2023 ഒക്ടോബര്‍ ഏഴിന് തുടങ്ങി രണ്ടു വര്‍ഷം നീണ്ടു നിന്ന ഗാസയിലെ ഏറ്റവും പുതിയ യുദ്ധത്തിന് തല്‍ക്കാലത്തേക്ക് വിരാമം വന്നിരിക്കുന്നു. 2000 ഇസ്രയേലികളും, 68000 പലസ്തീനികളും ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. രണ്ടു ഭാഗത്തും കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ രണ്ടു വര്‍ഷവും മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുലയ്‌ക്കുന്ന യുദ്ധചിത്രങ്ങളും വിവരണങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു മീഡിയകള്‍ മുഴുവനും. ഈ യുദ്ധം കൊണ്ട് ആരെന്ത് നേടി എന്നു നോക്കിയാല്‍ ഇന്നത്തെ മനുഷ്യ ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന പല സംവിധാനങ്ങളുടേയും നിരര്‍ത്ഥകത ബോദ്ധ്യമാകും.
ഗോത്ര ജീവിതകാലഘട്ടത്തില്‍ മനുഷ്യര്‍ കൂട്ടങ്ങളായി ചേര്‍ന്ന് വേട്ടയാടിയും, കൃഷിചെയ്തും, ആഘോഷിച്ചും, യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടും ജീവിച്ചിരുന്നതായി നമുക്കറിയാം. പിന്നീട് ചിന്തയുടെ വികാസത്തിനനുസരിച്ച് സംഘട്ടന വേദികളുടെയും സംഘട്ടനങ്ങളില്‍ നേരിട്ട് ഏര്‍പ്പെടുന്നവരുടെയും എണ്ണത്തില്‍ കുറവ് വന്നു. എക്കാലവും ഭൂമിയില്‍ എവിടെയെങ്കിലുമൊക്കെ യുദ്ധങ്ങള്‍ നടന്നിരുന്നുവെങ്കിലും, വലിയൊരു സമൂഹം അവയില്‍ നേരിട്ട് പങ്ക് വഹിക്കാതെയും ജീവന് അപകടം പറ്റാതെയും ഒഴിഞ്ഞു കഴിഞ്ഞിരുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും വരവോടെ ആ സ്ഥിതിക്ക് വീണ്ടും മാറ്റം വരികയാണ്. മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് വന്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയും പിന്നീട് സ്കൂളുകളും, ആശുപത്രികളും ഒളിസങ്കേതങ്ങളാക്കുകയും ചെയ്യുന്ന യുദ്ധതന്ത്രങ്ങള്‍ നിരപരാധികളുടെ ഇടയിലേക്ക് യുദ്ധത്തെ വലിച്ചു കൊണ്ടുവരികയാണ്. കാഴ്ചക്കാരായി നില്‍ക്കുകയല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ.
അടിസ്ഥാനാവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം ഇവയൊക്കെ ലഭ്യമായാല്‍ മനുഷ്യര്‍ ശാന്തരും സന്തുഷ്ടരുമാകും എന്നതായിരുന്നു തലമുറകളായി നമ്മില്‍ വളര്‍ത്തിയെടുത്തിരുന്ന പൊതുബോധം. രണ്ടു വര്‍ഷം മുമ്പുള്ള ഗാസാ പട്ടണം നോക്കിയാല്‍ അവിടത്തെ ഭൂരിപക്ഷം നിവാസികള്‍ക്കും ഇതൊക്കെ കിട്ടിയിരുന്നു എന്നാണ് അനുമാനിക്കേണ്ടത്. എന്നാല്‍ അപ്പോഴും അവരില്‍ വലിയൊരു വിഭാഗം അസ്വസ്ഥരായിരുന്നു. തങ്ങള്‍ക്ക് പട്ടിണിയാണ് ദാരിദ്ര്യമാണ് എന്നതൊന്നുമായിരുന്നില്ല അവരുടെ പ്രശ്നം. അതിര്‍ത്തിക്കപ്പുറമുള്ള