ഒരാഴ്ച നീണ്ട വിവാദത്തിനൊടുവില്‍ പിഎം ശ്രീ പദ്ധതിയുടെ തുടര്‍ നടപടി നിര്‍ത്തിവയ്‌ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ഒന്നിലധികം ഒത്തുകളിയുടെ ഭാഗമാണ്. ഈ പദ്ധതിയോട് എതിര്‍പ്പുയര്‍ത്തിയ സിപിഐയുമായും നരേന്ദ്ര മോദി സര്‍ക്കാരിനെ എതിര്‍ക്കുന്ന ജിഹാദികളുമായും ആണ് ഈ ഒത്തുകളി. ‘യു ടേണ്‍’ എന്നൊക്കെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന, സര്‍ക്കാരിന്റെ ഈ തീരുമാനത്തിനു പിന്നില്‍ വെറും കള്ളക്കളികളാണുള്ളത്. പിണറായി വിജയന്റെ രാഷ്‌ട്രീയ-ഭരണ ശൈലി പരിചയമുള്ളവര്‍ക്ക് ഇത് തിരിച്ചറിയാന്‍ ഒരു പ്രയാസവുമില്ല. സിപിഐ ഉന്നയിച്ച വിയോജിപ്പുകള്‍ക്ക് മറുപടിയുണ്ടെന്നും, എന്നാല്‍ ഇപ്പോള്‍ അത് പറയുന്നില്ലെന്നുമാണല്ലോ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞത്. എന്താണാവോ പറയാത്തത്? വിയോജിപ്പുകളെ അംഗീകരിക്കുന്ന ജനാധിപത്യരീതി പിന്തുടരുന്നത് കൊണ്ടോ? മുന്നണി മര്യാദകള്‍ പാലിക്കാന്‍ ബാധ്യതയുള്ളതുകൊണ്ടോ? പിണറായി വിജയന്‍ എന്ന രാഷ്‌ട്രീയ നേതാവില്‍ നിന്നും ഭരണാധികാരിയില്‍ നിന്നും ആരും ഇതൊന്നും പ്രതീക്ഷിക്കില്ല. യഥാര്‍ത്ഥ പിണറായി ആരെന്ന് ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടതുമില്ല.
പിഎം ശ്രീയില്‍ ഒപ്പുവച്ച നടപടി മരവിപ്പിക്കും, ഉപസമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നൊക്കെ പറയുന്നത് അര്‍ത്ഥശൂന്യമാണ്. പദ്ധതിയില്‍ ഒപ്പുവച്ച ശേഷം അതില്‍ നിന്ന് പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. നടപടികള്‍ മരവിപ്പിക്കുന്നു എന്നു പറയുന്നതും വിവരക്കേടാണ്. ഇതിന് യാതൊരു നിയമ സാധുതയുമില്ല. പദ്ധതിക്കെതിരെ കോടതിയെ സമീപിക്കാനും നിവര്‍ത്തിയില്ല. പിഎം ശ്രീ പദ്ധതിയെ ഞങ്ങള്‍ അംഗീകരിക്കുന്നു. പക്ഷേ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉള്ളതിനാല്‍ തല്‍ക്കാലം ഇതുമായി മുന്നോട്ടു പോകാന്‍ കഴിയില്ല എന്നൊക്കെ കോടതിയില്‍ പറഞ്ഞാല്‍ എന്താണ് സംഭവിക്കുകയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഹര്‍ജി കോടതിയുടെ ചവറ്റുകുട്ടയില്‍ കിടക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെന്നുണ്ടെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിച്ചേ തീരൂ. പിണറായി സര്‍ക്കാരിനു മാത്രം അതില്‍ ഇളവ് നല്‍കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ അംഗീകരിക്കില്ല എന്നു പറയുന്നത് അസംബന്ധമാണ്. രാജ്യം ഭരിക്കാനും നിയമ നിര്‍മാണം നടത്താനും ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ള സര്‍ക്കാരാണിത്. പിണറായി മുഖ്യമന്ത്രി മാത്രമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.
