വാഷിങ്ടൺ : ഹമാസിൽ നിന്നും വൻ തോതിൽ പണം വാങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചന്ന ആരോപണം നിലനിൽക്കെ ന്യൂയോർക്കിലെ സൊഹ്‌റാൻ മംദാനിയെ തിരഞ്ഞെടുത്തു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ സിറ്റി ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ നോമിനി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മുപ്പത്തിനാലുകാരനായ മംദാനി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ.
ന്യൂയോർക്ക് സിറ്റിയുടെ മേയർ തിരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനി വിജയിക്കുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. നഗരത്തിലെ ആദ്യത്തെ മുസ്ലീം , ആദ്യത്തെ ഇന്ത്യൻ വംശജൻ, ആദ്യത്തെ ആഫ്രിക്കൻ വംശജനായ മേയർ എന്നീ നിലകളിൽ മംദാനി ചരിത്രം സൃഷ്ടിച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എങ്ങനെ നേരിടണമെന്ന് ഡെമോക്രാറ്റുകൾ ചിന്തിക്കുന്ന ഇടവേളയിലാണ് മംദാനിയുടെ വിജയം. കൂടാതെ ഡെമോക്രാറ്റിക് പാർട്ടിയുടെ പുരോഗമന വിഭാഗത്തിന് അദ്ദേഹത്തിന്റെ വിജയം പ്രധാന നിമിഷമായിട്ടാണ് അടയാളപ്പെടുത്തുന്നത്.
അതേ സമയം മേയർ തിരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിയുടെ പ്രചാരണത്തിന് പ്രധാനമായും ഫണ്ട് നൽകിയത് ഹമാസ് ബന്ധം സംശയിക്കുന്ന സംഘടനയിൽ നിന്നാണെന്ന് രാഷ്‌ട്രീയ ഉപദേഷ്ടാവ് അടുത്തിടെ വെളിപ്പെടുത്തിയത് അദ്ദേഹത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നതാണ് മറ്റൊരു വസ്തുത.
കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻ (സിഎഐആർ) ആണ് മംദാനിക്ക് ഫണ്ട് നൽകിയ പ്രധാന സംഘടനയെന്നാണ് മംദാനിയുടെ രാഷ്‌ട്രീയ ഉപദേഷ്ടാവായ പലസ്തീൻ-അമേരിക്കൻ ആക്ടിവിസ്റ്റായ ലിൻഡ സർസൂർ വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കാലയളവിൽ ലഭിച്ച ഏകദേശം 30 ലക്ഷം ഡോളർ സംഭാവനയിൽ നിന്ന് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (പിഎസി)യായ യൂണിറ്റി ആൻഡ് ജസ്റ്റിസ് , ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള മംദാനി അനുകൂല പിഎസിയായ ലോവർ കോസ്റ്റ്സിന് 120,000 ഡോളർ (ഏകദേശം ഒരുകോടിയിലധികം രൂപ) നൽകിയതായി രേഖകൾ സൂചിപ്പിക്കുന്നു.
ഹമാസ് ധനസഹായം നൽകുന്നുണ്ടോ എന്ന കാര്യത്തിൽ സിഎഐആർ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങളും പുറത്തുവിട്ടത്. അന്വേഷണം നേരിടുന്ന ഒരു സംഘടനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചതായാണ് മംദാനിയുടെ മേലുയർന്നിട്ടുള്ള ആരോപണം.
















