ഇസ്ലാമാബാദ്: അതിർത്തിയിൽ പാകിസ്ഥാൻ സൈന്യവും അഫ്ഗാൻ താലിബാനും തമ്മിൽ വ്യാഴാഴ്ച വീണ്ടും കനത്ത വെടിവയ്‌പ്പ് ഉണ്ടായി. വെടിവയ്‌പ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കുന്നതിനായി ഇസ്താംബൂളിൽ മൂന്നാം ഘട്ട സമാധാന ചർച്ചകൾക്കായി ഇരുപക്ഷവും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയപ്പോഴാണ് വെടിവയ്‌പ്പ് ഉണ്ടായത്. വെടിവയ്‌പ്പ് അതിർത്തിയിലെ സംഘർഷം വീണ്ടും വർദ്ധിപ്പിക്കുകയും കഴിഞ്ഞ മാസത്തെ വെടിനിർത്തൽ അപകടത്തിലാക്കുകയും ചെയ്തു.
തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിൽ അതിർത്തി കടന്ന് പാകിസ്ഥാൻ സൈന്യം വെടിയുതിർക്കുകയും തുടർന്ന് മോർട്ടാർ ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് പേർ കൊല്ലപ്പെട്ടതായി ആശുപത്രി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു.
പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണം അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാൻ തിരിച്ചടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ അഫ്ഗാനിസ്ഥാനിലെ മുൻ യുഎസ് പ്രത്യേക സമാധാന പ്രതിനിധി സൽമയ് ഖലീൽസാദ് പാകിസ്ഥാൻ ആക്രമണത്തെ വെടിനിർത്തൽ ലംഘനമാണെന്ന് വിശേഷിപ്പിക്കുകയും ഇസ്ലാമാബാദ് ഇക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ പതിവുശൈലിയിൽ ആക്രമണത്തിന് അഫ്ഗാൻ സേനയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ ആരോപണങ്ങൾ നിരസിച്ചു. “അഫ്ഗാൻ പക്ഷം പ്രചരിപ്പിച്ച അവകാശവാദങ്ങളെ ഞങ്ങൾ ശക്തമായി നിഷേധിക്കുന്നു. അഫ്ഗാൻ പക്ഷത്ത് നിന്നാണ് വെടിവയ്‌പ്പ് ആരംഭിച്ചത്, അതിനോട് ഞങ്ങളുടെ സുരക്ഷാ സേന ഉടനടി ഉത്തരവാദിത്തത്തോടെ പ്രതികരിച്ചു” – പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രാലയം എക്‌സിൽ എഴുതി.
അതേ സമയം വെടിനിർത്തൽ കരാർ അട്ടിമറിക്കുന്നുവെന്ന് ഇരു അയൽക്കാരും പരസ്പരം ആരോപിക്കുന്നതിനിടെയാണ് പുതിയ ഏറ്റുമുട്ടലുകൾ. ഒക്ടോബർ 19 ന് ഖത്തറും തുർക്കിയും മധ്യസ്ഥത വഹിച്ച ചർച്ചകളിൽ ഇരുപക്ഷവും വെടിനിർത്തലിന് സമ്മതിച്ചിരുന്നു.
















