വിജയം മധുരമാണ്. അത് അതിമധുരമാകുന്നത് എതിരാളികള്‍ കരുത്തരാകുമ്പോഴും വിജയം കടുത്ത പോരാട്ടത്തിലൂടെയാകുമ്പോഴുമാണ്. അതാണ് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കഴിഞ്ഞദിവസം ഭാരത വനിതകള്‍ മുംബൈയില്‍ കാഴ്ചവച്ചത്. കന്നിക്കിരീടം എന്നത് ആ വിജയത്തിനു പിന്നെയും മാറ്റുകൂട്ടി. ഏകദിനത്തിലും ട്വന്റി20യിലുമായി പുരുഷന്‍മാര്‍ നേടിയ നാലു ലോകകിരീടങ്ങളോടൊപ്പം വനിതകളുടെ ഉജ്വലമായ സംഭാവന. വിവിധ മേഖലകളില്‍ നമ്മുടെ നാരീശക്തി കൈവരിക്കുന്ന നേട്ടങ്ങള്‍ക്കു മകുടം ചാര്‍ത്തുന്നതായി ദക്ഷിണാഫ്രിക്കയെ ഫൈനലില്‍ മുട്ടുകുത്തിച്ച പ്രകടനം. കണക്കുകൂട്ടലുകള്‍ക്കും നിമിത്തങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ഒന്നും പോരാട്ടവീര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഭാരതത്തിനായി കളിക്കളത്തില്‍ നടത്തിയ പ്രകടനം. ഈ ലോകകപ്പില്‍ രണ്ടാമതു ബാറ്റ് ചെയ്ത മത്സരങ്ങളെല്ലാം ജയിച്ചെന്ന റെക്കോര്‍ഡുമായി എത്തിയ ദക്ഷിണാഫ്രിക്കയുടെ ജൈത്രയാത്ര, ഫൈനലിലും തുടരുമെന്ന വിലയിരുത്തലിനേയാണ് അവര്‍ 52 റണ്‍സ് ജയത്തോടെ മറികടന്നത്. ഫൈനലിലും രണ്ടാമതായി ബാറ്റിങ്ങിനിറങ്ങിയ ആഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ കൃത്യസമയങ്ങളില്‍ പ്രഹരമേല്‍പ്പിക്കാന്‍ ഭാരതത്തിനു കഴിഞ്ഞത് സംയമനത്തോടെയും സ്വയം നിയന്ത്രിച്ചും ആവേശത്തിന് അടിപ്പെടാതെയും കളിയെ കൈകാര്യം ചെയ്തതിന്റെ ഫലമായിരുന്നു. ഇത്തരം അവസരങ്ങളിലാണ് ക്യാപ്റ്റന്റെ മികവ് പൂര്‍ണരൂപത്തില്‍ പ്രകടമാവുന്നത്. സ്വന്തം ടീമിനെയും എതിരാളികളേയും അറിഞ്ഞും സാഹചര്യങ്ങള്‍ മനസ്സിലാക്കിയും കളിയുടെ ഗതിനിയന്ത്രിക്കാന്‍ നായികയ്‌ക്കും കളിക്കാര്‍ക്കും കഴിഞ്ഞത് സെഞ്ച്വറികളേക്കാള്‍ വിലപ്പെട്ട സംഭാവനയായിരുന്നു. ടീമിന്റെ ഓള്‍റൗണ്ട് മികവിന്റെ വിജയംകൂടിയായിരുന്നു ഇത്.
ദക്ഷിണാഫ്രിക്ക എന്ന ക്രിക്കറ്റ് നിര്‍ഭാഗ്യ ടീമിന്റെ ദുരവസ്ഥ ഒരിക്കല്‍ക്കൂടി മുംബൈയിലെ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തില്‍ പ്രകടമായത് കളിക്കളത്തിലെ അനിശ്ചിതത്വത്തിന്റെ ഭാഗമായി മാത്രം കാണാം. ലോകത്ത് ഒന്നാം നിരക്കാരായിട്ടും ഒരു ലോകവിജയം കൈവരിക്കാനാവാത്ത അവരുടെ നിര്‍ഭാഗ്യം ഇവിടെയും ആവര്‍ത്തിച്ചു.
