ആലപ്പുഴ: സംസ്ഥാനത്തെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായമായ കയര്‍മേഖലയോടുള്ള അവഗണനയുടെ ബാക്കിപത്രമായി കയര്‍ ദിനത്തെയും ഇടതുസര്‍ക്കാര്‍ വിസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സമൂഹത്തെയാണ് പിണറായി സര്‍ക്കാര്‍ വിസ്മരിക്കുന്നതെന്നാണ് വിമര്‍ശനം.
കയര്‍ തൊഴിലാളികള്‍ക്കും കയറിനും വേണ്ടി ഒരു ദിവസം എന്ന നിലയിലാണ് കഴിഞ്ഞ വിഎസ് സര്‍ക്കാര്‍ നവംബര്‍ 5 കയര്‍ ദിനമായി പ്രഖ്യാപിച്ചത്.
തുടര്‍ന്ന് രണ്ട് വര്‍ഷം ആചരിച്ചു, പിന്നീട് തമസ്‌കരിച്ചു. 2007ല്‍ അന്നത്തെ കയര്‍ വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരന് മുഹമ്മ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ സി.പി. ഷാജി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തോളം പഠനം നടത്തിയാണ് നവം. 5 കയര്‍ ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കൊടുങ്ങല്ലൂര്‍ സിവിസിഎസ് ലിമിറ്റഡ് നമ്പര്‍ 326 എന്ന സംഘമാണ് കേരളത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കയര്‍ വ്യവസായ സഹകരണ സംഘം. ഈ സംഘം കൊല്ലവര്‍ഷം 1111-ാം ആണ്ട് തുലാമാസം 20-ാം തീയതി (511 1935) രജിസ്റ്റര്‍ ചെയ്തതാണ്. ഈ ദിവസം കണക്കിലെടുത്താണ് സര്‍ക്കാര്‍ കയര്‍ദിനം പ്രഖ്യാപിച്ചത്. ജി. സുധാകരന്റെ ഭരണകാലത്ത് സര്‍ക്കാര്‍ കയര്‍ദിനം പ്രഖ്യാപിച്ചെങ്കിലും പിന്നീട് കയര്‍ വകുപ്പ് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ ഭരണകാലത്താണ് കയര്‍ ദിനം ആചരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് രണ്ടു വര്‍ഷക്കാലം കയര്‍ദിനം ആചരിച്ചുവെങ്കിലും പിന്നീട് സര്‍ക്കാര്‍ വിസ്മരിച്ചു.
സി.പി. ഷാജി അധികാരികളുടെ പിന്നാലെ നിരവധി വര്‍ഷം പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അധികാരികള്‍ കയര്‍ദിനം തമസ്‌കരിക്കുമ്പോള്‍ കാലത്തിന്റെ ചരിത്രത്തെയാണ് ഇവര്‍ നിരാകരിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്നും കയര്‍ മേഖല അകന്നു പോകുകയാണ്. കയറും കയര്‍ ഉത്പ്പന്നങ്ങളും പുതുതലമുറയെ പരിചയപ്പെടുത്താന്‍ കയര്‍ ദിനത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. ഇനിയെങ്കിലും അധികാരികള്‍ കണ്ണുതുറന്നെങ്കില്‍ എന്ന് ആശിക്കുകയാണ് നിവേദനം നല്‍കിയ ഷാജി.
ഗ്രാമത്തിലെ വേരറ്റു പോകാത്ത കയര്‍ തൊഴിലിന്റെ ദൃശ്യമാണ് ഇരുന്ന് കൈകൊണ്ട് കയര്‍ പിരിക്കുന്ന സ്ത്രീകള്‍. സര്‍ക്കാര്‍ കയര്‍ ദിനം ആചരിച്ചില്ല എങ്കിലും നിവേദനം നല്‍കിയ ഷാജിയുടെ നേതൃത്വത്തില്‍ കൈകൊണ്ട് കയര്‍ പിരിക്കുന്ന അമ്മമാരെ ആദരിച്ച് കയര്‍ദിനം ഇന്ന് മുഹമ്മയില്‍ ആഘോഷിക്കും.
