തങ്ങളുടെ ‘ശത്രുക്കള്‍’ ശാന്തമായി ജീവിക്കുന്നു എന്ന ബോധമായിരുന്നു അവരില്‍ കനലായി നീറിക്കിടന്നിരുന്നത്. അതിര്‍ത്തിക്കപ്പുറമുള്ള ഒരാളിനേയും നേരിട്ടറിയാത്തവരുടെ പോലും ഉള്ളങ്ങള്‍ ഈ പകയാല്‍ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു. ഈ ശത്രുതയാകട്ടെ വലിയൊരളവ് മതവിശ്വാസത്തിന്റെ ഭാഗമായിട്ടും, ബാക്കി രാഷ്‌ട്രീയ ദുര്‍ബോധനത്തിലൂടെയും വേരുറച്ചതായിരുന്നു. എത്ര ഭീകരമാണ് ഈ അവസ്ഥ ! ആ പകയുടെ അനന്തര ഫലമോ ? പാര്‍പ്പിട സമുച്ചയങ്ങളും കച്ചവട കേന്ദ്രങ്ങളും നിറഞ്ഞ് മനോഹര നഗരമായിരുന്ന ഗാസ ഇപ്പോള്‍ വലിയൊരു കോണ്‍ക്രീറ്റ് കൂമ്പാരമാണ്. ഇസ്രയേലിന്റെ യുദ്ധച്ചെലവ് 55 ബില്യണ്‍ ഡോളര്‍ അഥവാ അഞ്ചുലക്ഷം കോടി രൂപയ്‌ക്ക് തുല്യമാണെന്ന് കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് റോക്കറ്റുകളും, മറ്റ് ആയുധങ്ങളും കൈക്കലാക്കിയ, അറുനൂറു കിലോമീറ്ററോളം ഭൂഗര്‍ഭ തുരങ്കങ്ങളും അനേകം ഒളിത്താവളങ്ങളും നിര്‍മ്മിച്ച ഹമാസും ആയിരക്കണക്കിന് കോടി രൂപ യുദ്ധത്തിനായി ചെലവഴിച്ചിട്ടുണ്ട്. എത്രയോ ദശലക്ഷം മനുഷ്യര്‍ക്ക് അടിസ്ഥാനാവശ്യങ്ങള്‍ കൊടുക്കാന്‍ മാത്രമല്ല ജീവിത നിലവാരം നല്ലരീതിയില്‍ ഉയര്‍ത്താന്‍ തന്നെ ഉപയോഗിക്കാമായിരുന്ന അമൂല്യമായ വിഭവശേഷി രണ്ടു കൂട്ടരും ചേര്‍ന്ന് രണ്ടു വര്‍ഷം കൊണ്ട് ചാരമാക്കി.
ഇസ്രയേല്‍ എന്ന രാജ്യം ഔദ്യോഗികമായി നിലവില്‍ വരുന്നത് 1948 മേയ് 14 നാണ്. അവരോടുള്ള പലസ്തീനികളുടെ ഈ പക അന്നു മുതലുള്ള ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായതാണോ ? അല്ല എന്നതാണ് വസ്തുത. പലസ്തീനികള്‍ മുസ്ലീങ്ങളും ഇസ്രയേലികള്‍ ജൂതരുമാണ്. ഈ ജനതകള്‍ തമ്മിലുള്ള ശത്രുതയുടെ അടിസ്ഥാനം ഈ രണ്ടു മതവിശ്വാസങ്ങള്‍ തമ്മിലുള്ള ശത്രുതയാണ്. അതിനാകട്ടെ ഇസ്ലാമിന്റെ ഉത്ഭവത്തോളം പഴക്കമുണ്ട് താനും. “ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ ജൂതരേയും ക്രിസ്ത്യാനികളേയും ഉറ്റ മിത്രങ്ങളാക്കരുത്” എന്ന് അനുയായികളോട് ആഹ്വാനം ചെയ്യുന്ന ഇസ്ലാമിക വചനത്തെ ഉദ്ധരിച്ച് അതിനെ സാധൂകരിയ്‌ക്കുന്ന കേരളത്തിലെ ഒരു മുസ്ലീം പണ്ഡിതന്റെ പ്രഭാഷണ ശകലം ഈയിടെയും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നതു കണ്ടു. ഒരുപക്ഷേ ജീവിതത്തില്‍ ഒരിയ്‌ക്കലും ഒരു ഇസ്രയേലിയെ നേരിട്ട് കണ്ടിട്ടു പോലും ഇല്ലാത്ത കേരളത്തിലെ സാധാരണ മുസ്ലീങ്ങളുടെ മനസ്സുകളില്‍ പോലും ഈ വെറുപ്പും ശത്രുതയും കടന്നുവരുന്നത് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. അതാണ് അതിലെ അപകടവും.
