കണ്വാശ്രമത്തില്‍നിന്ന് ശകുന്തളയെ കൂട്ടി ഹസ്തിനപുരത്തിലെത്തുന്ന രണ്ടു മുനികുമാരന്മാര്‍ ആ നഗരത്തെ തീ പിടിച്ച വീടിനോടാണ് ഉപമിക്കുന്നത്. കുളിക്കാതെ എണ്ണതേച്ചു നില്‍ക്കുന്ന വ്യക്തിയെപ്പോലെ നഗരം തങ്ങള്‍ക്ക് അറപ്പുണ്ടാക്കുന്നതായി അവര്‍ പറയുന്നു. പൈതൃക സംസ്‌കാരത്തിന്റെ പര്‍ണ്ണശാലയില്‍ ജീവിക്കുന്ന കവിയാണ് മണി. കെ. ചെന്താപ്പൂര് . ആ പര്‍ണ്ണശാലയിലിരുന്നുകൊണ്ട് തനിക്കു ചുറ്റുമുള്ള തീ പിടിച്ച നഗരത്തിന്റെ നരകചിത്രങ്ങളാണ് അദ്ദേഹം പകര്‍ത്തുന്നത്. അതുകൊണ്ടുതന്നെ രവിനഗരം വായിക്കുമ്പോള്‍ കാളിദാസന്റെ മുനി മനസ് ഓര്‍മിച്ചുപോകുന്നു.
ദേശിങ്ങനാട് സാഹിത്യസംഘം പ്രസിദ്ധീകരിച്ച രവിനഗരം എന്ന കാവ്യപുസ്തകത്തില്‍ അമ്പത്തൊന്നു കവിതകളാണുള്ളത്. ചിലത് കുഞ്ഞുണ്ണി മൊഴികള്‍ പോലെ മര്‍മഭേദിയായ ഉപഹാസം. ചിലത് കക്കാടിനെയും കടമ്മനിട്ടയെയും പോലെ മുറിവില്‍ ഉപ്പു തേക്കുന്ന പരിഹാസം. ദുഃഖത്തിന്റെ വിളക്കില്‍ വിടരുന്ന ദാര്‍ശനിക മന്ദഹാസമാണ് മറ്റു ചിലതില്‍. എല്ലാം ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍. ഓരോ വരിയും വായിക്കുമ്പോള്‍ ‘ഇത് എന്റെ ലോകമാണല്ലോ’ എന്നൊരുള്‍വിളി വായനക്കാരുടെ മനസ്സിലുണരും. ആ പ്രത്യഭിജ്ഞയാണ് കവിയുടെ വിജയം.
ശങ്കരാചാര്യരുടെ പ്രസിദ്ധമായ ഭജഗോവിന്ദം വ്യാകരണപാഠങ്ങളില്‍ തല പൂഴ്‌ത്തിയിരുന്ന ഒരു ചെറുപ്പക്കാരനെ നിമിത്തമാക്കി രചിക്കപ്പെട്ട ഉജ്വലരചനയാണല്ലോ. ആത്മജ്ഞാനമില്ലാത്ത അര്‍ത്ഥവിജ്ഞാനം വരുത്തിവച്ച സാമൂഹ്യ ദുരന്ത ചിത്രങ്ങള്‍ അതില്‍ വേണ്ടുവോളമുണ്ട്. ‘ഉദരം നിമിത്തം ബഹുകൃതവേഷ’ മാടുന്ന ആധുനിക മനുഷ്യന്റെ കപടനാടകങ്ങളാണ് രവിനഗരത്തിലെ ഗോവിന്ദഗതത്തില്‍ നാം കാണുന്നത്. ഇതിലെ ഗോവിന്ദന്‍ വീട്ടിലിരിക്കുകയാണ്. അയാള്‍ക്കു നാടും നഗരവും കാണേണ്ട . കവിതയിലെ ആഖ്യാതാവ് ഗോവിന്ദനെ പലതും പറഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുകയാണ്. ആ പുറംലോകം എങ്ങനെയാണെന്ന വിവരണത്തിലാണ് രൂക്ഷമായ വാക്ശരങ്ങള്‍ നമ്മെ കുത്തിയുണര്‍ത്തുന്നത്.
