ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി തുടരുന്നതുവരെ മിയ-മുസ്ലീങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . മോറിഗാവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ബംഗ്ലാദേശി വംശജരായ മുസ്ലീങ്ങളുടെ അനധികൃത കയ്യേറ്റത്തിനെതിരായ കുടിയിറക്കൽ നടപടികൾ സംസ്ഥാനത്ത് തുടരുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
“ഞാൻ അസം മുഖ്യമന്ത്രിയായി തുടരുന്നതുവരെ മിയാ-മുസ്ലീങ്ങൾക്കെതിരായ പോരാട്ടം തുടരും. ഒരു സാഹചര്യത്തിലും വിട്ടുവീഴ്ചയില്ല. സുബീൻ ഗാർഗിന്റെ അകാല മരണവും വൃത്തികെട്ട രാഷ്‌ട്രീയവും ഒന്നും മിയയെ കുടിയൊഴിപ്പിക്കലിൽ നിന്ന് രക്ഷിക്കില്ല. സുബീൻ ഗാർഗിന് ഞങ്ങൾ നീതി നൽകും, അതേസമയം അനധികൃത ബംഗ്ലാദേശി വംശജരായ കുടിയേറ്റക്കാർക്കും നുഴഞ്ഞുകയറ്റക്കാർക്കുമെതിരായ നടപടികൾ തുടരും”.- അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആയിരക്കണക്കിന് മിയ-മുസ്ലീം കുടുംബങ്ങൾക്ക് അസം സർക്കാർ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് . ഒക്ടോബർ 30 ന് ജില്ലാ ഭരണകൂടം 44 ബിഗാ സർക്കാർ ഭൂമിയിൽ താമസിക്കുന്ന 29 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. മിയാ-മുസ്ലീം ആക്രമണത്തിനെതിരായ പോരാട്ടം അടുത്ത 30 വർഷം വരെ തുടരേണ്ടതുണ്ടെന്നും എങ്കിൽ മാത്രമേ അസമീസ് ജനത സംസ്ഥാനത്ത് സുരക്ഷിതരാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനാൽ മിയാ-മുസ്ലീം ആക്രമണത്തിൽ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം . കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഇതിനായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വർഷമായി നമ്മൾ ചെയ്തതുപോലെ കഴിഞ്ഞ 30 വർഷമായി നമ്മൾ ഇതിൽ പ്രവർത്തിച്ചിരുന്നെങ്കിൽ, ഈ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു. “ – ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
















