കൊച്ചി: പി.എം ശ്രീയിൽ ഒപ്പിട്ട ശേഷം പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം കാപട്യമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. പാവപ്പെട്ടവരുടെ മക്കളെ വഞ്ചിക്കരുതെന്നും അവരുടെ അവകാശങ്ങൾ നിഷേധിക്കരുതെന്നും കേന്ദ്ര മന്ത്രി ഓർമ്മിപ്പിച്ചു. ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാൻ കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രമേയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
പി എം ശ്രീ ചൈനീസ് സിലബസാണെന്ന് പറഞ്ഞ് നടപ്പിലാക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2023ൽ എൻഇപി നടപ്പാക്കിയിട്ടുണ്ട്. ആഗോള സിലബസെന്ന് പറഞ്ഞാണ് അന്ന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയത്. വിസിമാരുടെ യോഗത്തിൽ ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. പി.എം.ശ്രീ ചൈനീസ് സിലബസെന്ന് പറഞ്ഞു നടപ്പാക്കട്ടെയെന്നും ജോർജ് കുര്യൻ പരിഹസിച്ചു.
കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും ജനങ്ങൾ തെരഞ്ഞെടുത്തതാണ്. അതിനാൽ കേന്ദ്രത്തിന്റെ നയമെന്ന് പറഞ്ഞ് എൻ ഇ പിയെ തള്ളേണ്ടതില്ല. പാവപ്പെട്ടവരുടെ മക്കൾക്ക് ഉന്നത നിലവാരത്തിൽ വിദ്യാഭ്യാസം ലഭിക്കുന്ന പദ്ധതിയാണ് പി എം ശ്രീ. ഈ പദ്ധതിയിൽ നിന്നും പിന്മാ റാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പും കേന്ദ്രമന്ത്രി നൽകി.