‘പെണ്ണുങ്ങള്‍ തെങ്ങിന്മേല്‍ കേറുമ്പോള്‍
ആണുങ്ങള്‍ ക്യൂവില്‍ വിയര്‍ക്കുന്നു’
രണ്ടു വരിയില്‍ ലോകസംഗ്രഹം നിര്‍വഹിച്ചിരിക്കുന്നു. പുരുഷപ്രജകള്‍ മിക്കതും അശക്തരും അലസരുമായിക്കഴിഞ്ഞു. വീടും നാടും ഭരിക്കുന്നതു പെണ്ണുങ്ങളാണ്. അസമത്വം തലതിരിഞ്ഞെത്തിയോ എന്നു സംശയം. തിന്നു മദിച്ച പിടിയാനകള്‍ കൊമ്പനു വാതില്‍ തുറക്കുന്നതും വിടരുംമുമ്പേ മൊട്ടുകള്‍ കരിവണ്ടിനെ മാടി വിളിക്കുന്നതും അറുപതുമെഴുപതുമെത്തീട്ടും വകതിരിവില്ലാജന്മങ്ങള്‍ പെരുകുന്നതും ഒക്കെ വിവരിച്ചിട്ടും വീട്ടിലിരിക്കുന്ന ഗോവിന്ദന്‍ വീടുവെടിഞ്ഞിറങ്ങുന്നില്ല.
തീറ്റയും കുടിയും ചമയവും ചമഞ്ഞെഴുന്നള്ളലുമൊക്കെയായി ആഡംബരത്തിന്റെ അഴിഞ്ഞാട്ടമാടുന്ന കല്യാണഘോഷത്തെ ‘കെട്ടുപൂരം’ എന്ന ഒറ്റ വാക്കിലാണ് കവി തൊട്ടു കാണിക്കുന്നത്. ‘ പറ്റിപ്പോയെടോ രാഷ്‌ട്രീയം’ എന്നൊരു കുറുമൊഴിയിലൂടെ എല്ലാ കൊടികളിലും പടരുന്ന ഒറ്റ നിറത്തിന്റെ വൈകൃതം വെളിപ്പെടുത്തുന്നു. സമൂഹത്തെ ആകെ ബാധിച്ചിരിക്കുന്ന അന്തസാര ശൂന്യതയെ ദയയില്ലാതെ പ്രഹരിക്കുകയാണ് കവി. ഭജഗോവിന്ദത്തിന്റെ മറ്റൊരു പേര് മോഹമുദ്ഗരം എന്നാണ്. അതായത് ആലസ്യം ബാധിച്ച സമൂഹത്തെ അടിച്ചുണര്‍ത്താനുള്ള ആയുധമാണ് കവിത. ഗോവിന്ദഗതവും അതേ ധര്‍മമാണ് നിര്‍വഹിക്കുന്നത്.
ആര്‍ക്കും ആരോടും മാനുഷികമില്ലാത്ത ലോകത്തേക്കിറങ്ങാന്‍ ഗോവിന്ദന്‍ താല്പര്യപ്പെടുന്നില്ല.
‘ഞാനെന്നില്‍ ജാഗ്രത കൊണ്ടോട്ടെ ,
ജാഗ്രതപ്പെട്ടേയിരുന്നോട്ടെ’
എന്ന ആത്മീയതയാണ് അയാള്‍ക്കഭയം. ദുഷ്യന്തനഗരം കണ്ട ശാര്‍ങ്ഗരവനെ പോലെ ഗോവിന്ദനും ആരണ്യകങ്ങളിലേക്കു മടങ്ങുന്നു. ഇതൊരു വെളിപാടാണ്. ഭൗതികഭ്രാന്തില്‍ നിന്ന് ആത്മീയതയിലേക്കുള്ള തിരിച്ചുവരവ്. പരന്ന ലോകത്തില്‍ നിന്ന് അകമേയുള്ള ആഴത്തിലേക്ക് ഒരു തീര്‍ത്ഥാടനം. ‘നിന്റെ വീടിന് നീ കാവലാവുക’ എന്ന് മറ്റൊരു കവിതയില്‍ ഇതേ സ്ഥായി നാം ദര്‍ശിക്കുന്നു. ഭാവി കവിത അങ്ങനെയായിരിക്കും എന്ന അടയാളവാക്യമാവാം ഗോവിന്ദഗതത്തിന്റെ കാതല്‍.
