ധാക്ക: ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ വ്യാപാര, സൈനിക ബന്ധങ്ങൾ രൂപപ്പെടുന്നതിനൊപ്പം തീവ്രവാദികളും പരസ്പരം ബന്ധം സ്ഥാപിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. തെഹ്രീക്-ഇ-താലിബാനു വേണ്ടി പോരാടുന്നതിനിടെ രണ്ട് ബംഗ്ലാദേശി യുവാക്കൾ കൊല്ലപ്പെട്ടതായി പാകിസ്ഥാനും ബംഗ്ലാദേശും സ്ഥിരീകരിച്ചു.
ബംഗ്ലാദേശിലെ ദി ഡെയ്‌ലി സ്റ്റാറിലെ ഒരു റിപ്പോർട്ട് അനുസരിച്ച് 18 മാസത്തിലേറെയായി കാണാതായ ഗോപാൽഗഞ്ചിൽ നിന്നുള്ള ഒരു യുവാവ് ഈ വർഷം സെപ്റ്റംബറിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ ടിടിപിയ്‌ക്ക് വേണ്ടി പോരാടുന്നതിനിടെ കൊല്ലപ്പെട്ടുവെന്നാണ്. കൊല്ലപ്പെട്ടവർ രത്തൻ ധാലി (29), ഫൈസാൻ ഹുസൈൻ (22) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിലെ മുക്സുദ്പൂർ ഉപാസില നിവാസികളാണ് ഇരുവരും എന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബറിൽ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പാകിസ്ഥാൻ സുരക്ഷാ ഏജൻസികളുമായുള്ള ഏറ്റുമുട്ടലിലാണ് രണ്ട് യുവാക്കളും കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ 18 മാസമായി രത്തനെയും ഫൈസലിനെയും കാണാതായതായും 2024 മാർച്ചിൽ ഇന്ത്യ വഴി അഫ്ഗാനിസ്ഥാനിലേക്കും തുടർന്ന് പാകിസ്ഥാനിലേക്കും എത്തിയതായും ധാക്ക പോലീസിന്റെ പ്രത്യേക ബ്രാഞ്ചും കൗണ്ടർ ടെററിസം ആൻഡ് ട്രാൻസ്‌നാഷണൽ ഇന്റലിജൻസ് യൂണിറ്റും (സിടിടിഐ) സ്ഥിരീകരിച്ചു.
ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ ഐഎസിലേക്ക് പലായനം ചെയ്യുന്നത് കണ്ടിരുന്നു, എന്നാൽ ഇപ്പോൾ ടിടിപി മറ്റ് രാജ്യങ്ങളിൽ നിന്ന് കൂലിക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുകയാണ്. ടിടിപിയെ നിയന്ത്രിക്കാൻ ഇതിനകം പാടുപെടുന്നതിനാൽ പാകിസ്ഥാന് ഇത് ഒരു പ്രധാന പ്രശ്‌നമായി മാറിയേക്കാം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തീവ്രവാദികളും ചേർന്നാൽ സ്ഥിതി കൂടുതൽ വഷളാകും.
















