ആഗ്ര: ക്ഷേത്രമതിലുകളിൽ ‘ഐ ലവ് മൊഹമ്മദ്’ എന്നെഴുതി, ഹിന്ദു – മുസ്ലിം സംഘർഷം ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമം യുപി പോലീസ് തകർത്തു. അലിഗഢിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മുസ്ലീം അയൽക്കാരെ വ്യാജമായി കുടുക്കാൻ നടത്തിയ ശ്രമമാണെന്ന് പോലീസ് കണ്ടെത്തിയതോടെ പ്രശ്‌നങ്ങൾക്ക് പരിസമാപ്തിയായി.
നാല് ക്ഷേത്രങ്ങളുടെ ചുമരുകളിൽ ‘ഐ ലവ് മൊഹമ്മദ്’ എന്ന് എഴുതിയിരുന്നു.
തുടർന്ന് ചിലർ പോലീസിൽ പരാതി നൽകി. പോലീസ് മൗലവി മുസ്താഖീം, ഗുൽ മുഹമ്മദ്, സുലെമാൻ, സോനു, അല്ലാ ബക്ഷ്, ഹസൻ, ഹമീദ്, യൂസഫ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്ഷേത്രച്ചുവരുകളിലെ മുദ്രാവാക്യങ്ങൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെത്തി നീക്കുകയും ചെയ്തു. ഇതോടെ സംഘർഷം മാറി സമാധാനാന്തരീക്ഷമുണ്ടായി.
എന്നാൽ, മുദ്രാവാക്യങ്ങളിലെ അക്ഷരത്തെറ്റ് ശ്രദ്ധയിൽ പെട്ട പോലീസ് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് യഥാർത്ഥ പ്രതികളെ കണ്ടെത്തിയതും വലിയ സാമൂഹ്യ സംഘർഷം ഒഴിവാക്കാനിടയായതും.
30 നും 35 നും ഇടയിൽ പ്രായമുള്ള ജിഷാന്ത് കുമാർ, ആകാശ് കുമാർ, ദിലീപ് കുമാർ, അഭിഷേക് സാരസ്വത്, രാഹുൽ എന്നിവരാണ് ചുവരെഴുതിയതന്ന് കണ്ടെത്തിയത്. രാഹുൽ ഒഴികെ നാല് പേരെ അറസ്റ്റ് ചെയ്തതായി അലിഗഡ് എസ്എസ്പി നീരജ് ജാദോൺ പറഞ്ഞു.
















