ന്യൂദൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് എന്നിവരെ പപ്പു, തപ്പു, അപ്പു എന്നീ ‘മൂന്ന് വാനരന്മാ’രോട് ഉപമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആദ്യഘട്ട വോട്ടെടുപ്പിന് മൂന്നു ദിവസം മാത്രം ശേഷിക്കുന്ന ബീഹാറിലെ ദർഭംഗയിലെ കിയോട്ടിയിൽ നടന്ന എൻഡിഎ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു യോഗി.
‘തിന്മ പറയില്ല, തിന്മ കേൾക്കില്ല, തിന്മ കാണില്ല’ എന്ന തത്ത്വം പറയാൻ മഹാത്മാഗാന്ധി മാതൃകയായി ഉപയോഗിച്ചിരുന്ന മൂന്ന് കുരങ്ങുകളെപ്പോലെ, ഈ നേതാക്കളും ബീഹാറിൽ നടന്ന വികസനത്തിന്റെ സത്യത്തെക്കുറിച്ച് അന്ധരും ബധിരരും മൂകരുമാണെന്ന് യോഗി പറഞ്ഞു.
‘ഗാന്ധിജിക്ക് മൂന്ന് വാനരന്മാർ ഉണ്ടായിരുന്നതുപോലെ, ഇന്ന് ഇൻഡി സഖ്യം പപ്പു, തപ്പു, അപ്പു എന്നീ പേരിൽ മൂന്ന് വാനരന്മാരെ അവതരിപ്പിച്ചിരിക്കുന്നു,’ യോഗി പറഞ്ഞു. ‘പപ്പുവിന് സത്യം സംസാരിക്കാനോ നല്ലത് ഒന്നും പറയാനോ കഴിയില്ല. തപ്പുവിന് ഒരു സത്യവും കാണാൻ കഴിയില്ല, അപ്പുവിന് സത്യം കേൾക്കാനും കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു. മഹാഗഢ്ബന്ധൻ മാഫിയകളുമായി ഒത്തുകളിക്കുകയും സംസ്ഥാനത്ത് ജാതിയെ ജാതിക്കെതിരെ വേർതിരിക്കുകയും ചെയ്യുന്നുവെന്ന് യോഗി ആരോപിച്ചു. ‘എൻഡിഎ നടത്തിയ വികസനം ഈ ആളുകൾക്ക് കാണാൻ കഴിയില്ല. ഈ മൂന്ന് പേർ കെട്ടിപ്പിടിച്ച് കുടുംബ മാഫിയകളുമായി ഇടപഴകുകയും സംസ്ഥാനത്തിന്റെ സുരക്ഷ തകർക്കുകയും ചെയ്യുന്നു,’ യോഗി പറഞ്ഞു. ‘തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ച് അവർ ബീഹാറിന്റെ മുഴുവൻ വ്യവസ്ഥയെയും കളങ്കപ്പെടുത്തി. ജാതിയുടെ അടിസ്ഥാനത്തിൽ നിങ്ങളെ വിഭജിക്കുന്ന, നുഴഞ്ഞുകയറ്റക്കാരെ ക്ഷണിക്കുന്ന, നിങ്ങളുടെ വിശ്വാസത്തെ തകർക്കുന്ന, തുടർന്ന് ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തുന്ന അതേ ആളുകളാണ് ഇവർ,’ അദ്ദേഹം കൂട്ടിച്ചേർത്തു.
്‌നവംബർ 6 നും നവംബർ 11 നും രണ്ട് ഘട്ടങ്ങളിലായാണ് 243 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. വോട്ടെണ്ണൽ നവംബർ 14 ന് നടക്കും. ആകെ വോട്ടർമാരുടെ എണ്ണം 7.42 കോടിയാണ്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 110 സീറ്റുകളിൽ മത്സരിക്കുകയും 74 എണ്ണം നേടുകയും 19.8% വോട്ട് നേടുകയും ചെയ്തു. ജനതാദൾ (യുണൈറ്റഡ്) 115 സീറ്റുകളിൽ മത്സരിച്ച് 43 എണ്ണം നേടി, 15.7% വോട്ട് നേടി. ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) ഏഴ് സീറ്റുകളിൽ മത്സരിച്ച് നാല് സീറ്റുകൾ നേടി, 0.9% വോട്ട് നേടി.
















