ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളില്‍ മലബാറില്‍ സംഘപ്രവര്‍ത്തനത്തിന് ധീരമായ നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു പി. വാസുദേവന്‍. സാധാരണക്കാരനായി, നാടന്‍ പണികളില്‍ ഏര്‍പ്പെട്ട്, കുടുംബസ്ഥനായി കഴിയുന്ന കാലത്താണ് അദ്ദേഹം സംഘവുമായി ബന്ധപ്പെടുന്നത്. അധികം താമസിയാതെ സംഘത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് തന്റെ ജീവിതം മുഴുവന്‍ സംഘത്തിനായി മാറ്റിവെക്കാന്‍ അദ്ദേഹം തയാറായി. കുടുംബസ്ഥനായ ശേഷം സര്‍വതും ഉപേക്ഷിച്ച് പ്രചാരകനാവുക എന്ന അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയില്‍ പ്രചാരകനായിരിക്കെ മതഭ്രാന്തന്മാരുടെ മുഷ്‌കിനെ വെല്ലുവിളിച്ചുകൊണ്ട് സംഘപ്രവര്‍ത്തനം വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായകമായ പങ്ക് വഹിച്ചു. പല സമയത്തും അവരുടെ നേരിട്ടുള്ള ആക്രമണത്തിനും അദ്ദേഹം വിധേയനായിട്ടുണ്ട്.
അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ അദ്ദേഹം വിജയകരമായി ഒളിവില്‍ പ്രവര്‍ത്തിക്കുകയും അടിയന്തരാവസ്ഥാവിരുദ്ധ സമരത്തിന് സത്യാഗ്രഹികളെ തയാറാക്കുകയും ചെയ്തു. പിന്നീട് പാലക്കാട് വിഭാഗ് പ്രചാരകനായി. അങ്ങാടിപ്പുറം തളി ക്ഷേത്ര വിമോചന സമരത്തിന്റെ സംഘാടകന്‍ എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. പത്തനംതിട്ടയില്‍ പ്രചാരകനായി പ്രവര്‍ത്തിക്കുന്ന സമയത്ത് നിലയ്‌ക്കല്‍ പ്രക്ഷോഭത്തിലും അദ്ദേഹം പങ്കുവഹിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ഭാഗങ്ങളില്‍ അദ്ദേഹം പ്രചാരകനായി.
ദീര്‍ഘകാലത്തെ പ്രചാരക ജീവിതത്തിന് ശേഷം അദ്ദേഹം വീണ്ടും ഗൃഹസ്ഥാശ്രമം സ്വീകരിച്ചു. തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനെന്ന നിലയില്‍ സംസ്ഥാന സെക്രട്ടറി അടക്കമുള്ള ചുമതലകള്‍ വഹിച്ചു. വാര്‍ധക്യകാലത്ത് ഭാരതീയ പാരമ്പര്യമനുസരിച്ച് പത്‌നീസമേതനായി വാനപ്രസ്ഥം സ്വീകരിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗമുണ്ടായത്. അദ്ദേഹത്തിന്റെ ഏക പുത്രന്‍ കെ. മോഹന്‍ദാസ് ബാല്യകാലം മുതലേ സംഘസംസ്‌കാരം ഉള്‍ക്കൊണ്ട് വളര്‍ന്ന സ്വയംസേവകനായിരുന്നു. ജന്മഭൂമിയില്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്നു മോഹന്‍ദാസ്.
കൊളത്തൂര്‍ അദ്വൈതാശ്രമത്തോടനുബന്ധിച്ചുള്ള വാനപ്രസ്ഥാശ്രമത്തില്‍ കഴിയവേ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പി. വാസുദേവന്‍ പാര്‍ട്ടി നിയോഗമനുസരിച്ച് ആര്‍എസ്എസിനെ കുറിച്ച് പഠിക്കാനാണ് സംഘവുമായി ബന്ധപ്പെടുന്നത്. ക്രമേണ സംഘത്തോടടുക്കുകയും പിന്നീട് സംഘത്തിന്റെ പ്രചാരകനായി മാറുകയുമായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അറുപതുകളിലും എഴുപതുകളിലും ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ചും സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സംഘര്‍ഷഭരിതമായ നിരവധി ഘട്ടങ്ങളിലൂടെയാണ് ഈ കാലഘട്ടത്തില്‍ അദ്ദേഹം സംഘപ്രവര്‍ത്തനം നടത്തിയത്. കെ. കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന തളി ക്ഷേത്ര സമരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അതിന് സ്വയംസേവകരെ സജ്ജരാക്കുന്നതിനും നിര്‍ണായക പങ്ക് വഹിച്ചു. സ്വാമി ചിദാനന്ദപുരി, സ്വാമിനി ശിവാനന്ദപുരി, മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഡി. ശങ്കര്‍, ക്ഷേത്രീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, മുതിര്‍ന്ന പ്രചാരകന്‍ കെ. ഗംഗാധരന്‍, പ്രാന്തപ്രചാരക് പ്രമുഖ് വി. ഗോപാലകൃഷ്ണന്‍, സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, പ്രാന്ത പ്രചാര്‍ പ്രമുഖ് ടി. സുധീഷ്, പ്രാന്തകാര്യകാരി അംഗം ടി. ശ്രീജിത്ത്, കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍, മലപ്പുറം വിഭാഗ് സംഘചാലക് കെ. ചാരു, വിഭാഗ് പ്രചാരക് അനു അരവിന്ദ്, കോഴിക്കോട് വിഭാഗ് കാര്യവാഹ് എന്‍.പി. രൂപേഷ്, കോഴിക്കോട് ഗ്രാമജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍, ബജ്‌രംഗ്ദള്‍ ക്ഷേത്രീയ സംയോജക് പി. ജിജേഷ്, വി.എന്‍. ഗോപിനാഥ്, വി.പി. ദാസന്‍, ഡോ. വി.കെ. ദീപേഷ്, ബിജെപി നേതാക്കളായ ടി. ദേവദാസ്, വി.വി. രാജന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഭാര്യമാര്‍: പരേതരായ അമ്മാളുഅമ്മ, ശാരദാമ്മ. മകന്‍: കെ. മോഹന്‍ദാസ് (ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍), മരുമകള്‍: പരേതയായ ടി. ഗീത (റിട്ട. അദ്ധ്യാപിക, കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍).സഹോദരങ്ങള്‍: ഭാസ്‌കരന്‍ (റിട്ട. കേസരി), ദേവകി, പരേതരായ ദാമോദരന്‍, ജാനകി.