സെമിറ്റിക് മതങ്ങള്‍ മനുഷ്യരുടെ ആത്മീയതയില്‍ മാത്രമല്ല ഇടപെടുന്നത്. പഴയ ഗോത്രപകയും, അധികാര രാഷ്‌ട്രീയവും, അധിനിവേശവുമെല്ലാം മതവിശ്വാസത്തില്‍ കൂടിക്കലര്‍ന്നിരിക്കുന്നു. അതുകൊണ്ട് ആത്മസംസ്കരണം എന്ന തീര്‍ത്തും വ്യക്തിപരമായ ആത്മീയതയ്‌ക്കപ്പുറം രാഷ്‌ട്രീയ വിഷയങ്ങളും തലയിലേറ്റാന്‍ വിശ്വാസപരമായി തന്നെ അവയുടെ അനുയായികള്‍ ബാദ്ധ്യസ്ഥരായി തീരുന്നു. യുദ്ധത്തില്‍ പിടിച്ചെടുത്ത സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ശരിയാണോ എന്ന ഒരു വിശ്വാസിയുടെ ചോദ്യവും യാതൊരു സംശയവുമില്ലാതെ “അതില്‍ എന്താണ് തെറ്റ് ?” എന്ന ഉസ്താദിന്റെ മറുചോദ്യവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെറും സാധാരണക്കാരല്ല ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. മറ്റുള്ളവരെ നയിക്കാന്‍ ചുമതലപ്പെട്ട, പറയുന്നതില്‍ ആധികാരികത അവകാശപ്പെടുന്ന മതപണ്ഡിതരാണ്. അവരാകട്ടെ തങ്ങളുടെ മതഗ്രന്ഥങ്ങളിലെ പ്രബോധനങ്ങളുടെയും, മുന്‍ഗാമികള്‍ കാണിച്ച ജീവിത മാതൃകകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ മറുപടികള്‍ പറയാറുള്ളൂ എന്നാണ് അവകാശപ്പെടുന്നത്.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് കടന്നു കയറി ഹമാസ് ഭീകരര്‍ ചെയ്ത പൈശാചികതകളെ ന്യായീകരിയ്‌ക്കാനും ആഘോഷിയ്‌ക്കാനും ഈ കേരളത്തില്‍ പോലും ആയിരങ്ങള്‍ തയ്യാറായത് ഇത്തരം പ്രബോധനങ്ങളുടെ അനന്തര ഫലമാണ്. അവസരം ഒത്തു കിട്ടിയാല്‍ ശത്രുക്കള്‍ എന്ന് തങ്ങളുടെ ബോധത്തില്‍ ഉറച്ചു കഴിഞ്ഞ അന്യരുടെ നേരെ ഇത്തരക്കാര്‍ എല്ലാ മാനുഷിക പരിഗണനകളും മാറ്റിവച്ച് ആക്രമണത്തിന് മുതിരും എന്നത് നിസ്തര്‍ക്കമാണ്.
ലോകത്തിന്റെ സ്രഷ്ടാവായ ദൈവം എന്നൊരു ആശയം ഒട്ടുമിക്ക മതങ്ങളിലുമുണ്ട്. എന്നാല്‍ ഞങ്ങളുടെ ദൈവമാണ് യഥാര്‍ത്ഥ സ്രഷ്ടാവ് എന്ന ഭാവന ചിലരില്‍ അതിരു വിട്ട് പോയിട്ടുണ്ട്. ഞങ്ങളുടെ ദൈവത്തിന്റെ സൃഷ്ടിയായ ഈ ഭൂമിയും അതിലെ വിഭവങ്ങളും ഞങ്ങള്‍ക്ക് പ്രത്യേകമായി അവകാശപ്പെട്ടതാണ് എന്ന മനോഭാവം ഒരു കൂട്ടരില്‍ ശക്തമായി വളര്‍ന്നിരിക്കുന്നു. മറ്റുള്ളവരെല്ലാം യഥാര്‍ത്ഥ ഓണറായ ഞങ്ങളുടെ ദൈവത്തിനും അനന്തരാവകാശികളായ ഞങ്ങള്‍ക്കും വിധേയരായി ജീവിക്കേണ്ടവരാണ് എന്നതാണ് സമീപനം. വഖഫ് എന്ന ആശയമൊക്കെ മതത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഇത്തരം റിയല്‍ എസ്റ്റേറ്റ് കൈയ്യേറ്റ ഭാവനകളെ അരക്കിട്ടുറപ്പിയ്‌ക്കുന്നതാണ്. മുസ്ലീം മതാന്ധരെ സംബന്ധിച്ച് തങ്ങളുടെ പടച്ചവന്റെ സൃഷ്ടിയായ ഈ ഭൂമിയില്‍ അനധികൃതമായി കുടികിടക്കുന്നവരാണ് എന്നതു മാത്രമല്ല, യഥാര്‍ത്ഥ ദൈവത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത കാഫിറുകള്‍ കൂടിയാണ് യഹൂദര്‍. അതുകൊണ്ട് അവരുമായി ഒരിയ്‌ക്കലും ഒത്തുപോകാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയുന്നില്ല. ഇതെഴുതുമ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുന്നു. ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് അമേരിക്ക മുന്നറിയിപ്പ് കൊടുത്തിരിക്കുന്നു.
