ലക്നൗ : ഇന്ത്യയിൽ മതതീവ്രവാദം പ്രചരിപ്പിച്ച ബ്രിട്ടീഷ് പൗരനായ മൗലാനയ്‌ക്കെതിരെ കേസ് . ഷംസുൾ ഹുദാ ഖാനെതിരെയാണ് ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് . വഞ്ചന, വിദേശനാണ്യ നിയമലംഘനം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. യുപി എടിഎസ് കുറച്ചുനാളായി മൗലാനയ്‌ക്കെതിരെ അന്വേഷണം നടത്തിവരികയാണ്.
2013 ലാണ് മൗലാന ഷംസുൽ ഹുദാ ഖാൻ ബ്രിട്ടീഷ് പൗരത്വം നേടിയത് . വർഷങ്ങളായി ഇന്ത്യയിൽ മതതീവ്രവാദം പ്രചരിപ്പിക്കുന്നയാളാണ് മൗലാന ഷംസുൽ ഹുദാ ഖാൻ . മദ്രസകൾക്കായി മൗലാന ഷംസുൽ ഖാൻ വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ചുവെന്നും ആരോപിക്കപ്പെടുന്നു. വിദേശ വിനിമയ മാനേജ്മെന്റ് നിയമം ലംഘിച്ചതിനും ഇയാൾക്കെതിരെ കുറ്റമുണ്ട്.ഷംസുലിന്റെ രണ്ട് മദ്രസകളുടെ അംഗീകാരവും സർക്കാർ റദ്ദാക്കി . ഈ രണ്ട് മദ്രസകളും നടത്തിയിരുന്ന റാസ ഫൗണ്ടേഷൻ എന്ന എൻജിഒയുടെ രജിസ്ട്രേഷനും റദ്ദാക്കി.
മതപ്രബോധനത്തിനായി മൗലാന ഷംസുൽ നിരവധി തവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് യുപി എടിഎസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ ചില സംശയാസ്പദമായ വ്യക്തികളുമായി മൗലാന ഷംസുലിന് ബന്ധമുണ്ടെന്നും സംശയിക്കുന്നു. ജമ്മു കശ്മീരിലെ സംശയാസ്പദമായ വ്യക്തികളുമായുള്ള മൗലാന ഷംസുലിന്റെ ബന്ധവും അന്വേഷിക്കുന്നുണ്ട്.
















