൗ : യോഗി ആദിത്യനാഥ് സർക്കാർ അയോധ്യയിൽ മത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഗ്രാൻഡ് രാമായണ പാർക്കിൽ 25 അടി ഉയരമുള്ള രാവണന്റെ പ്രതിമ ഉടൻ സ്ഥാപിക്കും. ശ്രീരാമനും രാവണനും തമ്മിലുള്ള യുദ്ധമാണ് ഈ പ്രതിമയിൽ ചിത്രീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ ഞായറാഴ്ച പറഞ്ഞു.
ശ്രീരാമൻ, ഹനുമാൻ, സുഗ്രീവൻ എന്നിവരുടെ പ്രതിമകളും സ്ഥാപിക്കും. ഗുപ്തർ ഘട്ടിന് സമീപമാണ് പാർക്ക് നിർമ്മിക്കുന്നത്. രാമൻ, ഹനുമാൻ, സുഗ്രീവൻ, വിഭീഷണൻ, അംഗദൻ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളുടെ ജീവൻ തുടിക്കുന്ന പ്രതിമകളിലൂടെ രാമായണത്തിലെ പ്രധാന എപ്പിസോഡുകൾ പാർക്കിൽ പ്രദർശിപ്പിക്കുമെന്ന് അയോധ്യ മേയർ ഗിരീഷ് പതി ത്രിപാഠി പറഞ്ഞു. “ഗുപ്തർ ഘട്ടിന് വലിയ മതപരമായ പ്രാധാന്യമുണ്ട്, കാരണം ശ്രീരാമൻ ഈ സ്ഥലത്ത് ‘ജല സമാധി’ എടുത്തതായി വിശ്വസിക്കപ്പെടുന്നു. രാമായണത്തിന്റെ ദിവ്യത്വവും മഹത്വവും പ്രദർശിപ്പിക്കുന്നതിനാണ് ഈ പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്,” – ത്രിപാഠി പറഞ്ഞു.
കൂടാതെ പാർക്കിനുള്ളിലെ മറ്റൊരു പ്രധാന ആകർഷണം രാമ ദർബാറായിരിക്കുമെന്ന് മേയർ പറഞ്ഞു. അതിൽ ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ പ്രതിമകൾ ഉൾക്കൊള്ളുന്നു. രാമായണത്തിലെ പ്രധാന നിമിഷങ്ങളുടെ ആത്മീയ അനുഭവം സന്ദർശകർക്ക് നൽകുക എന്നതാണ് ലക്ഷ്യം. ആത്മീയതയെ സാംസ്കാരിക ടൂറിസവുമായി സംയോജിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
















