കൃപാസനം ഉടമ്പടി മൂലം തന്റെ ജീവിതത്തിൽ നല്ലത് സംഭവിച്ചു എന്ന ബിഗ്ഗ്‌ബോസ് താരവും നടിയുമായ ധന്യ മേരി വർഗീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഏറ്റുവാങ്ങി വൈറൽ ആയിരുന്നു. ഇപ്പോൾ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധന്യ. കൃപാസനത്തിൽ താൻ സാക്ഷ്യം പറഞ്ഞത് കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെയാണെന്നും ആര് എന്ത് പറഞ്ഞാലും തന്റെ വിശ്വാസങ്ങളിൽ നിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു.
ആറ്, ഏഴ് വർഷമായി. ആദ്യം പോകണമെന്ന തീരുമാനം ഉണ്ടായിരുന്നില്ല. പിന്നീട് എനിക്ക് ഒരു ആവശ്യം വന്നു. എന്റെ മമ്മിക്ക് വേണ്ടിയായിരുന്നു അത്. ചില സമയത്ത് ദൈവം മാത്രമാണ് സഹായിക്കാനുള്ളതെന്ന് മനസിലാകുന്ന സമയത്ത് നമ്മൾ ചെന്ന് പെടും ചിലയിടങ്ങളിൽ. അങ്ങനെയാണ് ഞാൻ കൃപാസനത്തിൽ എത്തിയത്. ഇഷ്ടമുള്ള ആവശ്യങ്ങൾ എഴുതി കൊടുത്ത് പ്രാർത്ഥിക്കാം.
ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾക്ക് എല്ലാം ഉത്തരം കിട്ടി. അതുകൊണ്ട് തന്നെ അതിന് സാക്ഷ്യം പറയണമെന്ന് തോന്നി. പിന്നീട് ഒരിക്കൽ ആ വഴി പോയപ്പോൾ അത് അവിടെ കയറി പറഞ്ഞു.ആർട്ടിസ്റ്റായ ഞാൻ സാക്ഷ്യം പറഞ്ഞാൽ ആളുകൾ എങ്ങനെ എടുക്കും എന്നൊക്കെ ചിന്തിച്ചിരുന്നു. വിശ്വാസം തുറന്ന് കാണിക്കാൻ ഒരു മടി. പക്ഷെ ആ വഴി പോയപ്പോൾ കൃപാസനത്തിന് അടുത്ത് വെച്ച് വണ്ടി ബ്രേക്ക് ഡൗണായി. നന്നാക്കാൻ മണിക്കൂറുകൾ എടുക്കും. സാക്ഷ്യം പറയാൻ വിമുഖ കാണിച്ചതുകൊണ്ടാകും വണ്ടി ഇവിടെ വെച്ച് തന്നെ ബ്രേക്ക് ഡൗണായതെന്ന കുറ്റബോധം വന്നു.
അവിടെയുള്ള പലരും എന്നെ സാക്ഷ്യം പറയാൻ സഹായിച്ചു. ഒരു ക്യു പോലും നിന്നില്ല. പ്രിപ്പെയർ ചെയ്യാതെയാണ് പറഞ്ഞത്.വൈറലാകുമെന്ന് കരുതിയില്ല. സോഷ്യൽമീഡിയ വന്നശേഷം ആർക്കും ആരെയും കുറ്റപ്പെടുത്താമെന്ന രീതിയായി. ഞാൻ എന്റെ വിശ്വാസം പറഞ്ഞു. അതിൽ നിന്ന് ആര് എന്ത് പറഞ്ഞാലും ഞാൻ മാറില്ലെന്നും ധന്യ പറയുന്നു.











