ഹൈദരാബാദ് : ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രസംഗത്തിനിടെ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി സൈന്യത്തിനെതിരെ അപകീർത്തികരവും പ്രകോപനപരവും തെറ്റായതുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി തെലങ്കാന യൂണിറ്റ്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. സംസ്ഥാന ബിജെപി നേതാക്കളായ മഹേശ്വർ റെഡ്ഡി, പായൽ ശങ്കർ, എംഎൽസി ഡോ. സി. അഞ്ജി റെഡ്ഡി എന്നിവരാണ് പരാതി നൽകിയത്
മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ഇന്ത്യൻ സായുധ സേനയെ അപമാനിക്കുന്നതും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതുമാണെന്ന് നേതാക്കൾ ആരോപിച്ചു. ബിജെപിയുടെ പ്രതിനിധി സംഘം പറയുന്നതനുസരിച്ച് ഒക്ടോബർ 31 ലെ തന്റെ പ്രസംഗത്തിൽ പാകിസ്ഥാൻ ഇന്ത്യയുടെ പിന്നിൽ ചവിട്ടി എന്നും ഇന്ത്യ അവരെ ബോംബ് വയ്‌ക്കുന്നതിൽ പരാജയപ്പെട്ടു എന്നും രേവന്ത് റെഡ്ഡി അവകാശപ്പെട്ടു. ഓപ്പറേഷൻ സിന്ദൂരിലും മറ്റ് ഭീകരവിരുദ്ധ ദൗത്യങ്ങളിലും പങ്കെടുത്ത സൈനികരോട് അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും അങ്ങേയറ്റം അനാദരവ് കാണിക്കുന്നതുമാണ് ഈ പ്രസ്താവനകളെന്ന് ബിജെപി പരാതിയിൽ ഉന്നയിക്കുന്നു.
കൂടാതെ ബിജെപി പാകിസ്ഥാനിൽ ബോംബ് വയ്‌ക്കുന്നതിന് പകരം ജൂബിലി ഹിൽസ് മണ്ഡലത്തിൽ “കാർപെറ്റ് ബോംബിംഗ്” തന്ത്രം സ്വീകരിച്ചുവെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ ആരോപിച്ചു. തെലങ്കാനയിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ മുഖ്യമന്ത്രി നാണമില്ലാത്തവർ എന്ന് പരാമർശിച്ചുവെന്നും പരാതിയിൽ പറയുന്നു. ഈ പരാമർശങ്ങൾ അപകീർത്തികരമാണെന്നും വോട്ടർമാർക്കിടയിൽ വിദ്വേഷവും പിരിമുറുക്കവും വളർത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.
കൂടാതെ മണ്ഡലത്തിലെ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തില്ലെങ്കിൽ സന്ന ബിയ്യം (നല്ല അരി), 200 യൂണിറ്റ് സൗജന്യ വൈദ്യുതി, 25,000 പുതിയ റേഷൻ കാർഡുകൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ ക്ഷേമ പദ്ധതികൾ പിൻവലിക്കുമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി വോട്ടർമാരെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തതായും ബിജെപി നേതാക്കൾ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനം എന്ന് വിശേഷിപ്പിച്ച ബിജെപി, രേവന്ത് റെഡ്ഡിക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ജൂബിലി ഹിൽസിൽ കൂടുതൽ പ്രചാരണം നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കണമെന്നും ആവശ്യപ്പെട്ടു.
