പുതിയ സഹസ്രാബ്ദത്തിന്റെ സന്തതികളെ സത്യാനന്തരതലമുറ എന്നാണ് നവനിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. മൂല്യങ്ങളില്‍ നിന്നു മോചനം നേടിയവരുടെ ഉന്മാദലോകമാണ് ചുറ്റും. വേദാന്തി എന്ന കവിതയില്‍ ആ തലമുറയുടെ പ്രതിനിധിയെ കാണാം.
‘സര്‍വം മറന്നുന്മാദലഹരിയില്‍
താണ്ഡവമാടിയവനെ
എന്തു പേരിട്ടാണ് വിളിക്കുക,
തണലറ്റ വീടും
താങ്ങറ്റ നാടും
എങ്ങും പൊരുത്തപ്പെടാത്ത മനസ്സും
ഗതികിട്ടാത്തൊരാത്മാവുപോലെ കനവും
ഒസ്യത്തായ് കിട്ടിയവനെ
എന്തു പേരിട്ടാണ് വിളിക്കുക’
അവതാരങ്ങളുടെ കാലം കഴിഞ്ഞെന്നും ഇനി അവതാരകരുടെ കാലമാണെന്നും കുറിക്കുമ്പോള്‍ അതൊരു നേരമ്പോക്കിന്റെ ഫലിതമായല്ല അനുഭവപ്പെടുന്നത്. ഓരോ വ്യക്തിയും ഓരോ മാധ്യമസ്ഥാപനമായി മാറിയിട്ടുണ്ടിന്ന്. ആശയവിനിമയമല്ല, ആശയപ്രക്ഷേപണമാണ് ഫോണിന്റെ സമകാലീനധര്‍മം. സംസാരസാഗരം എന്ന പഴയ രൂപകം ഇന്നത്തെ ലോകത്തിനാണ് യോജിക്കുന്നത്. അവതാരകരുടെ കാലം എന്ന പ്രയോഗം മാധ്യമമായി മാറിയ മനുഷ്യന്റെ പരിണതിയെ സൂചിപ്പിക്കുന്നു.
ഒളിച്ചു പോക്ക്, അരുതേ അരുതേ, കലുഷം, ജാനകിയും ദേവകിയും പിന്നെ കണ്ണകിയും ഗോമതിയും, ഫേയ്‌സ്ബുക്ക് തരുന്നത് മുതലായ കവിതകളില്‍ ഭോഗാര്‍ത്തമായ സമൂഹം ആവര്‍ത്തിച്ചു വരുന്നു. വൃദ്ധയ്‌ക്കു വഴി നടക്കാനും വിധവയ്‌ക്ക് വീട്ടിലിരിക്കാനും ആവാത്ത കാലത്തില്‍ ജീവിതസുരക്ഷയ്‌ക്കുള്ള പുതിയ കല്പനകള്‍ കവി നിര്‍ദ്ദേശിക്കുന്നുണ്ട്. ചാറ്റും ചീറ്റും ശീലമായിക്കഴിഞ്ഞവര്‍ വേലിയിറക്കമാകുമ്പോള്‍ ഓടയില്‍ വീര്‍ത്തു കിടക്കാതിരിക്കാന്‍ ചില അതിരുകളും അരുതുകളും ആരെങ്കിലും നിശ്ചയിക്കണമല്ലോ. ‘മോഹിച്ച ഉടലും വസ്ത്രവും ഒറ്റ രാത്രികൊണ്ടു നാറും’
ഈ തിരിച്ചറിവ് ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം എന്ന ആചാര്യദര്‍ശനത്തിന്റെ പുതിയ ഭാഷ്യമാണ്. ‘പുറത്താകുന്നവ’ എന്ന കവിതയില്‍ പഴയ വീടും പുതിയ വീടും താരതമ്യം ചെയ്യപ്പെടുന്നു. പ്രകൃതിയും സംസ്‌കൃതിയും പുറത്താക്കപ്പെടുന്ന ‘പുതിയ വീട് ഒരു അക്വേറിയമാണ്. ഉള്ളില്‍ അലങ്കാരമത്സ്യങ്ങളും’ ഇങ്ങനെ എല്ലാ രചനകളിലും പതിരാവാത്ത ചൊല്ലുകളിലൂടെ പുതിയ കാലത്തിന്റെ കാഴ്ചയും കാഴ്ചപ്പാടും നിശിതമായി വിലയിരുത്തപ്പെടുന്നു.