പിഎം ശ്രീ കരാറില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തിനാണ് അധികാരം. ആ അധികാരം സംസ്ഥാനത്തിന് ഉപയോഗിക്കാനാവില്ല. ഇനി കേരളം പിന്മാറിയതല്ല, തുടര്‍ നടപടി നിര്‍ത്തിവച്ചതാണ് എന്നൊക്കെ പറഞ്ഞാല്‍ അത് തൊണ്ടതൊടാതെ വിഴുങ്ങുന്നവരല്ല കേന്ദ്രം ഭരിക്കുന്നത്. പി എം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞ പഞ്ചാബ് സര്‍ക്കാരിന് എന്ത് സംഭവിച്ചുവെന്ന് പിണറായിയും കൂട്ടരും അന്വേഷിക്കുന്നത് നന്നായിരിക്കും. ഫലത്തില്‍, കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്‌ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗുണകരമാകുന്ന ഒരു പദ്ധതി നടപ്പാക്കാതിരിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് വലിയ വഞ്ചനയാണ്. പിഎം ശ്രീ പദ്ധതിയില്‍ നിന്നുള്ള പിന്മാറ്റം നയപരമാണ് എന്നൊക്കെ അവകാശപ്പെടുന്നത് വിരോധാഭാസമാണ്. ഈ ആകാശവാദം ശരിയാണെങ്കില്‍ എന്തുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ പി എം ഉഷ പദ്ധതിയില്‍ നിന്ന് പിന്മാറാത്തത്? അതില്‍ നയപരമായ പ്രശ്‌നം ഒന്നുമില്ലേ?
പി എം ശ്രീ പദ്ധതിയില്‍ പിണറായി വിജയന്‍ കളിക്കുന്നത് തരംതാണ കളികളാണ്. ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയെന്ന് പറയപ്പെടുന്ന സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുക്കുന്നു. മുന്നണിയുടെ കെട്ടുറപ്പിനു വേണ്ടി താന്‍ വിട്ടുവീഴ്ച ചെയ്യുന്നു എന്നൊക്കെയുള്ള പ്രതീതി സൃഷ്ടിക്കുക. അതേസമയം പദ്ധതിയോട് തന്റെ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും, ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇങ്ങനെ ചെയ്യേണ്ടി വന്നതാണെന്നും കേന്ദ്രസര്‍ക്കാരിനു മുന്നില്‍ അഭിനയിക്കുക. അതുവഴി കേന്ദ്രത്തില്‍നിന്ന് അധിക ആനുകൂല്യങ്ങള്‍ നേടുക ഇതാണ് പിണറായി കണക്കുകൂട്ടുന്നത്. ദല്‍ഹിയില്‍ പോയി അഭിനയിക്കാന്‍ മിടുക്കനാണെന്ന് പിണറായി പലയാവര്‍ത്തി തെളിയിച്ചിട്ടുള്ളതാണല്ലോ. എന്നാല്‍ സാധാരണ ജനങ്ങള്‍ തിരിച്ചറിയാത്ത മറ്റൊന്നുകൂടി പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതിനു പിന്നിലുണ്ട്. എതിര്‍പ്പ് പ്രകടമാക്കിയത് സിപിഐ ആണെങ്കിലും, മോദി സര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും പദ്ധതികളെയും എതിര്‍ക്കുന്നവരാണ് ജിഹാദി ശക്തികള്‍. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുന്ന ഒരു പദ്ധതി മാത്രമാണ് പിഎം ശ്രീ. വിദ്യാഭ്യാസ നയം തന്നെ നടപ്പാക്കരുത് എന്നാണ് ജിഹാദി ശക്തികളുടെ ആവശ്യം. സിപിഐയുടെ പേര് പറഞ്ഞുള്ള മരവിപ്പിക്കല്‍ പരിപാടിയുടെ ലക്ഷ്യം ജിഹാദികളെ പ്രീണിപ്പിക്കുക എന്നതാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ രഞ്ഞെടുപ്പും അടുത്തിരിക്കെ അധികാരത്തില്‍ തുടരാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്‌തെന്നിരിക്കും. ജനങ്ങള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരാവണം.
















