കോട്ടയം : ശബരിമലയിലെ ദുരൂഹ ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കി പതിറ്റാണ്ടുകളായി അടക്കി വാഴുന്ന ഉദ്യോഗസ്ഥ മാഫിയ സംഘത്തെ പുറത്താക്കി അടിയന്തര ശുദ്ധീകരണം നടത്തണമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആവശ്യപ്പെട്ടു.സ്വര്‍ണ്ണക്കൊള്ളയില്‍ ഇപ്പോള്‍ അറസ്റ്റിലായ സുധീഷ് കുമാറിന്റെ പങ്കാളിത്തം താന്‍ പൊതുവേദിയില്‍ വെളിപ്പെടുത്തിയപ്പോള്‍ വലിയ വിമര്‍ശനമാണ് നേരിട്ടത്. ഇതുവരെ അറസ്റ്റിലായ മൂന്നുപേരും ഒരു മഞ്ഞു മലയുടെ അഗ്രം മാത്രമാണ്.
ആരോപണത്തെ നേരിടാന്‍ വക്കില്‍ നോട്ടീസുകള്‍ അയക്കുന്നവര്‍ സ്വന്തം പ്രവര്‍ത്തികളെക്കുറിച്ച് കൂടി ആലോചിക്കണം. അവര്‍ ബോര്‍ഡിലും സര്‍ക്കാരിലും ചെലുത്തിയ സ്വാധീനവും ചിന്തിക്കണം. ശബരിമലയിലെ പൊതുമരാമത്ത് വകുപ്പിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ ഇടപാടുകള്‍ എല്ലാം സമഗ്രമായി അന്വേഷിക്കണം ശബരിമല ഇടപാടുകള്‍ക്ക് അന്തര്‍ സംസ്ഥാനബന്ധം ഉള്ളതിനാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണ്. ഫയലുകള്‍ കാണാതായത് സംബന്ധിച്ച് ഉള്‍പ്പെടെ സമഗ്ര അന്വേഷണം കൂടിയേ തീരൂ. വക്കീല്‍ നോട്ടീസ് അയക്കുന്നവര്‍ ഞെട്ടിക്കുന്ന ഇടപാടുകളുടെ ഇന്നലകളെ കുറിച്ച് കൂടി ചിന്തിക്കുന്നത് നന്നാവും.
എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന അറസ്റ്റിലായ സുധീഷ് കുമാറിന് ആ തസ്തികയിലെത്താന്‍യോഗ്യത ഉണ്ടായിരുന്നുവോ എന്ന് അന്വേഷിക്കണം.പല വിവാദങ്ങളിലും ഉള്‍പ്പെട്ട ഇപ്പോള്‍ സ്റ്റോര്‍ സൂപ്രണ്ട് ഉള്‍പ്പടെ പല തസ്തിയിലേക്കും നിയമിക്കപ്പെട്ടവര്‍ സേവന കാലാവധി കഴിഞ്ഞിട്ടും പ്രധാന ചുമതലയിൽ ഉള്ളവർ ഇവരെല്ലാം അന്വേഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഉദ്യോഗസ്ഥരാണ്. വിദഗ്ധ സേവനത്തിനാണ് ഇവരെയെല്ലാം വീണ്ടും നിയോഗിച്ചിട്ടുള്ളതെന്നാണ് ബോര്‍ഡിന്റെ പക്ഷം. റിട്ടയര്‍ ചെയ്തിട്ടും ബോർഡിൽ തുടരുന്ന ഉദ്യോഗസ്ഥരുടെ വിദഗ്ധസേവനം എന്തെന്ന് കേരളം മനസ്സിലാക്കി വരികയാണ്. ആരോപണ വിധേയരും ആക്ഷേപത്തിനിടയായവരുടെയും സുരക്ഷിത താവളമായി ശബരിമലയെ ദേവസ്വം ബോര്‍ഡ് മാറ്റുകയാണ്.
സ്വര്‍ണക്കൊള്ളയുടെ അന്വേഷണം നടക്കുമ്പോള്‍ പുതിയ ചുമതല നല്‍കി സന്നിധാനത്ത് ആരോപണവിധേയരെ അവരോധിച്ചത് ദുരൂഹമാണ്.അയ്യപ്പ സന്നിധിയില്‍ ഇവരുടെ സേവനം എത്രയും വേഗം അവസാനിപ്പിക്കണം. ക്ഷേത്ര വിരുദ്ധ താല്പര്യങ്ങളോടെ രണ്ടു പതിറ്റാണ്ടിലധികമായി ജോലിചെയ്യുന്ന എല്ലാവരെയും ശബരിമലയില്‍ നിന്നും പുറത്താക്കണം. സംശുദ്ധ സര്‍വീസ് ഉളള ജീവനക്കാരെ മാത്രമേ ശബരിമല അയ്യപ്പസന്നിധിയില്‍ നിയോഗിക്കാവൂ. ഭരണകക്ഷിയുടെ ഏറാന്‍മുളികളായ പിണിയാളുകളെ ഉദ്യോഗസ്ഥരാക്കുന്നതും തുടരാന്‍ അനുവദിക്കുന്നതും അവസാനിപ്പിക്കണം.
ശബരിമലയിലെ കഴിയാത്ത മാറാപ്പു കളായി ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മാറുകയാണ്. കീഴ്ശാന്തികളും പരികര്‍മികളായി എത്തുന്നവരും പിന്നീട് തമ്പടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ശബരിമലയെ ചൂഷണം ചെയ്ത് കൊഴുത്തു തടിക്കുന്ന പരാദങ്ങളാണ് ഇവരെല്ലാം.ശബരിമലയിലെ തന്ത്ര പ്രധാന സ്ഥലങ്ങളില്‍ സേവനത്തിന് നിയോഗിക്കുന്നവരുടെ നിലവിലുള്ള പശ്ചാത്തലം അന്വേഷിക്കണം. ശബരിമലയിലെ ഭക്തര്‍ക്കുള്ള മുറികള്‍ പോലും മുന്‍കൂറായി ബുക്ക് ചെയ്തു ഇടപാടുകള്‍ക്ക് അവസരം ഉണ്ടാക്കുന്ന ലോബിയും പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമലയെ ഗ്രസിച്ചിരിക്കുന്ന ശാപമാണ് പതിറ്റാണ്ടുകളായി ലോബിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും ഇടനിലക്കാരമുള്ള മാഫിയാ ലോബി. ഈ ലോബിയെ മലയിറക്കിയാല്‍ മാത്രമേ ശബരിമലയുടെ പരിപാവനത വീണ്ടെടുക്കാന്‍ ആവുകയുള്ളൂ.
















