തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യ വിമുക്തമാക്കി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ ദശകത്തിലെ ഏറ്റവും വലിയ തട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ്. കേരളത്തിലെ ജനങ്ങളെ ആകെ വിഡ്ഢികളാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. എന്ത് ശാസ്ത്രീയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ പ്രഖ്യാപനം നടത്തുന്നത് എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകണമെന്നും എം. ടി രമേശ് ആവശ്യപ്പെട്ടു.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നിയമസഭയിൽ ഷോർണൂർ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി, കേരളത്തിൽ 6 ലക്ഷം അതിദരിദ്രർ ഉണ്ട് എന്നാണ് പറഞ്ഞത്. ഒരു മാസം കൊണ്ട് ഈ ആറുലക്ഷം പേരും ദാരിദ്ര്യവിമുക്തമായെന്നാണോ പറയുന്നത്?. ഇന്നലെ തദ്ദേശഭരണ വകുപ്പ് മന്ത്രി പറഞ്ഞത്, കേരളത്തിൽ 1,54,000 അതിദരിദ്രർ ഉണ്ടായിരുന്നു എന്നും, അന്വേഷണത്തിലൂടെ അത് 64,000 എന്ന് കണ്ടെത്തി എന്നും, ആ 64,000 പേരെയും ദാരിദ്ര്യത്തിൽ നിന്ന് വിമുക്തമാക്കി എന്നുമാണ്.
അങ്ങനെയാണെങ്കിൽ, ഒരു മാസം മുൻപ് നിയമസഭയിൽ സർക്കാർ നൽകിയ 6 ലക്ഷത്തിന്റെ കണക്ക് വ്യാജമായിരുന്നോ? നിയമസഭയെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി ശ്രമിച്ചതാണോ? അതുകൊണ്ട് ഈ കാര്യത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനം നിർത്താൻ തയ്യാറാകണം – എം. ടി രമേശ് ആവശ്യപ്പെട്ടു.
















