ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്‌ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി ഡ്രൈവർ ലോകേഷിനെതിരെയാണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
ചർച്ച് സ്ട്രീറ്റിൽ നിന്ന് യുവതി തന്റെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. യാത്രയ്‌ക്കിടെ തുടകളിലും കാലുകളിലും പലതവണ സ്പര്‍ശിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കേട്ടില്ലെന്നും വീണ്ടും തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. യാത്രയിലുടനീളം ഇയാള്‍ ഇത് തുടരുകയായിരുന്നു. ഡ്രൈവർ മോശമായി പെരുമാറുന്നത് യുവതി മൊബൈലിൽ റെക്കോർഡ് ചെയ്യുകയും പിന്നീട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വിൽസൺ ഗാർഡൻ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പെട്ടെന്ന് ഇങ്ങനെയുണ്ടായപ്പോൾ പേടിച്ചു പോയെന്നും നിർത്താൻ പറഞ്ഞപ്പോൾ നിർത്തിയില്ലെന്നും യുവതി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. സ്ഥലപരിചയമില്ലാത്തതിനാൽ ബൈക്ക് നിർത്താൻ ആവശ്യപ്പെടാൻ യുവതിക്ക് കഴിഞ്ഞിരുന്നില്ല. റാപ്പിഡോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും, ഇത്തരം സംഭവങ്ങൾ ബൈക്ക് ടാക്സികൾ ഉപയോഗിക്കേണ്ടി വരുന്ന വനിതാ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും യുവതി പറയുന്നു.
















