ഇസ്ലാമാബാദ് : ഹമാസുമായി ഏറ്റുമുട്ടാൻ ഒരുങ്ങി പാകിസ്ഥാൻ സൈന്യം. ഗാസ മുനമ്പിലേക്ക് സൈന്യത്തെ അയയ്‌ക്കുന്നതിനെക്കുറിച്ച് പാകിസ്ഥാൻ ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. ഗാസയിലേക്ക് കുറഞ്ഞത് 20,000 സൈനികരെയെങ്കിലും അയയ്‌ക്കാൻ അമേരിക്ക പാകിസ്ഥാനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഹമാസ് പോരാളികളെ നിരായുധരാക്കി തകർക്കുകയെന്നതാണ് ഈ സൈനികരുടെ ചുമതല. പതിറ്റാണ്ടുകളായി ഹമാസിനെ പിന്തുണച്ചതും ഹമാസ് നേതാക്കൾക്ക് ബന്ധമുള്ളതുമായ അതേ പാകിസ്ഥാനാണ് ഇപ്പോൾ ഹമാസിനെ തകർക്കാൻ ഒരുങ്ങുന്നത് . എന്നാൽ താലിബാനുമായി പോലും പിടിച്ചു നിൽക്കാനാകാത്ത പാക് സൈന്യം ഹമാസുമായി എത്രത്തോളം പിടിച്ചു നിൽക്കുമെന്നതാണ് സംശയം.
ഈ മാസം ആദ്യം ഈജിപ്തിൽ നടന്ന യോഗത്തിലാണ് പാക് സൈന്യത്തെ ഗാസയിലേയ്‌ക്ക് അയയ്‌ക്കാൻ തീരുമാനം എടുത്തത്. പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ ഈജിപ്തിലെ മുതിർന്ന സിഐഎ, മൊസാദ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനെച്ചൊല്ലി പാകിസ്ഥാനിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു, അതിന്റെ ഫലമായി നിരവധി പേർ മരിച്ചു. കൂടാതെ പലസ്തീൻ വിഷയത്തിൽ ചരിത്രപരമായി ഇസ്രായേലിനെതിരെ നിലനിന്ന രാജ്യവുമാണ് പാകിസ്ഥാൻ. എന്നാൽ ഇപ്പോൾ ഈ ചുവട് മാറ്റത്തിന് പിന്നിൽ ഇസ്രായേലും യുഎസും പാകിസ്ഥാന് വാഗ്ദാനം ചെയ്ത വലിയ സാമ്പത്തിക പാക്കേജാണെന്നാണ് സൂചന.
“മാനുഷിക പുനരധിവാസവും പുനർനിർമ്മാണവും” എന്ന മറവിലാണ് ഗാസയിൽ നിയന്ത്രിത പാകിസ്ഥാൻ സൈനിക സാന്നിധ്യം സ്ഥാപിക്കുക. ഇസ്രായേലിനും ഗാസയിലെ മറ്റ് തീവ്രവാദ ഗ്രൂപ്പുകൾക്കും ഇടയിൽ ഒരു ബഫർ ഫോഴ്‌സായി പാകിസ്ഥാൻ സൈനികർ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.അതേസമയം പോകുന്ന പട്ടാളക്കാരിൽ ഒരാളെങ്കിലും മടങ്ങി വന്നാൽ മതിയെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
















