ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഇന്ത്യക്കാരനായ യുവാവിനെ വിമതസംഘടനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) തട്ടിക്കൊണ്ടുപോയി. സുഡാനിലേക്ക് തൊഴിൽ തേടി പോയ ഒഡീഷ സ്വദേശി ആദർശ് ബെഹ്റ (36)യെയാണ് ആർഎസ്എഫ് തട്ടിക്കൊണ്ടുപോയത്. അൽ ഫാഷിർ നഗരത്തിലാണ് സംഭവം നടന്നത്. സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെയുള്ള നഗരമാണ് അൽ ഫാഷിർ.
2022 മുതൽ സുഡാനിലെ സുകാരതി പ്ലാസ്റ്റിക് ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു ആദർശ്. തട്ടിക്കൊണ്ടുപോകപ്പെട്ടതിനു പിന്നാലെ പുറത്തിറങ്ങിയ വീഡിയോ ദൃശ്യങ്ങളിൽ, ആർഎസ്എഫ് സൈനികർക്കൊപ്പം നിലത്ത് കൂപ്പുകൈകളോടെ ഇരിക്കുന്ന ആദർശിനെ കാണാം. വീഡിയോയിൽ ഒരാൾ അദ്ദേഹത്തോട് “നിങ്ങൾക്ക് ഷാരൂഖ് ഖാനെ അറിയാമോ?” എന്ന് ചോദിക്കുന്നതും, ആദർശ് ക്യാമറയോട് ഒഡീഷ സർക്കാരിനോട് സഹായം അഭ്യർത്ഥിക്കുന്നതും ദൃശ്യമാണ്.
സംഭവത്തെക്കുറിച്ച് ഇന്ത്യയും സുഡാനും തമ്മിൽ അടിയന്തരതലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതായി സുഡാനിലെ ഇന്ത്യൻ അംബാസഡർ മുഹമ്മദ് അബ്ദുള്ള അലി എൽതോം അറിയിച്ചു. ആദർശിന്റെ സുരക്ഷിതമായ മോചനം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.















