കോട്ടയം: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്റെ ആത്മകഥ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് രവി ഡിസി. മൗനം ഭീരുത്വം അല്ലെന്നും ഞാൻ ഒരു ആത്മകഥ എഴുതുകയാണെങ്കിൽ വ്യക്തമാകുന്ന സത്യങ്ങള്‍ മാത്രമേയുള്ളുവെന്നും ഡിസി രവി പറഞ്ഞു. ഇതാണെന്റെ ജീവിതം എന്ന പേരിൽ ഇപി ജയരാജന്റെ ആത്മകഥ ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നുണ്ട്. ഇതിനിടെയാണമ് വിവാദങ്ങളിൽ പ്രതികരണവുമായി രവി ഡിസി രംഗത്തെത്തുന്നത്.
കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിൽ ഡിസി ബുക്സിന്റെ പേരിൽ ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. എന്നാൽ ഡിസിയുടെ പേരിൽ പുറത്തുവന്ന ആത്മകഥയുടെ പകര്‍പ്പ് താൻ അറിയാതെയാണെന്നായിരുന്നു ഇപി ജയരാജന്റെ ആവര്‍ത്തിച്ചുള്ള പ്രതികരണം.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് ആത്മകഥയുടെ ഭാഗങ്ങള്‍ ചോര്‍ന്നത്. പുറത്തുവന്ന പതിപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥി പി സരിനെതിരെയുള്ള ഭാഗങ്ങൾ ഇ.പി യെയും സി പി എമ്മിനെയും പിടിച്ചുകുലുക്കുന്നതായിരുന്നു. പുറത്തുവന്നത് തന്റെ ആത്മകഥ അല്ലെന്നായിരുന്നു ഇപി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. ഡി സി ബുക്സിനെതിരെ നിയമപോരാട്ടം വരെ എത്തിയ ശേഷം മാതൃഭൂമി ബുക്സുമായി കരാറിലെത്തിയാണ് ഒടുവിൽ ഇ.പി തന്റെ ആത്മകഥ പുറത്തിറക്കുന്നത്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടെന്നോ ഇല്ലെന്നോ ഇ.പി ജയരാജൻ പറയുന്നില്ല. വിവാദ നായകന്റെ പുസ്തകം സിപിഎം പരിശോധിച്ച ശേഷമാണ് പുറത്തിറക്കുന്നത്.
















