പാട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയ്‌ക്ക് നേരെ ആക്രമണം. സ്വന്തം മണ്ഡലമായ ലഖിസാരയിൽ ഒരു ബൂത്ത് സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്‌ക്കുന്നു എന്ന വിവരത്തെ തുടർന്നാണ് വിജയ് കുമാർ സിൻഹ എത്തിയത്.
ജനക്കൂട്ടം അദ്ദേഹത്തിന്റെ വാഹന വ്യൂഹം തടയുകയും കല്ലുകളും ചെരുപ്പുകളും എറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ‘ജംഗൽ രാജ്’ തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ‘ആർജെഡിയുടെ ഗുണ്ടകൾ’ നടത്തിയ ആക്രമണം ആണിതെന്ന് വിജയ് കുമാർ പറഞ്ഞു. ബീഹാറിൽ ഗുണ്ടരാജ് വിജയിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. ബീഹാറിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉപ മുഖ്യമന്ത്രി പറഞ്ഞു. ചില ബൂത്തുകളിൽ ബൂത്ത് പിടിച്ചെടുക്കലും നടന്നതായി സിൻഹ ആരോപണം ഉയർത്തി. ലഖിസാരായിയിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ സിൻഹ കോൺഗ്രസിന്റെ അമരേഷ് കുമാറിനെതിരെയാണ് മത്സരിക്കുന്നത്. ജൻ സുരാജ് പാർട്ടിയുടെ സൂരജ് കുമാറും മത്സരത്തിലുണ്ട്.
സംഭവത്തിന് പിന്നാലെ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബീഹാർ പോലീസ് മേധാവിയോട് നിർദ്ദേശിച്ചു.
















