ന്യൂയോര്‍ക്ക്: അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഒരുമാസത്തിലേറെയായി അവിടുത്തെ ജനസേവനം നല്‍കേണ്ട പല സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചുപൂട്ടിയ നിലയില്‍. ദിവസേന നൂറുകണക്കിന് വിമാനങ്ങളുടെ സര്‍വ്വീസ് മുടങ്ങിയിരിക്കുന്നു. ഈ സര്‍ക്കാര്‍ ഓഫീസുകളുടെ ഷട്ട് ഡൗണ്‍ 37 ദിവസം താണ്ടിയിരിക്കുകയാണ്. സർക്കാർ ചിലവുകൾക്കായുള്ള ധന അനുമതി ബിൽ സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് അമേരിക്ക അടച്ചുപൂട്ടലിലേക്ക് കടന്നത്.
ധനബിൽ ഒക്ടോബർ ഒന്നിന് മുമ്പ് പാസാക്കേണ്ടതായിരുന്നു. ആരോഗ്യ രംഗത്തെ ഫണ്ട് എങ്ങിനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റ് പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് സെനറ്റിൽ ധനബില്‍ പാസാക്കാന്‍ കഴിയാതിരുന്നത്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ഓഫീസുകളുടെ പ്രവര്‍ത്തനവും മുടങ്ങുന്ന പ്രതിസന്ധികൾക്ക് തുടക്കമായി.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് കോടികളുടെ നഷ്ടമാണ് ഈ അടച്ചുപൂട്ടലിൽ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ രണ്ട് പ്രധാന രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തിയാലേ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകൂ.
നിലവിൽ 1.4 മില്യൺ ഫെഡറൽ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിലോ ശമ്പളമില്ലാതെ ജോലി ചെയ്യുകയോ ആണ്. ഇതിന് മുന്‍പ് ട്രംപിന്റെ മുന്‍ ഭരണകാലത്ത് 2018ല്‍ 35 ദിവസത്തോളം ഷട്ട് ഡൗണ്‍ നീണ്ടുപോയിരുന്നു. ഇപ്പോള്‍ 37 ദിവസം പിന്നിട്ടിരിക്കുന്നു. 2025 ജനുവരിയിൽ അധികാരം ഏറ്റെടുത്ത ഉടന്‍ ഫെഡറൽ ജീവനക്കാരുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കാൻ ട്രംപ് നീക്കം തുടങ്ങിയിരുന്നു. അതിനാല‍് ഈ ഷട്ട് ഡൗണോടെ തങ്ങളുടെ ജോലി എന്നെന്നേയ്‌ക്കുമായി നഷ്ടപ്പെടുമോ എന്ന ആശങ്കയും സര്‍ക്കാര്‍ ജീവനക്കാരില്‍ ഉണ്ട്.
എയർട്രാഫിക് കൺട്രോളർമാരുടെയും എയർപോർട്ട് ജീവനക്കാരും ശമ്പളമില്ലാതെയാണ് ജോലിയിൽ തുടരുന്നത്. ഇത് വിമാനസർവ്വീസുകളെയും ബാധിച്ചു. ജീവനക്കാരുടെ കുറവ് കാരണം പ്രതിദിനം നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയാണ്. ഇത് 40 വിമാനത്താവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും.
















