ഹൈദരാബാദ്: നാല് പതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിയുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ പാക ഹൻമന്തുവിനോട്(ഉകെ ഗണേഷ്) പൊലീസിന് മുന്‍പില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ അപേക്ഷിച്ച് ബന്ധുക്കള്‍. 2026 മാര്‍ച്ചില്‍ ഭാരതത്തെ മാവോയിസ്റ്റ് മുക്തമാക്കാന്‍ അതിശക്തമായ നീക്കം നടത്തുകയാണ് കേന്ദ്രസേന.
കഴിഞ്ഞ 43 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഹൻമന്തു ഇപ്പോള്‍ ഒഡീഷയിലെ കാണ്ഡമാൽ വനമേഖലയിൽ പ്രവർത്തിക്കുന്നതായിട്ടാണ് സൂചനകള്‍ ലഭിക്കുന്നത്. ഇദ്ദേഹത്തെ നേരിൽ കണ്ട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നതിനായി ഹന്‍മന്തിന്റെ ഭാര്യാസഹോദരനായ പ്രദീപ് അവിടേക്ക് പോയിരുന്നു. ഒരാഴ്ച കാത്തിരുന്നിട്ടും ഹൻമന്തുവിനെ കാണാൻ സാധിക്കാതെ വന്നപ്പോൾ പ്രദീപ് ഒരു വീഡിയോ സന്ദേശവും കത്തും പുറത്തുവിട്ടിരിക്കുകയാണ്. ആയുധം വെടിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരണമെന്നാണ് ഈ കത്തില്‍ അഭ്യര്‍ത്ഥിക്കുന്നത്. “നിങ്ങൾ 43 വർഷമായി ജനങ്ങൾക്കുവേണ്ടി പോരാടുകയാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യങ്ങൾ അനുകൂലമല്ല, നിങ്ങളുടെ മുൻ സഹപ്രവർത്തകരിൽ പലരും ഇപ്പോൾ പൊതുസമൂഹത്തിലേക്ക് തിരികെ വന്നു കഴിഞ്ഞു.നിങ്ങളും ആ വഴി പിന്തുടരണം. കീഴടങ്ങി സാധാരണ ജീവിതം നയിക്കുന്നവർക്ക് തെലങ്കാന സർക്കാർ പൂർണ പിന്തുണ നൽകുന്നുണ്ട്. നിങ്ങളെ കാണാനാണ് ഞങ്ങൾ ഒഡീഷയിൽ പോയത്, പക്ഷേ കണ്ടെത്താനായില്ല, അതിനാലാണ് ഈ കത്തും വീഡിയോയും അയക്കുന്നത്.”- ഇതാണ് പ്രദീപിന്റെ സന്ദേശം.
തെലുങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ ചന്ദൂർ മണ്ഡലിലുള്ള പുള്ളേംല ഗ്രാമമാണ് ഹൻമന്തുവിന്റെ സ്വദേശം. ബിഎസ്‌സി പഠനകാലത്താണ് അദ്ദേഹം പീപ്പിൾസ് വാർ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സായുധ പ്രസ്ഥാനത്തിൽ ചേർന്ന അദ്ദേഹം ഇന്ന് മാവോയിസ്റ്റ് സംഘടനയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ്. ഹൻമന്തുവിനെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് തെലങ്കാന സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
