എന്താണ് ഇതിനൊരു പരിഹാരം ? അമൂല്യമായ പ്രകൃതി വിഭവങ്ങളും, വിലമതിക്കാനാവാത്ത മനുഷ്യ ജീവനുകളും ഹോമിച്ചിട്ടും ഈ വംശീയ വിദ്വേഷങ്ങള്‍ ഇല്ലാതാകുന്നുണ്ടോ ? ഇല്ല എന്നു മാത്രമല്ല, വീണ്ടും ആളിക്കത്താന്‍ പാകമായ പ്രതികാരത്തിന്റെ പുതിയ കനലുകള്‍ അവശേഷിപ്പിക്കുകയാണ് ചെയ്യുന്നത്. നിരര്‍ത്ഥകമായ ഈ വിദ്വേഷത്തിനും പകയ്‌ക്കും എന്നാണ് അറുതി വരിക ? ഇതൊക്കെ ദൈവത്തിനും മതത്തിനും വേണ്ടി ചെയ്യുന്ന ത്യാഗമാണ് എന്നൊക്കെ മതാന്ധര്‍ക്ക് സ്വയം വിശ്വസിക്കാമെങ്കിലും ലൗകികമായും ആത്മീയമായും സമ്പൂര്‍ണ്ണ നാശമാണ് ഇത് സമ്മാനിയ്‌ക്കുന്നത് എന്നതാണ് വാസ്തവം. ഇതിനുള്ള പരിഹാരം ഉപദേശിയ്‌ക്കാന്‍ കഴിയുക, ആയിരത്തില്‍പ്പരം വര്‍ഷത്തെ നിരന്തരമായ അക്രമങ്ങള്‍ക്കും അധിനിവേശത്തിനും വിധേയമായിട്ടും, ഇന്നും ശാന്തിയുടെ സന്ദേശം പകര്‍ന്നു കൊണ്ട് നിലകൊള്ളുന്ന ഈ ആര്‍ഷഭൂമിക്ക് മാത്രമാണ്.
“അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം”
എന്ന രണ്ടു വരികളില്‍ ഈ മനുഷ്യരാശിക്കു മുഴുവനുമുള്ള ശാന്തിമന്ത്രം സത്യസാക്ഷാത്ക്കാരം നേടിയ ഒരു മഹാഗുരു എഴുതി വച്ചിരിക്കുന്നു. ഇത്തരം മഹാപുരുഷന്മാരാല്‍ സമ്പന്നയാണ് ഭാരതം. ഭൗതിക സമ്പത്തിലും ലൗകിക നേട്ടങ്ങളിലും നമ്മേക്കാള്‍ മുന്നിട്ടു നില്‍ക്കുമ്പോഴും മറ്റു രാജ്യങ്ങള്‍ക്ക് ഇത്തരം ഗുരുക്കന്മാരുടെ സാന്നിദ്ധ്യ സൗഭാഗ്യം ഉണ്ടായില്ല.
‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’
എത്ര അര്‍ത്ഥ സമ്പുഷ്ടമായ ആശയമാണ് ഗുരു ഇതില്‍ പറഞ്ഞിരിക്കുന്നത് ! ഏതു മതം പിന്തുടരുന്നു എന്നതല്ല, അത് ആ മതാനുയായിയെ സംസ്കരിക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഏത് സോപ്പിട്ട് കുളിച്ചാലും വിരോധമില്ല, ശരീരം വൃത്തിയാകുന്നുണ്ടോ എന്നതാണ് സോപ്പിന്റെയും കുളിയുടേയും മേന്മ നിര്‍ണ്ണയിക്കുന്നത്.
ലക്ഷം കോടികള്‍ കത്തിച്ചും പതിനായിരങ്ങളെ കുരുതി കൊടുത്തും നേടാന്‍ കഴിയാത്ത ശാന്തിയും സമാധാനവും ശ്രീനാരായണ ഗുരുവചനങ്ങളുടെ ശരിയായ പഠനം കൊണ്ട് സാധിതമാക്കാം. ഭാരതം തന്നെയാണ് അതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തം. ഈ ശാന്തി ദൗത്യം ഭാരത സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുക്കണം. ഗുരുതത്വങ്ങളുടെ ലോകവ്യാപകമായ പ്രചരണത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം അഞ്ഞൂറോ ആയിരമോ കോടി രൂപ മാറ്റിവച്ചാലും അത് മനുഷ്യരാശിയുടെ വലിയ ലാഭത്തിലാവും കലാശിക്കുക. അടുത്ത രണ്ടു തലമുറയ്‌ക്കുള്ളില്‍ ലോകം ശാന്തിയുടെ സ്വര്‍ഗ്ഗമായി മാറും.
