കായിക രംഗത്തെ മികവിനേയും നേട്ടത്തേയും സമ്മാനത്തുകയുടെ വലിപ്പംകൊണ്ടോ പ്രകടന മികവുകൊണ്ടോ വ്യക്തിപരമായ നേട്ടംകൊണ്ടോ മാത്രമല്ല അളക്കേണ്ടത്. ഓരോ വിജയവും സമൂഹത്തിന്റെ സമീപനത്തിലും ചിന്താഗതിയിലും വരുത്തുന്ന സ്വാധീനം സുപ്രധാനമാണ്. വനിതകളുടെ ഈ കീരീട വിജയം ഭാരതത്തിലെ വനിതാ കായിക രംഗത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കുമെന്ന് ഉറപ്പ്. അതാണ് വിജയങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ സംഭാവന. ക്രിക്കറ്റ് ആവേശം തലയ്‌ക്കു പിടിക്കുമ്പോഴും വനിതാ ക്രിക്കറ്റിനെ കാര്യമായി ഗൗനിക്കാതിരുന്ന ആരാധക മനസ്സിന്റെ വ്യക്തമായ മാറ്റം ഈ ലോകക്കപ്പു മത്സരദിനങ്ങളില്‍ പ്രകടമായിരുന്നു. വനിതകളുടെ കളികാണാനും ആരാധക വൃന്ദം ടിവികള്‍ക്കുമുന്നില്‍ കാത്തിരുന്നു. സ്റ്റേഡിയങ്ങള്‍ നിറഞ്ഞു. സച്ചിനേയും ഗാംഗുലിയേയും കോഹ്ലിയേയും രോഹിത് ശര്‍മയേയും പോലെ വനിതാ താരങ്ങളേയും പേരെടുത്തു പറഞ്ഞ് ആരാധിക്കാനും അവരുടെ പ്രകടന റെക്കോര്‍ഡുകള്‍ ഓര്‍ത്തിരിക്കാനും ഇന്ന് ആരാധകരുണ്ട്. നിരന്തരമായ പോരാട്ടമികവിലൂടെയും പ്രകടന നിലവാരത്തിലൂടെയും വിജയങ്ങളിലൂടെയും വനിതകള്‍ ആര്‍ജിച്ച കരുത്തിന്റെ സൂചന ഇതില്‍ തെളിഞ്ഞു നില്‍ക്കുന്നു. കായിക ലോകം തങ്ങളുടേതുകൂടിയാണെന്ന് അവര്‍ അടിവരയിട്ടു പറയുന്നു. അത് രാജ്യത്തെ വനിതാ കായിക രംഗത്ത് ഉണ്ടാക്കുന്ന സ്വാധീനം വലുതായിരിക്കും. മിതാലി രാജിനെപ്പോലുള്ള മുന്‍ താരങ്ങള്‍ തുടങ്ങിവച്ച കളിക്കളത്തിലെ വിപ്ലവം തുടരുകയാണ് നായിക ഹര്‍മന്‍പ്രീത് കൗറും ഫൈനലിലെ താരം ഷെഫാലി വര്‍മയും ടൂര്‍ണമെന്റിന്റെ താരം ദീപ്തി ശര്‍മയും അടക്കമുള്ളവരിലൂടെ. ഇതൊരു വിളംബരമാണ്. കളിക്കളത്തിലെ നാരീശക്തിയുടെ വിളംബരം. ഹോക്കിയിലും ചെസ്സിലും ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലും ബോക്സിങ്ങിലും ഗുസ്തിയിലും അടക്കം തുടര്‍ന്നു പോരുന്ന ലോകപോരാട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കും പൊന്‍തൂവല്‍ ചാര്‍ത്തുന്ന വിളംബരം. ഇതൊരു വലിയ സന്ദേശം കൂടിയാണ്.
നിശബ്ദനായ ഒരു സൂത്രധാരന്‍ ഈ വിജയത്തിനു പിന്നിലുണ്ട്. അത് പരിശീലകന്‍ അമോല്‍ മജുംദാറാണ്. കളിജീവിതത്തില്‍ ഒരു ഇന്ത്യന്‍ കുപ്പായംപോലും കിട്ടാന്‍ ഭാഗ്യമില്ലാതെ പോയ അതുല്യ പ്രതിഭയായ മജുംദാര്‍, ശിഷ്യകളിലൂടെ ലോകം വെട്ടിപ്പിടിച്ചത് അദ്ദേഹത്തിന്റെ സഹനത്തിനും അര്‍പ്പണത്തിനും കിട്ടിയ വലിയ അംഗീകാരം തന്നെയാണ്. കളിജീവിതം സച്ചിനേയും സൗരവ് ഗാംഗുലിയേയും വി.വി.എസ്.ലക്ഷ്മണേയും രാഹുല്‍ ദ്രാവിഡിനേയും പോലുള്ള മഹാരഥന്‍മാര്‍ക്ക് ഒപ്പം ഒരേ കാലത്തിലായതിനാല്‍ ദേശീയ ടീമിലേയ്‌ക്ക് ഒരു ഇടം കിട്ടാതെ പോയ പ്രതിഭയാണ് മജുംദാര്‍. അദ്ദേഹത്തിനായി കാലം കരുതിവച്ച ലോകവിജയമായി വേണം വനിതകളുടെ ഈ വിജയത്തെ കാണാന്‍.
















