കൊച്ചി: മാതൃഭാഷയ്‌ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ട് മാത്രം കാര്യമില്ല, മാതൃഭാഷയെ പ്രണയിച്ച് കൂടെ കൊണ്ടുനടക്കണമെന്ന് തമിഴ് സാഹിത്യകാരനും ഗാനരചയിതാവുമായ വൈരമുത്തു. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവവേദിയില്‍ ബാലാമണിയമ്മ പുരസ്‌കാരം പ്രശസ്ത സാഹിത്യ വിമര്‍ശകന്‍ ഡോ. എം.എം. ബഷീറിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള ഭാഷയില്‍ ഇന്നെഴുതിയത് 2300ല്‍ വായിക്കാന്‍ സാധിക്കണം. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ മലയാളികളുടെ മാത്രം സ്വന്തമല്ല. തമിഴ്‌നാടിന്റെ ഗ്രന്ഥശേഖരത്തിലുമുണ്ട്. തമിഴകത്തിന്റെ ഗാനം മനോന്‍ മണിയം സുന്ദര്‍നാഥ് എഴുതിയത് തിരുവനന്തപുരത്ത് വച്ചാണ്. അതിനാല്‍ തമിഴ്ഭാഷ തിരുവനന്തപുരത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഗര്‍ഭിണിയുടെ വേദന അറിഞ്ഞ് എഴുതാന്‍ ഒരു കവയത്രിക്കേ സാധിക്കൂ. ബാലാമണിയമ്മയുടെ കവിത വേദിയില്‍ വച്ച് തമിഴിലേക്ക് മൊഴിമാറ്റി അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെ സദസ് അതിനെ നെഞ്ചിലേറ്റി. മാതൃഭാഷയ്‌ക്കായി വാശി പിടിക്കുകയല്ല വേണ്ടത്. ഭാഷയെ നെഞ്ചോട് ഹൃദയപൂര്‍വ്വം ചേര്‍ത്ത് വക്കുവാനാണു നാം ശ്രമിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എസ്.എന്‍. സ്വാമി, ലിജി ഭരത്, അഡ്വ. ലിംജിത്, ഇ.എം. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
















