തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല വീണ്ടും സമരങ്ങളാല്‍ കലുഷിതമാകുമ്പോള്‍, സര്‍വ്വവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്നാരോപിച്ച് എംപ്ലോയീസ് സംഘ് രംഗത്ത്. സര്‍വകലാശാലക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 250 കോടിയില്‍പരം രൂപയാണ്. മറ്റു സര്‍വകലാശാലകളെപ്പോലെ ഇതര വരുമാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഗ്രാന്റ് അനിവാര്യമാണെന്നും, അതിനാല്‍ കുടിശ്ശിക തുക എത്രയും വേഗം അനുവദിക്കണമെന്നും സംഘ് ആവശ്യപ്പെട്ടു.
സര്‍വകലാശാല ആക്ട് ഭേദഗതി ചെയ്ത് അഫിലിയേറ്റ് ചെയ്ത കോളജുകള്‍ മുഖേന ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി ആരംഭിക്കണമെന്നും സംഘ് ആവശ്യപ്പെട്ടു. ഫീസ് വര്‍ദ്ധന നടപ്പിലാക്കിയത് സര്‍ക്കാര്‍ അനുകൂല ഭരണസമിതിയും അക്കാദമിക് കൗണ്‍സിലുമാണെന്നതും, അതേ സര്‍ക്കാരിനോടൊപ്പം നില്‍ക്കുന്ന വിദ്യാര്‍ത്ഥി സംഘടന തന്നെ ഇപ്പോള്‍ സമരം സംഘടിപ്പിക്കുന്നുവെന്നതും രസകരമായ വിരോധാഭാസമാണ്. സര്‍ക്കാര്‍ നല്‍കേണ്ട ഫണ്ടുകള്‍ വര്‍ഷങ്ങളായി ലഭ്യമാകാതെ വന്നതാണ് സര്‍വകലാശാലയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. 2019-20 മുതല്‍ പദ്ധതിയേതര ഗ്രാന്റ് ഗണ്യമായി കുറഞ്ഞു. 2020-21ല്‍ പോലും 10 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിക്കേണ്ടതും യഥാര്‍ത്ഥത്തില്‍ ലഭിച്ചതും പരിശോധിച്ചാല്‍ 250 കോടിയില്‍പരം സര്‍ക്കാര്‍ കുടിശ്ശികയുണ്ട്.
ഗ്രാന്റിന്റെ അഭാവമാണ് പെന്‍ഷന്‍കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങളും, ജീവനക്കാരുടെയും, അദ്ധ്യാപകരുടേയും ക്ഷാമബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട സ്‌കോളര്‍ഷിപ്പും വിതരണം ചെയ്യുന്നതിനുള്ള പ്രധാന തടസം. സര്‍വകലാശാലയ്‌ക്ക് ആവശ്യമായ ഗ്രാന്റ് നല്‍കുകയെന്നത് ധനകാര്യ വകുപ്പിന്റെയും അത് ഉറപ്പാക്കുകയെന്നത് കൃഷിവകുപ്പിന്റെയും ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ നല്‍കേണ്ട തുക മറച്ചുവെച്ച് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന പെന്‍ഷന്‍ സംഘടനയുടെ ആവശ്യവും നിയമപരമായും ധാര്‍മികമായും തെറ്റാണെന്നും അത് സര്‍വകലാശാലയുടെ സാമ്പത്തികനില കൂടുതല്‍ അനിശ്ചിതത്വത്തിലാക്കുമെന്നും സംഘ് വ്യക്തമാക്കി. സര്‍ക്കാര്‍ അടിയന്തരമായി കുടിശ്ശിക നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡണ്ട് വി.എന്‍. അജിയും ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ളയും ആവശ്യപ്പെട്ടു.
















