പട് ന: ബീഹാറില്‍ മത്സരിക്കുന്ന ബിജെപിയുടെ മുന്‍നിര സ്ഥാനാര്‍ത്ഥിയായ മൈഥിലി താക്കൂറിന്റെ പ്രതിച്ഛായകളങ്കപ്പെടുത്താന്‍ രഹസ്യ അജണ്ടയുമായി മാധ്യമപ്രവര്‍ത്തകന്‍. ബീഹാറിലെ ആലിനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന രാഷ്‌ട്രീയത്തില്‍ നവാഗതയായ മൈഥിലി താക്കൂറിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ പൊടുന്നനെ ഒരു ചോദ്യം ചോദിക്കുന്നു. എന്താണ് നിങ്ങളുടെ നിയമസഭാ മണ്ഡലത്തെക്കുറിച്ചുള്ള ബ്ലൂ പ്രിന്‍റ് ? പരിചയസമ്പന്നരായ രാഷ്‌ട്രീയനേതാക്കളോട് വരെ ചോദിക്കാത്ത ഒരു ചോദ്യമാണ് മൈഥിലിക്ക് നേരെ എറിഞ്ഞത്. പെട്ടെന്ന് പതറിയ മൈഥിലി അത് പരസ്യമാക്കാന്‍ കഴിയില്ലെന്നും സ്വകാര്യമാണെന്നും ആണ് മറുപടി നല്‍കിയത്.
ഉടനെ മൈഥിലിയുടെ ഈ മറുപടിയെ വെച്ച് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ ഉണ്ടാക്കുകയായിരുന്നു ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ പാര്‍ട്ടികളും ചില എന്‍ജിഒകളും. മൈഥിലിക്ക് രാഷ്‌ട്രീയമറിയില്ല എന്നായിരുന്നു ചിലരുടെ കമന്‍റ്. മൈഥിലിക്ക് പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാണെന്ന് മറ്റ് ചിലര്‍ എഴുതി. എല്ലാ യഥാർത്ഥ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന ശൂന്യമായ മുഖങ്ങളെയല്ല, ആശയങ്ങളുള്ള നേതാക്കളെയാണ് വോട്ടർമാർ അർഹിക്കുന്നതെന്ന് മറ്റ് ചിലര്‍ വിശദീകരിച്ചു.
ലാലുപ്രസാദ് യാദവിന്റെ കാടന്‍ ഭരണകാലത്ത് ബീഹാര്‍ വിട്ട് ഓടിപ്പോകേണ്ടി വന്നയാളാണ് മൈഥിലിയുടെ അച്ഛന്‍. പിന്നീട് ഗായികയായ മൈഥിലി കഠിനപരിശ്രമത്തിലൂടെ തന്റെ കുടുംബത്തെ പടിപടിയായി ഉയര്‍ത്തുകയായിരുന്നു. ഇന്ന് ഇന്ത്യയാകെ അറിയപ്പെടുന്ന ഗായികയാണ്. ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തലവേദനയായതോടെയാകണം മൈഥിലി താക്കൂറിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വലിയ ഗൂഢാലോചന നടന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് വേണ്ടി പിആര്‍ ഏജന്‍സികള്‍ അരങ്ങ് തകര്‍ക്കുമ്പോഴും കൂസലില്ലാതെ മണ്ഡലങ്ങളില്‍ നിന്നും മണ്ഡലങ്ങളിലേക്ക് പായുകയാണ് മൈഥിലി താക്കൂര്‍. മൈഥിലിയുടെ നിഷ്കളങ്കമായ പ്രസന്നവ്യക്തിത്വം സാധാരണജനങ്ങളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നുണ്ട്.
2000 ജൂലൈ 25 -ന് ബീഹാറിലെ മധുബനിയിൽ ജനിച്ച മൈഥിലി താക്കൂർ ഒരു നാടോടി, ക്ലാസിക്കൽ ഗായികയാണ്. തന്റെ രണ്ട് സഹോദരന്മാർക്കൊപ്പമുള്ള പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി. അച്ഛനിൽ നിന്നും മുത്തച്ഛനിൽ നിന്നും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും നാടോടി സംഗീതത്തിലും ഇവർ പരിശീലനം നേടിയിരുന്നു. 2017 ൽ, യുവ ഗായികയായ റൈസിംഗ് സ്റ്റാർ എന്ന ഗാന റിയാലിറ്റി ഷോയിൽ റണ്ണർ-അപ്പായതോടെ താരമൂല്യം ഏറി. സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സുള്ള മൈഥിലിയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ബിജെപിയില്‍ ചേർന്നതിന് പിന്നാലെ താന്‍ ‘മിഥിലയുടെ മകൾ’ ആണെന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തുകയായിരുന്നു മൈഥിലി.
2020ല്‍ വിഐപി പാര്‍ട്ടിയുടെ മിശ്രിലാല്‍ യാദവ് ആണ് ആലിനഗറില്‍ വിജയിച്ചത്. ഇക്കുറി വിഐപി ആര്‍ജെഡിയ്‌ക്കൊപ്പമാണ്. അതിനാല്‍ വിജയം മൈഥിലിയുടെ വ്യക്തിപ്രഭാവത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ടാണ് മൈഥിലിയെ വ്യക്തിപരമായി തകര്‍ക്കാന്‍ തേജസ്വി യാദവിന്റെ പിആര്‍ ഏജന്‍സി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. പക്ഷെ ഇക്കുറി വിഐപി പാര്‍ട്ടിക്ക് പിന്നിലുള്ള നിഷാദസമുദായത്തെ ആകര്‍ഷിക്കാന്‍ എന്‍ഡിഎ ആവുന്നതും ശ്രമിക്കുന്നുണ്ട്. ബീഹാറിലെ വിഐപി പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നിയാണ് എംഎല്‍സി സീറ്റുതര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎ വിട്ടത്. പക്ഷെ വിഐപിയിലെ മൂന്ന് നേതാക്കള്‍ ബിജെപിക്ക് ഒപ്പമാണ്.
















