കലബുറഗി : പകൽ സമയത്ത് ഖുർആൻ അധ്യാപകനായി ജോലി ചെയ്യുകയും രാത്രിയിൽ മോഷണം നടത്തുകയും ചെയ്ത ഇസ്ലാം പണ്ഡിതൻ അറസ്റ്റിൽ . മുഹമ്മദ് ആരിഫ് അലി എന്നയാളാണ് അറസ്റ്റിലായത് . ഇയാളിൽ നിന്ന് 100 ഗ്രാം സ്വർണ്ണാഭരണങ്ങൾ, 16,000 രൂപ വിലമതിക്കുന്ന വെള്ളി, ഒരു ബൈക്ക്, 13.41 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ യൂണിവേഴ്സിറ്റി പോലീസ് പിടിച്ചെടുത്തു.
കലബുറഗി നഗരത്തിലെ ബിലാലാബാദ് കോളനിയിൽ താമസിക്കുന്ന മുഹമ്മദ് ആരിഫ് അലി സമീപത്തെ മസ്ജിദിൽ ഖുർആൻ അധ്യാപകനായി ജോലി ചെയ്തിരുന്നു. .എന്നാൽ കഴിഞ്ഞ ഏഴ് മാസമായി ആരിഫ് അലി മോഷണത്തിനുമിറങ്ങിയിരുന്നു.
രാവിലെ പള്ളിയിൽ ഖുർആൻ പാരായണം ചെയ്യുകയും ഉച്ചയ്‌ക്കും വൈകുന്നേരവും ബൈക്കിൽ ചുറ്റിനടന്ന് പൂട്ടിയിട്ടിരിക്കുന്ന വീടുകൾ നോക്കുകയുമായിരുന്നു ആരിഫ് അലിയുടെ പ്രധാന പരിപാടി . പുലർച്ചെ മൂന്ന് മണിക്ക് ശേഷം, ആളുകൾ ഉറങ്ങുമ്പോൾ, ഇരുമ്പ് വടി ഉപയോഗിച്ച് വീടുകളുടെ പൂട്ടുകൾ തുറന്നായിരുന്നു മോഷണം.
യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിൽ തുടർച്ചയായി മോഷണം നടക്കുന്നത് പോലീസിന് വലിയ തലവേദനയായിരുന്നു. കേസ് അന്വേഷിച്ച പോലീസ് പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചപ്പോഴാണ് ആരിഫ് അലിയെ കണ്ടു പിടിച്ചത് . തുടർന്ന് പള്ളിയിൽ ഖുർആൻ പാരായണം ചെയ്തുകൊണ്ടിരുന്ന മുഹമ്മദ് ആരിഫ് അലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