ഈ പുസ്തകത്തിന്റെ മുഖചിത്രം ഒരു ചാരുകസേരയാണ്. പഴയ കസേര എന്നൊരു കവിത ഇതിലുണ്ട്. അച്ഛന്റെ ചേറും മുത്തശ്ശിയുടെ മുറുക്കാന്‍ ചെല്ലവും അയല്‍ക്കാരുടെ അടുപ്പവും മണക്കുന്ന ആ ചാരുകസേരയില്‍ കവി ചെന്നിരിക്കുകയാണ്.
‘പഴയ കസേരയില്‍
ഒരുപാടു കലണ്ടറുകള്‍ …
സ്മൃതികള്‍ …
ആര്‍ക്കും വേണ്ടാത്ത കസേര
ആണി തറച്ചുറപ്പിച്ച്
അതില്‍ പിന്നെയും ഞാന്‍ !’
കവിയുടെ ധര്‍മ്മം എന്താണ് എന്ന് ഈ വരികള്‍ വ്യക്തമാക്കുന്നു. കെട്ട കാലത്തു ജീവിക്കുമ്പോഴും ഉള്ളില്‍ വെളിച്ചമേകുന്ന നന്മകള്‍ കൈവെടിയാതിരിക്കുക. രവിനഗരം അങ്ങനെയൊരു ശില്പസാക്ഷാത്കാരമാണ്. കൊല്ലം എന്ന സത്യാനന്തരയാഥാര്‍ത്ഥ്യത്തെ കവി മറികടക്കുന്നത് നന്മയൂറുന്ന അതീതകാലത്തിന്റെ രൂപകം നിര്‍മിച്ചു കൊണ്ടാണ്. രവിനഗരമാണ് ആ രൂപകം. ചരിത്രത്തിലത് കെ. രവീന്ദ്രനായര്‍ എന്ന വ്യക്തിയുടെ ദേശമാവാം. എന്നാല്‍ കവിതയില്‍ അത് ഇരുളകറ്റി വെളിച്ചം വിതറുന്ന സൂര്യനഗരമാണ്. ആസക്തിയും അജ്ഞതയും കൊണ്ട് അന്ധമായ യുഗത്തിന് ബദലായി കവി കൊത്തിയെടുക്കുന്ന പ്രകാശത്തിന്റെ ശില്പമാണ്. എഴുത്തച്ഛനെയും അക്കിത്തത്തെയും പണിക്കര്‍ സാറിനെയും ഓര്‍ത്തെടുക്കുന്ന കവിതകളും ഈ നഗരശില്പത്തിന്റെ ഭാഗമാണ്. ഗുരുപൂജയുടെ പ്രസാദസ്മരണകള്‍ പങ്കിടുന്ന കുട്ടികള്‍ തൊടുമ്പോള്‍ എന്ന കവിതയും ഇതേ ഉള്‍വെളിച്ചം കൊണ്ടുവരുന്നു.
‘നിന്‍ ചില്ലയിലുണ്ണിക്കണ്ണന്‍’ എന്നാണ് ആ മാധവസൗന്ദര്യത്തെ കവി ആവാഹിക്കുന്നത്. ഇരുള്‍ നിറഞ്ഞ സത്യാനന്തരകാലം അല്പായുസ്സാണെന്നും രവിനഗരത്തിന്റെ നന്മകള്‍ പുനര്‍ജനിക്കുമെന്നുമുള്ള ശുഭസൂചനയാണ് ആ മഞ്ഞപ്പൂക്കള്‍. ധൂസരസങ്കല്പങ്ങളില്‍നിന്ന് മനസ്സിനെ വീണ്ടെടുക്കാന്‍ ഇത്തിരി കൊന്നപ്പൂവിനു സാധിക്കും എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്ന കൃതിയാണ് രവിനഗരം.
















