പാട്ന : മഹാഗത്ബന്ധൻ അധികാരത്തിൽ വന്നാൽ ബീഹാർ സർക്കാരിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് ആർജെഡി നേതാവും പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. ഇന്ത്യാ ടുഡേയുടെ രാജ്ദീപ് സർദേശായിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മുസ്ലീം പ്രീണന നയം വ്യക്തമാക്കിയത്. സംസ്ഥാനത്തെ മുസ്ലീം പ്രാതിനിധ്യം സംബന്ധിച്ച ചർച്ച ശക്തമാകുമ്പോളാണ് തേജസ്വിയുടെ ഈ വാക്കുകൾ എന്നത് എറെ ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പിന് മുൻപേ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) മേധാവി മുകേഷ് സഹാനിയെ മഹാഗത്ബന്ധനിലേക്കുള്ള ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി ഉയർത്തിക്കാട്ടിയിരുന്നു. തുടർന്നാണ് സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന മുസ്ലീം സമുദായത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യം ഉയർന്നുവന്നത്. മഹാഗത്ബന്ധനിലെ സഖ്യകക്ഷിയായ കോൺഗ്രസിലെ നേതാക്കളും ഈ ആവശ്യത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്.
ഒരു മുസ്ലീം ഉപമുഖ്യമന്ത്രി ഉണ്ടാകുമോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ കൂടുതൽ വിശദീകരിക്കാതെ തേജസ്വി യാദവ് അതെ, തീർച്ചയായും എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ദളിത് സമുദായത്തിൽ നിന്നും മുസ്ലീം സമുദായത്തിൽ നിന്നും ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിരവധി ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം നേരത്തെ തന്നെ നടത്തിയിരുന്നുവെന്ന് യാദവ് പറഞ്ഞു. പ്രഖ്യാപനം വന്ന ദിവസം മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രിയാക്കുകയാണെങ്കിൽ മറ്റുള്ളവരും ഉണ്ടാകുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. വിവിധ വിഭാഗങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കപ്പെടുമെന്നും തേജസ്വി പറഞ്ഞു.
ഞങ്ങൾ എല്ലാവരെയും കൂടെ കൊണ്ടുപോകും, എല്ലാവർക്കും പ്രാതിനിധ്യത്തിന് ന്യായമായ അവസരം ലഭിക്കുമെന്നാണ് യാദവ് പറയുന്നത്. ആർജെഡിയുടെ പരമ്പരാഗത മുസ്ലീം-യാദവ് പ്രതിച്ഛായക്ക് കോട്ടം തട്ടാതെ തേജസ്വി മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് തീരുമാനം എന്നാണ് ഇതിൽ നിന്നും വിലയിരുത്തേണ്ടത്.
കൂടാതെ ഇത്തവണ ആരെങ്കിലും ന്യൂനപക്ഷങ്ങൾക്ക് ടിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ അത് ആർജെഡിയും മഹാഗത്ബന്ധനുമാണ്. ന്യൂനപക്ഷങ്ങൾ, ഒബിസികൾ, ഇബിസികൾ, ഉയർന്ന ജാതിക്കാർ തുടങ്ങി എല്ലാവർക്കും ഞങ്ങൾ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു.
















